Saturday, 7 September 2013

തനിയാവര്‍ത്തനം....


അവന്‍ എന്നെത്തന്നെ നോക്കുകയാണ് ..ഹാ എന്തൊരു ഓമനത്തമുള്ള മുഖം.. എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു അവന്‍ ഓടി ... ഞാന്‍ അവനൊരു കുഞ്ഞു ടാറ്റയും നല്‍കി പോകാന്‍ തുടങ്ങുമ്പോ ഒരു വലിയ ശബ്ദം ... ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ..അല്‍പ്പം മുന്‍പേ എന്നെനോക്കി പുഞ്ചിരിച്ച ആ കുഞ്ഞ്...ഹോ ... വലിയ ആ ടയറൂകള്‍ക്കിടയില്‍... “അമ്മേ ...” ഒരു വലിയ നിലവിളിയോടെ ഞാന്‍ ഞെട്ടിയുണര്‍ന്നു .. “ഭഗവാനെ സ്വപ്നമായിരുന്നുവോ ...” വല്ലാതെ ഭയപ്പെട്ടു പോയി. ഞാന്‍ ..പെട്ടന്നെണീറ്റ് ...ആ തണുപ്പത്തും ഫ്രിഡ്ജില്‍  നിന്നും വെള്ളമെടുത്ത് മട മടാ കുടിച്ചു... വല്ലാതെ വിയര്‍ത്തിരുന്നു.. ഞാന്‍ മുറിയിലാകെ ഒന്ന് കണ്ണോടിച്ചു ..തലേ ദിവസം രാത്രി കുടിച്ചു ബാക്കി വച്ചിരിക്കുന്ന വിസ്കിയും ഗ്ലാസ്സും... പകുതിയിലേറെ തീര്‍ന്നിരിക്കുന്നു.. ആഷ് ട്രേ സിഗരറ്റ് കുറ്റികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.. മനസ്സ് ഇപ്പോളും കൈവന്നിട്ടില്ല ... കുറെ ദിവസങ്ങളായി ..ആ കുട്ടിയും സ്വപ്നവും തന്നെ പിന്തുടരാന്‍ തുടങ്ങിയിട്ട്.. കാതു  തുളയ്ക്കുന്ന ഒരു വയലിന്‍ നാദം ..എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.. എന്റെ ഫോണ്‍ റിംഗ് ചെയ്യുന്നു .. അത് അവള്‍ക്കു അസൈന്‍ ചെയ്ത റിംഗ് ടോണ്‍ ആണ് ... മിഥിലക്ക് ... അവള്‍ക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട മ്യൂസിക്‌ ...പ്രണയത്തെ അതിന്റെ പാരമ്യതയില്‍ എത്തിക്കുന്ന ആ സംഗീതം... അപ്പോള്‍ എനിക്കത് വല്ലാതെ ഇറിട്ടെട്ടിംഗ് ആയി തോന്നി... പക്ഷെ മിഥില ...അവള്‍ എന്ത് തെറ്റ് ചെയ്തു...പാവം .. ജീവനെക്കാള്‍ ഏറെ തന്നെ സ്നേഹിക്കുന്നവള്‍..

ഞാന്‍ ഫോണ്‍ എടുത്തു...
“ആഹാ പൊന്നുമോന്‍ എണീറ്റോ ... ഇന്നലെ എത്രെണ്ണം വീശി... രാത്രി ഞാന്‍ വിളിച്ചപ്പോ എന്തൊക്ക്യാ പറഞ്ഞത്? ഏതോ കുഞ്ഞിനെ കൊന്നെന്നോ ...അതിനു കാരണക്കാരന്‍ ഇയാള ആണെന്നോ ഒക്കെ പറയുന്ന കേട്ടല്ലോ? എന്താ വെള്ളമടിച്ച് വട്ടായോ? അതോ പുതിയ വല്ല ബ്ലോഗിന്റെയും പിന്നാലെയാണോ?”

എന്റെ ഉള്ളൊന്നു കാളി .... ഇതൊക്കെ എപ്പോ?
“ഉം. ഞാന്‍ പിന്നെ വിളിക്കാം” ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ...
എപ്പോഴും  എന്റെ മാനസികാവസ്ഥ മനസ്സിലാക്കി മാത്രമേ അവള്‍ പെരുമാറിയിരുന്നുള്ളൂ.. അവളില്‍ നിന്നും ഒരു പ്രോബ്ലം ഇത് വരെ എനിക്കുണ്ടായിട്ടില്ല ... എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും അവളാണ്...

വേഗം തന്നെ കുളിച്ചൊരുങ്ങി ഞാന്‍ ഓഫീസിലേക്ക് പുറപ്പെട്ടു ... പോകുന്ന വഴിയെല്ലാം എന്റെ ചിന്ത ആ കൊച്ചു കുട്ടിയെപറ്റിയായിരുന്നു.. അവന്‍ എന്റെയൊപ്പം കൂടിയിട്ട് മൂന്നു ദിവസമായി.. കണ്ണടച്ചാലും ..തുറന്നാലും ആ കുഞ്ഞു മുഖം മാത്രം.. മനസ്സറിയാതെയാണെങ്കിലും അവന്റെ മരണത്തിനു ഞാനും ഒരു കാരണക്കാരനായി... ഓര്‍ക്കുമ്പോള്‍ മനസ്സുനീറൂകയാണ് ...കുറ്റബോധം കൊണ്ട്... പ്രേം എന്റെ ഉറ്റ സുഹൃത്ത്.. ഒരു സഹായത്തിനായി അവനും ഭാര്യയും കൈ നീട്ടിയപ്പോള്‍ കണ്ടില്ലന്നു നടിക്കാന്‍ ആയില്ല ...അതാണ്‌ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്.. പക്ഷെ ഒരിക്കലും അനുവദിക്കാന്‍ പാടില്ലായിരുന്നു...ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ...ഇങ്ങനെ ഒരു കൊടും പാതകം ആണ് അതെന്നു.. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് പ്രേമും പ്രിയയും വിവാഹിതരായത്.. രണ്ടു മതത്തില്‍ പെട്ടവര്‍.. വീട്ടുകാര്‍ എതിര്‍ത്തിട്ടും ഒന്നായവര്‍.. എട്ടു മാസങ്ങള്‍ക്ക് ശേഷം പ്രിയ പ്രേഗ്നന്റ്റ്‌  ആണെന്നും ഉടനെ ഒരു  കുഞ്ഞുണ്ടാവാന്‍ പാടില്ലന്നും ...ഒരു ഹോസ്പിറ്റലില്‍ വച്ച് അബോര്റ്റ്‌ ചെയ്യുന്നതിന് പല പ്രശ്നങ്ങളും ഉണ്ടെന്നും പറഞ്ഞപ്പോള്‍ ...എന്റെ വീട്ടില്‍ വച്ച് ..ആ കര്‍മ്മം നടത്താന്‍ അനുവാദം കൊടുത്തത് ..ഏതു നശിച്ച നേരത്താനെന്നോര്‍ത്തു  കരഞ്ഞിട്ടു ഇനി കാര്യമില്ല ... അബോര്‍ഷന് ശേഷം പ്രേമിന്റെ കയ്യിലിരുന്ന ആ കുഞ്ഞിനെക്കാണ്ട് ഞാന്‍ ഞെട്ടിപ്പോയി.. രണ്ടോ മൂന്നോ മാസം എന്ന് ഞാന്‍ കരുതിയ ആ കുഞ്ഞിനു രണ്ടല്ല ആറു മാസത്തിലേറെ പ്രായമുണ്ടായിരുന്നു.. നല്ല പ്രസന്നമായ മുഖമുള്ള ഒരു ആണ്‍കുഞ്ഞ് .... ആ കാഴ്ച കണ്ടു സപ്തനാടികളും തകര്‍ന്നിരുന്നുപോയി ... ഒന്നും ഉരിയാടാന്‍ പോലുമാവാതെ ഇരുന്നു പോയി ഞാന്‍.. എന്തിനാണ് അവന്‍ എന്റെ പ്രിയ സുഹൃത്ത്...എന്നെ ഇതിനു കരുവാക്കിയതെന്നു എനിക്കിപ്പോഴും മനസ്സിലാവുന്നില്ല ...തീരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള പ്രിയയെ കണ്ടിട്ടും ഇത്ര വളര്‍ച്ചയുള്ള ഒരു കുഞ്ഞ് അവളുടെ ഉദരത്തില്‍ വളരുന്നുണ്ടെന്നു തോന്നിയില്ല ... ആ കുഞ്ഞിന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല...അന്ന് മുതല്‍ അവന്‍ എന്റെ പിന്നാലെയുണ്ടെന്നു ഒരു തോന്നല്‍..

ഓഫീസില്‍ എത്തിയിട്ടും എനിക്കൊന്നിലും ശ്രദ്ധിക്കാനായില്ല .. അവര്‍ രണ്ടു പേരും ഇന്നും ജോലിക്ക് വന്നിട്ടില്ല ..

പിന്നീട് മനസ്സില്‍ പകയായിരുന്നു രണ്ടു പേരോടും...ഒരു കുഞ്ഞില്ലാതെ കരയുന്ന എത്രയോ പാവങ്ങള്‍ ഉള്ള നാടാണിത്.. അവിടെ ഉണ്ടായ ഒരു കുഞ്ഞിനെ നിഷ്ക്കരുണം...ഹോ ..ഓര്‍ക്കാന്‍ തന്നെ കഴിയുന്നില്ല ... മിഥിലയുമോന്നിച്ചു സന്തോഷമായി ജീവിക്കാന്‍ താന്‍ ഉണ്ടാക്കിയ ആ കൊച്ചു വീട്ടില്‍ വച്ച്.... ഒരു കൊലപാതകം.... അതും ഒരു കുഞ്ഞിനെ... ഭൂമിയിലേക്ക്‌ പിറക്കും മുന്നേ ഇല്ലാതക്കിയല്ലോ...അതിനു ഞാനും ഒരു കാരണമായല്ലോ.... മനസാകെ തകര്‍ന്നു പോയി ...

എന്റെ ഫോണ്‍ പിന്നെയും ശബ്ദിച്ചു.. നോക്കുമ്പോള്‍ അത് പ്രേം ആയിരുന്നു.. ദേഷ്യം കൊണ്ട് എനിക്കെന്നെ തന്നെ നിയന്ത്രിക്കാനായില്ല ...അവനെങ്ങനെ തോന്നി എന്നെ വിളിക്കാന്‍ ... ഫോണെടുത്തു ഞാന്‍ വലിച്ചെറിഞ്ഞു..... കുറെ നേരം കഴിഞ്ഞു ..അറ്റെണ്ടര്‍  വന്നു ഒരു കാര്യം പറഞ്ഞു..
“സര്‍, പ്രേം സര്‍ വിളിച്ചിരുന്നു ...പ്രിയ മാഡത്തിന് സുഖമില്ല...ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആണ്.. സാറിനെ ഒന്നറിയിക്കാന്‍ പറഞ്ഞു...

മനസ്സനുവദിച്ചില്ലങ്കിലും ഒന്നവിടം വരെ പോകാമെന്ന് വച്ചു .. ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ എന്നെ എതിരേറ്റത് പ്രിയയുടെ ചേതനയറ്റ ശരീരമാണ്.. ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ് ചെയ്ത അവര്‍ക്ക് ദൈവം കൊടുത്ത ശിക്ഷ ... അതില്‍ ചെറിയ ഒരു ശിക്ഷക്കും യൊഗ്യരല്ലായിരുന്നു  അവര്‍..തികച്ചും അശാസ്ത്രീയമായി ചെയ്ത ആ അബോര്‍ഷന്‍ ഒരു വലിയ അനുബാധക്ക് കാരണമായി , അത് അവളുടെ മരണത്തിനു കാരണമായി  ...

പ്രേമിന്റെ വാവിട്ട നിലവിളി എന്റെ ചെവിയില്‍ എത്തിയില്ല ... ആകെ ഭ്രാന്ത് പിടിച്ച ഒരവസ്ഥ .. പിന്നെ ഞാന്‍ ചെയ്തതൊന്നും എനിക്കൊര്‍മയില്ല ..എന്തൊക്കയോ കാട്ടിക്കൂട്ടി.. കണ്ണില്‍കണ്ടതെല്ലാം തച്ചുടച്ചു ...
                                          ***********************************************
ഇപ്പോള്‍ എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണെന്ന് ... ഈ സെല്ലിനുള്ളില്‍ എന്നെ പൂട്ടിയിട്ടിരിക്കുന്നു...

ഒരു പ്രാര്‍ത്ഥനയെ ഉള്ളൂ മനസ്സില്‍...എന്റെ മിഥില ...അവളെങ്കിലും എന്നെ തിരിച്ചറിഞ്ഞെങ്കില്‍...
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
(ജനിച്ചു വീഴും മുന്നേ തന്നെ ഒരുപാട് കുരുന്നുകളുടെ ജീവന്‍ നഷ്ട്ടപ്പെടുന്നു/പെടുത്തുന്നു ...മറുവശത്തു ഒരു കുഞ്ഞിനായി ജപവും പ്രാര്‍ഥനയുമായി മറ്റൊരു കൂട്ടര്‍... വിധിയുടെ വിരോധാഭാസം ...വീണ്ടും ആവര്‍ത്തിക്കുന്നു... )

Thursday, 29 August 2013

പ്രണയം.....


വിരസമായ ഒരു രാത്രിയുടെ ഒടുവില്‍ ഉറങ്ങും എന്ന പ്രതീക്ഷയില്‍ കണ്ണുകള്‍ അടച്ച് ഞാന്‍ കിടന്നു. നിദ്രാദേവി കണ്ണുകളെ താഴുകിത്തുടങ്ങിയപ്പോള്‍ ഞാന്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി .. നിദ്രക്ക്‌ ഭംഗം വരുത്തിക്കൊണ്ട് തലക്കീഴില്‍ മൊബൈല്‍ രണ്ട് തവണ വിറ കൊണ്ടു . ആരാണീ പാതിരാത്രിയില്‍ മെസ്സേജ് അയക്കാന്‍ ? ചോദ്യ ഭാവത്തില്‍ അടഞ്ഞു പോകുന്ന കണ്ണുകള്‍ ബലമായി തുറന്ന് ഞാന്‍ ഫോണ്‍ എടുത്തു നോക്കി സമയം രാത്രി ഒരു മണി .. മെല്ലെ മെസ്സേജ് തുറന്നു ..

“It’s me your butterfly call me now if u love me”

“ഇന്ദു !!!!”

അറിയാതെ നാവ് മന്ത്രിച്ചു ആ പേര് . ഇവള്‍ എന്താണ് ഈ പാതിരാത്രിയില്‍? അറിയാതെ മനസ്സ് വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പോയി .....

പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ ഇന്ദുവിനെ ആദ്യമായി കാണുന്നത്. നഗരത്തിലെ ഗേള്‍സ്‌ സ്കൂളില്‍ ആണ് അവളുടെ പഠനം , ട്യൂഷനായി അവള്‍ വരുന്നത് ഞാന്‍ പഠിക്കുന്ന അതെ പാര്‍ലല്‍ കോളേജില്‍. വന്ന അന്ന് മുതല്‍ ക്ലാസിലെ പുരുഷ വൃന്തത്തിന്റെ ഏക ഫോക്കസ് പോയിന്റ് ആയി അവള്‍ അതിനു കാരണവും ഉണ്ട് . ആയിരം നിലവിളക്കുകള്‍ ഒന്നിച്ചു പ്രകാശിക്കുന്ന ഐശ്വര്യമാണ് ആ മുഖത്ത് , വിടര്‍ന്ന കണ്ണുകള്‍ കുപ്പി മുറി പോലെ തിളങ്ങും , ഇടതൂര്‍ന്ന ചുരുണ്ട കാര്‍കൂന്തല്‍ നിതംഭങ്ങളെ മറക്കും, ഞൊറിയിട്ട പട്ടു പാവാടയും ബ്ലൌസും അണിഞ്ഞ് അവള്‍ ക്ലാസിലേക്ക് വരുമ്പോള്‍ ഒരു പൂമ്പാറ്റ പറന്നു വരുന്നതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് .. ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അവളിലെക്കാവും.. മേശമേല്‍ ചൂരലിന്റെ പ്രഹര ശബ്ദം കേട്ടാവും എല്ലാവരും സ്വപ്നലോകത്ത് നിന്നിറങ്ങുക.

ക്ലാസ്സില്‍ പൊതുവേ നിശബ്ദന്‍ ആണ് ഞാന്‍ പഠിക്കാന്‍ അല്‍പ്പം പിറകിലും, അതുകൊണ്ട് തന്നെ അവസാന ബെഞ്ചാണ് എനിക്ക് വിധിക്കപ്പെട്ടതും, നാല് വരിക്കവിത പഠിച്ചു പാരായണം ചെയ്യാത്തതില്‍ പ്രധിഷേധിച്ച് മലയാളം വാദ്യാര്‍ എന്റെ കയ്യുടെ അളവ് ചൂരല്‍ കൊണ്ടെടുക്കുമ്പോള്‍  അവള്‍ അത്ഭുതത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കും, വേദന കൊണ്ട് പുളയുംപോളും കൈ വലിക്കാതെ നിന്നു തല്ല് വാങ്ങും. അവസാനം കൈ കഴച്ച് വാദ്യാര്‍ തന്നെ തല്ല് നിര്‍ത്തും, പിന്നെ എന്റെ സ്ഥാനം ക്ലാസിലെ ഏറ്റവും പിന്നിലെ ബെഞ്ചിന് മുകളില്‍.. അതെനിക്ക് സന്തോഷം നല്‍കുന്ന ഒന്നായിരുന്നു, കാരണം അടുത്തതായി കവിത പാടുന്നത് അവളാണ്, ക്ലാസില്‍ കുട്ടികള്‍ക്ക് അഭിമുഖമായി നിന്ന് നല്ല ഈണത്തില്‍ അവളത് ചൊല്ലും, ഒരു രാജാവിനെപ്പോലെ ഏറ്റവും പിന്നില്‍ ഉയര്‍ന്ന് നിന്ന് ഞാനത് ആസ്വദിക്കും , ഒരുപക്ഷെ ഈ ഒരു കാരണത്താല്‍ അറിയാമെങ്കില്‍ പോലും ഞാന്‍ അത് ചൊല്ലില്ല

ഒരു ശനിയാഴ്ച ക്ലാസുകളുടെ ഇടവേളകളില്‍ ഒന്നില്‍ ആരോടും കൂടാതെ ഏകനായി ക്ലാസിന്റെ ഒരു കോണില്‍ എന്റെ ചിന്താമണ്ഡലത്തില്‍ സ്വപ്‌നങ്ങള്‍ നെയ്തു ഞാനിരിക്കവേ എന്റെ തോളില്‍ ആരോ തട്ടി, സ്വപ്നലോകത്തുനിന്നും വഴുതി വീണ ഞാന്‍ തട്ടിയ ആളിനെ തുറിച്ചു നോക്കി ..
“ങേ?” എനിക്ക് വിശ്വാസം വന്നില്ല കണ്ണുകള്‍ തിരുമ്മി ഞാന്‍ ഒന്നുകൂടി നോക്കി, അതെ സത്യമാണ് ഇന്ദു തന്നെ, എന്ത് പറയണം എന്നറിയാതെ ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു.
“ഹലോ മാഷേ എന്താ സ്വപ്നം കണ്ടിരിക്കാ ? “
മറുപടിയായി അലസമായ ഒരു ചിരി മാത്രം ഞാന്‍ നല്‍കി
“അതെ ഈ ക്ലാസിലെ മുഴുവന്‍ കുട്ട്യോളും പദ്യം പഠിച്ച് പാടണുണ്ടല്ലോ? മാഷ്‌ മാത്രം എന്താ പാടാതെ തല്ല് വാങ്ങുന്നത് ?”
“അത്.... അത് പിന്നെ ...”
“അത് പിന്നെ?”
“ഞാന്‍ പാടിയാല്‍ പിന്നെ എനിക്ക് പിന്നില്‍ നിന്നു ഈ പൂമ്പാറ്റ പാടുന്നത് കേള്‍ക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ടാ”
അത്ഭുതത്തോടെ അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി .. കുപ്പിവളകള്‍ ചിതറുംപോലെ പൊട്ടിച്ചിരിച്ച് കൊണ്ട് അവള്‍ ഓടിപ്പോയി
പറഞ്ഞത് അബദ്ധായോ ? ഏയ്‌
അപ്പോഴേക്ക് അടുത്ത പീരീഡിനുള്ള മണി മുഴങ്ങി, വിരസമായ ഹിന്ദി പഠനത്തിനൊടുവില്‍ അന്നത്തെ പഠനം അവസാനിച്ചു , വീട്ടിലേക്കു പോകാന്‍ ഒരുങ്ങവേ അവള്‍ വീണ്ടും അടുത്തേക്ക്‌ വന്നു.
“ നോട്ടെഴുതാന്‍ ബുക്ക്‌ വെണന്ന്‍ പറഞ്ഞില്ലേ ? ഇന്നാ. തിങ്കളാഴ്ച കൊണ്ടുവരാന്‍ മറക്കല്ലേ”
“നോട്ടോ ?”
ചോദ്യ ഭാവത്തില്‍ നിന്ന എന്റെ കൈകളിലേക്ക് ബുക്ക്‌ നല്‍കി കൂട്ടുകാരികളോടൊപ്പം അവള്‍ നടന്നകന്നു, കണ്ണില്‍ നിന്നും മറയും വരെ ഞാനവളെ നോക്കി നിന്നു കണ്ണിമ ചിമ്മാതെ..
വീട്ടിലെത്തിയ ഞാന്‍ ആ ബുക്ക്‌ തുറന്നു നോക്കി അവളെപ്പോലെ മനോഹരമായ കൈപ്പട , കുറേനേരം അതിലേക്കു നോക്കിയിരുന്നു.. പതിയെ താളുകള്‍ മറിച്ചു. അവസാന പേജില്‍ മധ്യത്തിലായി ഒരു കുറിപ്പ് ..
“അതെ മാഷേ തിങ്കളാഴ്ച മര്യാദക്ക് പദ്യം ചൊല്ലിയില്ലങ്കില്‍ ഞാനിനി കൂട്ട് കൂടില്ല”
എന്ന്
മാഷിന്‍റെ പൂമ്പാറ്റ
“എന്റെ പൂമ്പാറ്റയോ?” എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ മുറിയില്‍ നിന്നു വട്ടം കറങ്ങി. പരിസര ബോധം വീണ ഞാന്‍ മലയാള പുത്തകം തുറന്ന് പഠിക്കാന്‍ ആരംഭിച്ചു.
“ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം.... ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം... ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം... ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം....”

വന്ന പാടേ പുസ്തകം തുറന്നിരുന്നു പഠിക്കുന്ന എന്നെക്കണ്ട് അമ്മ ശരിക്കും ഞെട്ടി!!
അടുത്ത ദിവസം ജീവിതത്തിലാദ്യമായി ഒരക്ഷരം പോലും തെറ്റാതെ പദ്യം മുഴുവനും ഞാന്‍ ഈണത്തില്‍ ചൊല്ലി. തലേ ദിവസം അമ്മയില്‍ ഉണ്ടായ ഞെട്ടല്‍ അധ്യാപകനിലെക്കും അവിടെ നിന്നും സഹാപാടികളിലെക്കും വ്യാപിച്ചു .
ചൊല്ലിത്തീര്‍ത്ത് ഇരിപ്പിടത്തിലേക്ക് പോകുമ്പോള്‍ മനസ്സില്‍ വല്ലാത്ത അഭിമാനം തോന്നി.. ഒപ്പം ആ മുഖത്ത് നിന്നും കിട്ടിയ പുഞ്ചിരി എന്റെ ആത്മ വിശ്വാസം ഇരട്ടിയാക്കി

അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍ എനിക്കുള്ളവയായിരുന്നു ആഴ്ചകള്‍ക്കുള്ളില്‍ എന്റെ ഇരിപ്പിടം ഒന്നാം ബെഞ്ചില്‍ ഒന്നാം സ്ഥാനത്തായി.. ഞങ്ങളുടെ ബന്ധവും ദൃഡമായി. ഓണപ്പരീക്ഷയില്‍ ഇന്ദുവിനൊപ്പം ഒന്നാം സ്ഥാനം ഞാന്‍ തന്നെ പങ്കിട്ടു. എന്നും വൈകിട്ട് ക്ഷേത്ര കുളക്കടവില്‍ ഞങ്ങളുടെ സംഗമം അധികം ആരുമറിയാതെ നടന്നു. ഞങ്ങളുടെ ചര്‍ച്ചകളില്‍ പഠനം മാത്രമായിരുന്നു വിഷയം, അതുകൊണ്ട് തന്നെ മറ്റാര്‍ക്കും അതില്‍ വലിയ പരിഭവവും തോന്നിയില്ല. മനസ്സുകള്‍ നോട്ട് ബുക്കിലെ അവസാന താളുകളിലൂടെ ഞങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു..

കൌമാരം യവ്വനത്തിനു വഴിമാറി . പഠന ശേഷം സ്റ്റൈഫന്റോടെ ഞാനൊരു ചെറിയ ജോലിയില്‍ പ്രവേശിച്ചു . ആ സമയത്താണ് ഇടിത്തീ പോലെ ആ വാര്‍ത്ത ഞാന്‍ കേള്‍ക്കുന്നത് . ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചു !!!! സര്‍വ്വ ശക്തിയും സംഭരിച്ചു ഇന്ദു എനിക്ക് വേണ്ടി അവളുടെ വീട്ടില്‍ സത്യാഗ്രഹവും ആത്മഹത്യാ ഭീഷണിയും ആരംഭിച്ചു ..

അന്ന് വൈകിട്ടും അവളെക്കാത്ത് കുളക്കടവില്‍ ഞാന്‍ നിന്നു.. പക്ഷെ വന്നത് അവളുടെ അമ്മയായിരുന്നു.. കവിളത്ത് ഒരടിയാണ് പ്രതീക്ഷിച്ചത് .. ഇല്ലത്തെ കുട്ടിയെ ആഗ്രഹിച്ചതിന് അധകൃതനായ എനിക്കുള്ള ശിക്ഷ .. പക്ഷെ കണ്ണുനീരില്‍ കലങ്ങിയ കണ്ണുകളും കൂപ്പിയ കൈകളുമായി ആ അമ്മ മകളുടെ ഭാവിക്കായി കേഴുകയായിരുന്നു സമ്പത്ത് ജീര്‍ണ്ണിച്ച ആ ഇല്ലത്ത് ഇനി ജീര്‍ണ്ണിക്കാനായി അഭിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. അത് നഷ്ട്ടമായാല്‍ ഒരു കൂട്ട ആത്മഹത്യയല്ലാതെ വേറെ മാര്‍ഗ്ഗമില്ല എന്നവര്‍ കേണപേക്ഷിച്ചു ..

അന്ന് അവസാനമായി ഞാന്‍ ഇന്ദുവിനെ കണ്ടു .. വിവാഹത്തിനു സമ്മതിക്കാന്‍ ഞാനവളെ നിര്‍ബന്ധിച്ചു .. ഒരു ജീവച്ഛവം കണക്കെ അവള്‍ സമ്മതം നല്‍കി . അങ്ങനെ ലോകത്തിലെ തൊണ്ണൂറ്റി ഒന്‍പത് ശതമാനം പ്രണയങ്ങളെപോലെ ഞങ്ങളുടെ പ്രണയവും അവിടെ അവസാനിച്ചു.... പ്രണയം മറക്കാന്‍ ഞാന്‍ പ്രവാസം സ്വീകരിച്ചു..

പിന്നെയും മൊബൈല്‍ വിറ കൊണ്ടപ്പോള്‍ ചിന്തകളില്‍ നിന്നും ഞാനുണര്‍ന്നു അന്നവള്‍ വന്ന് തട്ടി ഉണര്‍ത്തിയത് പോലെ .. രണ്ടും കല്‍പ്പിച്ചു മെസ്സേജ് വന്ന നമ്പരിലേക്ക് ഞാന്‍ തിരിച്ചു വിളിച്ചു ..ഒരു നിമിഷം കൊണ്ട് ഒരായിരം കാര്യങ്ങള്‍ അവള്‍ പറഞ്ഞു... വര്‍ഷങ്ങള്‍ക്കു ശേഷവും അവളിലെ പ്രണയത്തിന് നെല്ലിട വ്യത്യാസം വന്നിട്ടില്ല .. പക്ഷെ അവള്‍ ഇന്നൊരു ഭാര്യയാണ് ..ഒരമ്മയാണ് എന്നൊക്കെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു .. അവള്‍ ഒരു ആത്മഹത്യയുടെ വക്കിലാണെന്ന് എനിക്ക് തോന്നി .. അടുത്ത ദിവസം തന്നെ ഞാന്‍ നാട്ടിലേക്ക് പോയി .. അവിടെ ആ കുളക്കടവില്‍ എന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച് എന്റെ മടിയിലെക്കവല്‍ ചാഞ്ഞു ..

എനിക്കവളോടുള്ള പ്രണയത്തെ പറ്റി ഞാന്‍
പറഞ്ഞു കൊണ്ടേയിരുന്നു.

ഇടയ്ക്കെപ്പോഴോ അവള് ഉറങ്ങിപ്പോയിയെന്ന്
പിന്നീടാണെനിക്ക് മനസ്സിലായത്.

അപ്പോഴും അവളുടെ കൈവിരലുകള്
എന്റെ വിരലുകളെ മുറുകെ പിടിച്ചിരിന്നു,

ഒരിക്കലും ഒറ്റയ്ക്കാക്കി പോകരുതെയെന്ന്
പറയുന്ന പോലെ.

പ്രണയവും ജീവിതവും രണ്ടാണെന്ന് എനിക്ക്
മനസ്സിലാക്കുവാന് ആ
സമയം ധാരാളമായിരിന്നു.

എങ്കിലും എനിക്കിഷ്ടം ജീവിതത്തിലെ ആ
പ്രണയം തന്നെയായിരിന്നു;

ഉറങ്ങി കിടക്കുന്ന
അവളിലെ പുഞ്ചിരി പോലെ, കാറ്റില്‍
ഇടകിയാടുന്ന ആ കാര്‍കൂന്തല്‍ പോലെ....

ഞാനപ്പോഴും എന്റെ പ്രണയത്തെ പറ്റി സംസാരിച്ചു
കൊണ്ടേയിരിക്കുകയായിരിന്നു,
ഒരു
ഭ്രാന്തനെ പോലെ...

അവളെ അവളുടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുപോകാം എന്ന പ്രതീക്ഷയോടെ .....



മയില്‍‌പ്പീലി......

Tuesday, 30 July 2013

കൊച്ചി ടൂ എര്‍ബില്‍


ഇന്ന് വീട്ടില്‍ ആകെ ഒരു ഉത്സവത്തിന്‍റെ പ്രതീതി ആണ് , അച്ഛന്റെ ബന്ധുക്കളും അമ്മയുടെ ബന്ധുക്കളും അവരുടെ കുട്ടികളും ഒക്കെ കൂടി ആകെ തകര്‍പ്പ് .. അമ്മയുടെ ഭാഗത്ത് നിന്നു കര്‍ശന നിര്‍ദ്ദേശം ഉണ്ട് എന്തൊക്കെ പ്രകോപനം ഉണ്ടായാലും നീ ഇന്ന് ഒരു തുള്ളി കള്ള് തൊട്ടു പോകരുത് .. വീടിന്റെ പല ഭാഗങ്ങളിലായി ഓരോ സെറ്റ് (പ്രായത്തിനനുസരിച്ച് ) കമ്പനി കൂടുന്നുണ്ട് ..സബരിമല മുര്വാ ഇതൊക്കെ സഹിക്കാന്‍ ഉള്ള ശക്തി നല്‍കണേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചുകൊണ്ട് ഞാനങ്ങനെ എല്ലാവരോടും സുഖാന്വേഷണം നടത്തി .. ഇതിനിടെ പല ഭാഗത്ത് നിന്നും അണ്‍സഹിക്കബിള്‍ പ്രകോപനങ്ങള്‍ ഉണ്ടാവുന്നുണ്ടായിരുന്നു .. അങ്ങനെ ഒരു തരത്തില്‍ മണി എട്ടായി .. ങാ കാര്യം പറഞ്ഞില്ലല്ലോ .. ഈ പറഞ്ഞത് എന്റെ വീട്ടില്‍ നടക്കാന്‍ പോന്ന കല്യാണത്തിന്റെ സെറ്റപ്പ് ഒന്നുമല്ല ..ഇന്ന് രാത്രി ഫ്ലൈറ്റിന് ഞാന്‍ പറക്കാന്‍ പോണൂ വേറെ എങ്ങോട്ടും അല്ല കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അതെ സ്ഥലം ഇറാക്ക് .. ബന്ധുക്കള്‍ എല്ലാവരും ഓടിയെത്തിയതിന്റെ രഹസ്യവും അതാവാം ..കൂട്ടുകാര്‍ എല്ലാം കള്ളുകുടിക്കാന്‍ നിര്‍ബന്ധിച്ചതിന്റെ രഹസ്യവും ഇപ്പോള്‍ നിങ്ങള്ക്ക് മനസ്സിലായിക്കാണും .. ഒരുമാതിരി തൂക്കി കൊല്ലാന്‍ പോന്നവനോട് ... ചെയ്യും പോലെ ..ഹും .. പോകുന്നതിനു മുന്നേ മൂത്ത മാമന്റെ വക ഒരു ചോദ്യവും “എന്നാലും മോനെ അവിടേക്ക് തന്നെ പോണോ നിനക്ക് ?” അതിനു നൈസ് ആയി ഞാന്‍ രു മറുപടിയും പറഞ്ഞു “എന്റെ മാമാ ഇവിടെ ആണേല്‍ നമ്മുടെ സര്‍ക്കാര്‍ നമ്മളെ ഇഞ്ചിഞ്ചായി കൊല്ലും അവിടെ ആണേല്‍ ഒറ്റ വെടിക്ക് കൊല്ലും ... രണ്ടായാലും അതുറപ്പാ അപ്പൊ പിന്നെ എളുപ്പ വഴി നോക്കുന്നതല്ലേ നല്ലത് ?” അതോടെ മാമന്റെ ഉത്തരം മുട്ടി . ഞാനാരാ മോന്‍
എട്ടര ആയപ്പോളെക്കും സമര്‍ പോകാനുള്ള രഥവുമായി എത്തി .. പിന്നെ സാധാരണ കാണാറുള്ള സെന്റി ഷോട്ട് ഒരു അഞ്ചാറെണ്ണം .. അമ്മയും അച്ഛനും കരച്ചിലിന്റെ വക്കത്താണ് ആദ്യമായാണ്‌ ഞാന്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍ ഇത് വരെ അവരെ വിട്ടു ഞാന്‍ നിന്നിട്ടില്ല .. എങ്കിലും അവരുടെ കണ്ണ് നിറഞ്ഞാല്‍ എല്ലാം കളഞ്ഞ് ഞാന്‍ പോകുന്നില്ല എന്ന് പറയും എന്നവര്‍ക്ക് നന്നായി അറിയാം .. അതുകൊണ്ട് വിഷമം പുറത്തു കാട്ടാതെ രണ്ടാളും എന്നോടൊപ്പം വണ്ടിയില്‍ കയറി .. സാരഥി രഥം തെളിച്ചു അത് ഞങ്ങളെയുംകൊണ്ട് നേരെ കൊച്ചിക്ക്‌ വിട്ടു .. അങ്ങനെ കൊച്ചിയില്‍ എത്തി
ഞാന്‍ കെട്ടും ഭാണ്ഡവും എല്ലാം ഒരു ഉന്തുവണ്ടിയില്‍ വച്ച് അകത്തേക്ക് കയറി .. ചേട്ടന്റെ വക ഒരു ഗംഭീര്‍ ക്ലാസും കിട്ടി അകത്തു കയറിയാല്‍ എന്തൊക്കെ ചെയ്യണം എങ്ങനൊക്കെ ചെയ്യണം എന്നൊക്കെ. അകത്തേക്ക് കയറിയ ഞാന്‍ സ്വപ്നലോകത്ത് ചെന്ന ബാല ഭാസ്കരന്‍ ആയി .. എങ്ങോട്ടോ ഒക്കെ നടന്നു .. ഒടുക്കം ബ്രേക്ക് ഇട്ട പോലെ നിന്നു ..ദാ നില്‍ക്കുന്നു ഒരു സുന്നരി കൊച്ച് ..ശോ അതെന്നെ നോക്കി ഒന്ന് സ്മൈലി .. എന്നെത്തന്നെ ആണോ ഞാനൊന്ന് തിരിഞ്ഞു നോക്കി .. ഏയ്‌ ആരൂല്ല അപ്പൊ എന്നെ തന്നെയാ ..ഞാനും ഒന്ന് സ്മൈലി .. അപ്പൊ ദാ ആ കൊച്ച് ഒരു ലോഡ് പേപ്പര്‍ കൊണ്ട് കയ്യില്‍ തന്നിട്ട് ഇതെല്ലാം പൂരിപ്പിച്ചു ആ കൌണ്ടറില്‍ കൊടുക്കാന്‍ പറഞ്ഞു .. ഈശ്വരാ ഞാന്‍ ഇനി പി എസ് സി പരീക്ഷക്ക്‌ വല്ലോം ആണോ വന്നത് എന്നൊരു സംശയം എല്ലാം ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ .. ആ കൊച്ചിന്റെ ശ്രദ്ധ എന്റെ അടുത്തു നിന്നും മാറാതിരിക്കാന്‍ കൃത്യമായി ഞാന്‍ സംശയങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു .. ആ കുട്ടി അതിനു ക്രത്യമായി ഉത്തരവും തന്നുകൊണ്ടിരുന്നു ഒപ്പം ഒരു കള്ള ചിരിയും (കൊക്കെത്ര കുളം കണ്ടതാ എന്നായിരിക്കും അപ്പൊ അവളുടെ മനസ്സില്‍ ) എന്നാലും ഭൂമീന്ന് പോങ്ങുന്നതിനു തൊട്ടു മുന്‍പ് കിട്ടിയ അവസരം മുതലാക്കി ഞാന്‍ പേപ്പര്‍ കൌണ്ടറില്‍ കൊടുത്തു.. ബാഗേജ് എല്ലാം സ്കാനിംഗ് കഴിഞ്ഞു നോക്കിയപ്പോ ഒരു സംശയം ആ കാണുന്നത് എമിഗ്രേഷന്‍ കൌണ്ടര്‍ ആണോ അതോ കേരളാ ബീവറെജസിന്റെ നെടുമ്പാശ്ശേരി ഔട്ട്‌ലെറ്റ്‌ ആണോ ? അത്ര വല്ല്യ ഒരു ക്യൂ .. ഞാനും ആ ക്യൂവില്‍ കയറി നിന്നു ..സമയം കടന്നു പോയപ്പോള്‍ എന്റെ മുന്‍പിലെ ക്യൂവിന് നീളം കുറയുകയും പിന്നിലെ ക്യൂവിന് നീളം കൂടുകയും ചെയ്തു ..കൌണ്ടറില്‍ എത്തിയപ്പോ ദാ അവിടെ പിന്നേം ഒരു മാലാഖ ...ശിവനേ .. അപ്പോഴാണ്‌ ഒരു കാര്യം ഓര്‍ത്തത് എനിക്ക് വിസ തന്ന ശ്രീമാന്‍ ഹരിക്കുട്ടന്‍ പ്രത്യേകം ഒരു കാര്യം പറഞ്ഞു .. ഒരു കാരണവശാലും സ്ത്രീകള്‍ ഇരിക്കുന്ന കൌണ്ടറില്‍ പോകരുത് .. ഇനീപ്പോ എന്ത് ചെയ്യും ഹാ വരുന്നെടത്തു വച്ച് കാണാം .. പക്ഷെ പ്രതീക്ഷിച്ച പോലെ പ്രശ്നം ഒന്നും ഉണ്ടായില്ല ..അവിടുന്ന് നേരെ അടുത്ത കൌണ്ടറില്‍ ഒരു കൊരങ്ങന്‍ യ്യോ കണ്ടാല്‍ പേടി വരും കൊമ്പന്‍ മീശേം ഒക്കെ വച്ചിട്ട് അവിടേം വല്ല്യ കുഴപ്പമൊന്നും ഇല്ലാതെ അത് കഴിഞ്ഞു നേരെ മുകളില്‍ പോയി ഗേറ്റില്‍ ഒരു സീറ്റ് പിടിച്ചു .. അപ്പൊ ലോണ്ടെ വരുന്നു ആ കൊച്ചു പിന്നേം .. ശോ .. ഞാന്‍ പിന്നേം കിട്ടിയ സമയം ഉപയോഗിച്ചു .. ഒന്ന് പോയി മുട്ടാന്‍ എന്താ മാര്‍ഗ്ഗം എന്ന് തല പുകഞ്ഞാലോചിച്ചു ..അപ്പോഴാണ്‌ ഒരു ഐഡിയ കിട്ടിയത് അബുദാബിയില്‍ നിന്നുള്ള ബോഡിംഗ് പാസ് മുകളില്‍ കിട്ടും എന്നാണ് അവിടിരുന്ന പയ്യന്‍സ് മൊഴിഞ്ഞത് .. എന്നാപ്പിന്നെ അങ്ങനെ ആവട്ടെ ..ഞാന്‍ നൈസ് ആയി ചെന്ന് കാര്യം അവതരിപ്പിച്ചു അപ്പോഴും അതെ കള്ള ചിരിയോടെ അവള്‍ “തരാം സര്‍, വെയിറ്റ് ചെയ്യു “ “യ്യോ സാറെന്നോ , അതൊന്നും വേണ്ടാ “ അതിനും ചിരി തന്നെ മറുപടി .. കുറച്ച് കഴിഞ്ഞപ്പോ ബോഡിംഗ് പാസ്സും തന്നു .. സമയമായപ്പോള്‍ പോയല്ലേ പറ്റൂ ..മനസില്ലാ മനസോടെ ഞാന്‍ ഒരു ബൈയും പറഞ്ഞു ഞാന്‍ ടെര്‍മിനല്‍ ലക്ഷ്യമാക്കി നടന്നു ..
ആദ്യ വിമാന പ്രവേശം...
കവാടത്തില്‍ പിന്നെയും രണ്ട് സുന്നരികള്‍ ...ഈസരാ ... മനസ്സില്‍ പിന്നേം പിന്നേം ലഡ്ഡു പൊട്ടി .. അകത്തു കയറി ഒരു തരത്തില്‍ സീറ്റൊക്കെ കണ്ടു പിടിച്ച് ബാഗൊക്കെ ഒതുക്കി വച്ച് സീറ്റ് ബെല്‍റ്റ്‌ ഒക്കെ ഇട്ടു പറക്കാന്‍ തയാറായി ഇരുന്നു അതില്‍ അറബിയില്‍ എന്തൊക്കയോ ഒരുത്തന്‍ പറയുന്നു ..അങ്ങനെ ബീമാനം പൊങ്ങി….. മണിക്കൂറുകള്‍ കടന്നുപോയി ... പിന്നേം അറബി വിളിച്ചു പറഞ്ഞു നമ്മള്‍ ഇപ്പോള്‍ അബുദാബി എയര്‍ പോര്ടിന്റെ മുകളില്‍ എത്തി എല്ലാവരും സീറ്റ് ബെല്‍റ്റ്‌ ഇട്ടോ എന്ന് ..സീറ്റ് ബെല്‍റ്റ്‌ ഒക്കെ ഇട്ട് ഇറങ്ങാന്‍ തയാറായി ഞാന്‍ ഇരുന്നു .. പത്ത് മിനിറ്റ് കഴിഞ്ഞു ...പതിനഞ്ച് മിനിറ്റ് കഴിഞ്ഞു ...അര മണിക്കൂര്‍ കഴിഞ്ഞു... ബീമാനം ഇപ്പളും ത്രിശങ്കു സ്വര്‍ഗത്തില്‍ തന്നെ നോ ലാന്ടിംഗ് .. കിട്ടിയ അവസരം പാഴാക്കാതെ ഞാന്‍ എയര്‍ ഹോസ്ടസ് കൊച്ചിനോട് എന്താ കൊയപ്പം എന്ന് ചോദിച്ചപ്പോ ആ കൊച്ച് പറയുവാ സിഗ്നല്‍ കിട്ടിയില്ലാന്ന്‍ ..ശോ .. കുറെ സമയം കിടന്നു കറങ്ങി ബോര്‍ അടിചിട്ടാണെന്ന് തോന്നുന്നു ബീമാനം ഒടുവില്‍ ഗ്രൗണ്ടില്‍ ലാന്‍ഡ് ചെയ്തു ..ഇറങ്ങിയ ഉടനെ രണ്ട് ബസ് വന്നു ഞങ്ങളെ ടെര്‍മിനല്‍ ഒന്നില്‍ കൊണ്ടിറക്കി വിട്ടു .. ഞാന്‍ ഡിസ്പ്ലേ മോണിട്ടറില്‍ ഒന്ന് നോക്കി എര്ബില്‍ ഫ്ലൈറ്റ് ലാസ്റ്റ് കാള്‍ .. മൂന്നാം ടെര്‍മിനല്‍ ... ഈശ്വരാ ..ഞാന്‍ രണ്ടും കല്‍പ്പിച്ചു ഓടി ഓടി ഓടി ടെര്‍മിനല്‍ ത്രീയില്‍ എത്തി അവിടെ സെക്യൂരിറ്റി ചെക്ക് ഹാവൂ രക്ഷപ്പെട്ടു ഞാന്‍ ഓടി ക്യൂവില്‍ കയറി എത്തിയ ഉടന്‍ ഷൂവും ലാപ്ടോപ്പും ബെല്‍ട്ടും ഒക്കെ ഊരി ഒരു ട്രേയില്‍ ഇട്ടു സ്കാനിംഗ് കഴിഞ്ഞു ഉള്ളിലേക്ക് കയറിയതും കൌണ്ടര്‍ ക്ലോസ് ചെയ്തതും ഒരുമിച്ചായിരുന്നു .. എന്നെ അവര്‍ തള്ളി വെളിയിലിട്ടു ... ഇനീപ്പോ എന്ത് ചെയ്യും ? ഈ അറബി കൊരങ്ങന്മാരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം ആദ്യമായിട്ടാണ് പ്ലെയിനില്‍ തന്നെ കയറുന്നത് അതിപ്പോ മിസ്സ്‌ ആയാല്‍ എന്ത് ചെയ്യും ? നോ ഐഡിയ :( ഒന്നാം തീയതി തപ്പി നടന്നു കിട്ടിയ പൈന്റ് താഴെ വീണു പൊട്ടിയ കുടിയന്റെ അവസ്ഥയായി എനിക്ക് ..ഒരെത്തും പിടിയും ഇല്ല ..ഹരിയെ വിളിച്ചു പറഞ്ഞാലോ ? മൊബൈല്‍ എടുത്തു നോക്കി ..ഫാഗ്യം റോമിംഗ് ഇല്ല :D അതും പോയി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിക്കുംപോലാണ് തോളില്‍ ആരോ ന്ജോണ്ടിയത് തിരിഞ്ഞു നോക്കിയപ്പോ ഡാ നിക്കുന്നു ഒരു ചേട്ടായി ഡി സ്മൈലി ഒക്കെ ഇട്ട് .. മം? ചോദ്യ ഭാവത്തില്‍ ഞാന്‍ നോക്കി അപ്പൊ പുള്ളിടെ വക ചോദ്യം എര്ബില്‍ പോകാന്‍ ആണല്ലേ ?
ഞാന്‍ : ഉം..ഉം..
അതിയാന്‍ : പേടിക്കണ്ടാ ഞാനും അങ്ങോട്ടാ എനിക്കും ഫ്ലൈറ്റ് മിസ്സായി പിന്നേം ഡി സ്മൈലി
ഹോ ഫാഗ്യം ഞാനൊറ്റക്കല്ല.. അങ്കം വെട്ടാന്‍ ഒരു ചേകവന്‍ കൂടി ഉണ്ട്
ചേട്ടനും ഞാനും കൂടി നേരെ എത്തിഹാദ് കൌണ്ടറില്‍ ചെന്ന് അവിടിരുന്ന ചേട്ടായിയോട് അറിയാവുന്ന ഇന്ഗ്ലീഷും അഭിനയ പാടവവും വെച്ച് കാര്യങ്ങള്‍ വിസ്തരിച്ചു ..
“മലയാളികള്‍ ആണല്ലേ?” ആ ഇരുന്ന മഹാന്റെ മലയാളം കേട്ട് ഞങ്ങള് രണ്ടും ശശി ആയി ..വെര്‍തെ ഇന്ഗ്ലീഷ് പറഞ്ഞു .. “ ഓക്കേ സര്‍ ഞാന്‍ ഒന്ന് ചെക്ക് ചെയ്യട്ടെ നിങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വരൂ ...” എന്നും പറഞ്ഞു ഒരു കൂപ്പണ്‍ ഞങ്ങള്‍ രണ്ടാള്‍ക്കും തന്നു .. “ അല്ല ഈ പറഞ്ഞ സാധനം എവിടെ കിട്ടും” “ഇവിടെയുള്ള ഏതു റെസ്റൊരന്റില്‍ കൊണ്ട് കൊടുത്താലും കിട്ടും?”
ഓഹോ? ഞാന്‍ ചേട്ടനെയും കൂട്ടി നേരെ റെസ്റൊരന്റിലേക്ക് വിട്ടു അവിടെ ചെന്ന് കൂപ്പണ്‍ കൊടുത്ത് ... ആ പയ്യന്‍സ് ഒരു കപ്പു കാപ്പിയും ഒരു സമൂസയും തന്നു ... ഒരു സമൂസയോ ? എന്റെ ചോദ്യം കേട്ട് ആ പയ്യന്‍ പറഞ്ഞു “ഈ കൂപ്പണ്‍ തന്നാല്‍ ഇത്രയോക്കയെ തരാന്‍ വകുപ്പുള്ളൂ ചേട്ടാ”
ദേ പിന്നേം മലയാളം ...നൈസ് ആയിട്ട് ഒന്ന് ചമ്മിയെങ്കിലും കിട്ടിയത് ഞാനും ചേട്ടനും കൂടി മാറി ഇരുന്നു കഴിച്ച് ... ഇവിടെ പെട്ടിരിക്കുന്ന വിവരം എങ്ങനെ ഒന്ന് പുറംലോകത്തിനെ അറിയിക്കും എന്ന ആലോചനയില്‍ ആയി ഞാന്‍ ..
ആലോചനയുടെ ഒടുവില്‍ ചേട്ടന്‍ തന്നെ പോംവഴി പറഞ്ഞു തന്നു ...
ആ പോംവഴി കേട്ട് എന്റെ മനസ്സില്‍ പിന്നേം ലഡ്ഡു പൊട്ടി ഒന്നല്ല രണ്ടല്ല മൂന്നെണ്ണം ഒരുമിച്ച്...
അബുദാബി എയര്‍ പോര്‍ട്ടില്‍ ഫ്രീ വൈ ഫൈ ഇന്റര്‍നെറ്റ്‌ ലഭ്യമാണ് പോലും . ഞാന്‍ ഓടിപ്പോയി ലാപ്‌ ഓണ്‍ ആക്കി . സ്കൈപ്പില്‍ പച്ച കത്തിയതും ദേ വരുന്നു ഡപ്പീടെ വക മെസ്സേജ്
ഡപ്പി : മുത്തേഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏ
ഞാന്‍ : എന്തോഓഓഓഓഓഓഓഓഓഓഓഓഓഓഓഒഓഓഓഓഓഓ
ഡപ്പി : നീ അങ്ങേത്തിയോ ?
ഞാന്‍ : ഇല്ലാ . ഫ്ലൈറ്റ് മിസ്സി :(
ഡപ്പി: യ്യോ ..നീപ്പം എന്നാ ചെയ്യും മുത്തെ ?
ഞാന്‍ : ആ എനിക്കൊന്നും അറിയൂല്ല :(
ഡപ്പി:നീ അവിടെ അന്വേഷിചില്ലേ ?
ഞാന്‍ : അന്വേഷിച്ച് , വെയിറ്റ് ചെയ്യാന്‍ പറഞ്ഞു
ഡപ്പി: ഉം , കൊറച്ച് കഴിഞ്ഞു ഒന്നൂടെ പോയി ചോദിക്ക് ട്ടാ
ഞാന്‍ : ഉം , നീ ഒരു കാര്യം ചെയ്യ് ഈ വിവരം ഹരിക്കുട്ടനേം പിന്നെ എന്റെ വീട്ടിലും ഒന്ന് അറിയിക്ക്.. വീട്ടില്‍ വിളിച്ചു പറയുമ്പോ അല്‍പ്പം നൈസ് ആയിട്ടൊക്കെ പറയണേ :)
ഡപ്പി : ഓക്കേ മുത്തെ ഇപ്പൊ തന്നെ പറയാം
എന്ന് പറഞ്ഞു കഴിഞ്ഞതും ബാറ്ററി ലോ ആയി ലാപ് പണി മുടക്കി ...ഫാഗ്യം ഞാന്‍ പെട്ട കാര്യം വീട്ടുകാര് അറിഞ്ഞല്ലോ ..
ഞാനും ചേട്ടനും ഒരിക്കല്‍ കൂടി വിവരങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു ..അപ്പോഴും അവര്‍ ഞങ്ങള്‍ക്ക് കൂപ്പണ്‍ തന്നു പറഞ്ഞു വിട്ടു ..എന്നാല്‍ പിന്നെ അവരെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.. ആറേഴു തവണ കൂപ്പണ്‍ വാങ്ങി ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ..അത് കഴിഞ്ഞപ്പോ ബോറടിച്ചു നേരെ ടെര്‍മിനല്‍ ഒന്നില്‍ പോയി അവിടെ ഒരു നീഗ്രോ ചേട്ടായി അവനോടും ആദ്യം നടത്തിയ അഭ്യാസം ആവര്‍ത്തിച്ചു ..
അയാള്‍ : ഓക്കേ സാര്‍ ബുദ്ധിമുട്ടുണ്ടായത്തില്‍ ക്ഷമിക്കണം ..ഞാനൊന്ന് ചെക്ക് ചെയ്തിട്ട് ഇപ്പോള്‍ പറയാം
ഞാന്‍ : സര്‍ ഫ്ലൈറ്റ് ഇന്നില്ലങ്കില്‍ വേണ്ടാ അതിനി എന്നാ ഉള്ളതെന്ന് ഒന്ന് പറഞ്ഞാല്‍ ഇങ്ങനെ തെക്കോട്ടും വടക്കോട്ടും നടക്കണ്ടല്ലോ കുറെ നേരമായി ഈ പണി തുടങ്ങിയിട്ട് ... (ദേഷ്യത്തിനെ സ്മൈലി ഒരു അഞ്ചെണ്ണം )
അയാള്‍ : ഓക്കേ സര്‍ ലെറ്റ്‌ മീ ചെക്ക് ...
ഞാനും ചേട്ടനും മാറിനിന്നു ഈ അബുദാബി എയര്‍പോര്‍ട്ട് പെണ്‍കുട്ട്യോളുടെ സൂപ്പര്‍മാര്‍ക്കറ്റ് ആണെന്ന് തോന്നുന്നു എവിടോട്ടു നോക്കിയാലും നഷ്ട്ടം ഒന്നുമില്ല ..തരക്കേടില്ലാത്ത ഒരു ഭാഗത്തേക്ക് എന്റെ കണ്ണുകള്‍ ഫോക്കസ് ചെയ്തു ഞാന്‍ നിന്നു അപ്പോള്‍ ദേ വരുന്നു ആ നീഗ്രോ ഒരു പേപ്പര്‍ ഒക്കെയായി
അയാള്‍ :സര്‍ അടുത്ത ഫ്ലൈറ്റ് നാളെ ഉച്ചക്ക് 12 മണിക്കേ ഉള്ളൂ പാസ്പോര്‍ട്ട് തന്നാല്‍ നിങ്ങള്ക്ക് പുറത്തു താമസിക്കാനും മറ്റുമുള്ള സൌകര്യങ്ങള്‍ ഞാന്‍ റെഡി ആക്കാം
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ പാസ്പോര്‍ട്ട് എടുത്തു കൊടുക്കാന്‍ ഒരുങ്ങിയതും ചേട്ടായി പിന്നില്‍ നിന്നും എനിക്ക് കൊടുക്കല്ലേ എന്ന സിഗ്നല്‍ തന്നു ..നീട്ടിയ കൈ ഞാന്‍ തിരിച്ചെടുത്തു
അപ്പോള്‍ ചേട്ടന്‍ : സര്‍ ഞങ്ങള്‍ ഇവിടെ വിശ്രമിച്ചോളാം. നാളത്തേക്കുള്ള ടിക്കറ്റ് റെഡി ആക്കി തരൂ ..
അയാള്‍ : ഓക്കേ സര്‍ ഇത് നിങ്ങള്‍ക്കുള്ള ഡമ്മി ടിക്കറ്റ് ആണ് നാളെ പതിനൊന്ന് മണിക്ക് ഈ പേപ്പറുമായി കൌണ്ടറില്‍ ചെന്നാല്‍ നിങ്ങള്ക്ക് പുതിയ ബോര്‍ഡിംഗ് പാസ് കിട്ടും ..ഇത് നിങ്ങള്ക്ക് ലഞ്ചിനും ഡിന്നറിനും നാളെ ബ്രേക്ക് ഫാസ്റിനും ഉള്ള കൂപ്പണ്‍ .. ഹാവ് എ നൈസ് ഡേ സര്‍ “
എന്റമ്മോ പിന്നേം കൂപ്പണ്‍ :) ഇന്ന് ഞാന്‍ തിന്നു മരിക്കും ..ലോകത്തില്ലാത്ത ടിക്കറ്റ് ചാര്‍ജ് പാവം എന്റെ കയ്യീന്ന് വാങ്ങീതല്ലേ അത് മുതലാക്കാന്‍ ഈസരന്‍ ആയിട്ട് ഒരു വഴി കാണിച്ചു തന്നതാ ..
ഇപ്പൊ മണി പത്ത് ഫ്ലൈറ്റ് നാളെ ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ഭഗവാനെ ഇരുപത്തിയാറ് മണിക്കൂര്‍ പോയ രണ്ട് മണിക്കൂര്‍ കൂടി കൂട്ടിയാല്‍ ഇരുപത്തി എട്ട് :( എന്തായാലും പോക്കിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയതിനാല്‍ അത് സമാധാനം ..
പതുക്കെ റസ്റ്റ്‌ സോണില്‍ പോയിരുന്നു ഭാഗ്യത്തിന് അവിടെ പവര്‍ ഔട്ട്‌ ലെറ്റ്‌ കണ്ടു ഞാന്‍ അതില്‍ ലാപ് കുത്തി ഓണ്‍ലൈന്‍ എത്തിയപ്പോള്‍ ചോദ്യങ്ങളുടെ ബഹളം ആരെയും നിരാശരാക്കാതെ ഞാന്‍ മറുപടി കൊടുത്ത് ഹരിക്കുട്ടനോട് ഞാന്‍ വീട്ടില്‍ വിളിച്ചു ഒന്ന് ഓണ്‍ലൈന്‍ വരാന്‍ പറഞ്ഞു .. അവന്‍ പറഞ്ഞത് അനുസരിച്ച് അച്ഛനും അമ്മയും ഓണ്‍ലൈന്‍ വന്നു ..അമ്മയുടെ മുഖം കണ്ടപ്പോന്‍ തന്നെ മനസ്സിലായി കഴിഞ്ഞ കുറച്ചു മണിക്കൂറുകള്‍ ആയി നോണ്‍സ്റ്റോപ്പ്‌ കരച്ചില്‍ ആയിരുന്നു എന്ന് ..എന്നെ കണ്ടതും അവര്‍ക്ക് ആശ്വാസമായി
മണിക്കൂറുകള്‍ കടന്നു പോയി രാത്രി ആയപ്പോള്‍ വല്ലാത്ത തണുപ്പ് ..ഒന്ന് പുതക്കാന്‍ ഒന്നുമില്ല എത്തിഹാടിന്റെ കൌണ്ടറില്‍ ചെന്ന് രണ്ട് ബ്ലാങ്കറ്റ് വാങ്ങി മൂടിപ്പുതചിരുന്നു . അപ്പോള്‍ എനിക്കൊരു സംശയം ഞാന്‍ പാസ്പോര്‍ട്ട് കൊടുത്തപ്പോള്‍ ഇതിയാന്‍ എന്തിനാണ് തടഞ്ഞത് ? എന്റെ ചോദ്യം കേട്ട് പുന്നെല്ല് കണ്ട എലിയെപ്പോലെ ചേട്ടന്‍ ചിരിച്ചു ..
ചേട്ടന്‍ :അതെ മോനെ കൊറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനിവിടെ ജോലി ചെയ്തിരുന്നു അന്നെടുത്ത ഒരു ലോണ്‍ ക്ലോസ് ചെയ്യാതെയാ ഞാന്‍ ഇവിടുന്നു മുങ്ങിയത് പാസ്പോര്‍ട്ട് കൊടുത്താല്‍ അവരെന്നെ പൂട്ടും
ഓഹോ അപ്പൊ കഥയില്‍ അങ്ങനെ ഒരു ട്വിസ്റ്റ്‌ ഉണ്ടല്ലേ ? ഓക്കേ ഞാനും ചേട്ടനും മാറി മാറി ഉറങ്ങി നേരം ആറു മണിയായി ലൈറ്റ് ആയി വിശക്കുന്നുണ്ടോ എന്നൊരു സംശയം ..നേരെ കൌണ്ടറിലേക്ക് വിട്ടു ..അവിടെ ചെന്ന് കൂപ്പണ്‍ ചോദിച്ചപ്പോള്‍ ആ ചേട്ടന്‍ ബോഡിംഗ് പാസ് അടിച്ചു തന്നു ..പിന്നെ കയ്യിലുണ്ടായിരുന്ന കൂപ്പണ്‍ വച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കുറെ കഴിഞ്ഞു ലഞ്ചും ..സമയം പതിനൊന്ന് ..ഞങ്ങള്‍ വേഗം ഗേറ്റില്‍ പോയി നിന്നു അപ്പോള്‍ അവിടെ നിന്ന മാന്യന്‍ പറഞ്ഞു ഇപ്പഴേ നില്ക്കണ്ടാ ഫ്ലൈറ്റ് രണ്ട് മണിക്കൂര്‍ ഡിലെ ആണ് :-o .. ഇത് ഇന്നലെ ആയിരുന്നേല്‍ ഞാനിപ്പോ അങ്ങ് ചെന്നേനെ പണ്ടാരം ..
പിന്നെയും പോയി ഇരുന്നു ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചെക്കിന്‍ ചെയ്യാന്‍ അനൌണ്സ് ചെയ്തു അങ്ങനെ പിന്നെയും ബീമാനത്തിനുള്ളില്‍. ഞാന്‍ എണ്ണി നോക്കി പതിനെട്ട് പേര്‍.
അങ്ങനെ മുപ്പത് മണിക്കൂര്‍ അബുദാബി ജീവിതത്തിനോടുവില്‍ ഞാന്‍ എര്ബിലിലേക്ക് പറന്നു
ഫ്ലൈറ്റ് എര്ബില്‍ എയര്‍പോര്‍ടില്‍ ലാന്‍ഡ് ചെയ്തു .. മൊബൈല്‍ സ്വിച്ചോണ്‍ ചെയ്യാന്‍ ഉള്ള അറിയിപ്പ് വന്നു ഓണ്‍ ആക്കി അപ്പൊ തന്നെ ഐഡിയ സൈന്‍ കൊറാക്ക് എന്നീ കമ്പനികളുടെ വെല്‍ക്കം മെസ്സേജ് തൊട്ടു പിന്നാലെ ഹരിക്കുട്ടന്റെ വിളിയും ..
ഹരി : എത്തിയോടാ ?
ഞാന്‍ : ഡാ ഇറങ്ങിയാതെ ഉള്ളൂ പുറത്തീക്ക് ഇറങ്ങുന്നു
ഹരി : ഉം വേഗം വേണം നിന്നെ പിക്ക് ചെയ്യാന്‍ മുതലാളി പുറത്തു വെയിറ്റ് ചെയ്യുന്നു ..
ഞാന്‍ : ന്റമ്മോ മുതലാളിയോ ? :(
ഹരി :മം ഞാന്‍ നിന്റെ ഫോട്ടോ കൊടുത്തിട്ടുണ്ട് ..പുള്ളിക്ക് നിന്നെ അറിയാം , ശരിയെന്നാല്‍ വെറുതെ കാശ് കളയണ്ടാ വെച്ചോ
ഞാന്‍ : ഉം
ചുറ്റുപാടും നോക്കിയാ ഞാന്‍ ഞെട്ടിപ്പോയി ഞങ്ങള്‍ പതിനെട്ട് പേരല്ലാതെ ഒരു കുഞ്ഞുങ്ങള്‍ അവിടെങ്ങും ഇല്ല ..എക്സിറ്റ് ബോഡ് നോക്കി നോക്കി ഞങ്ങള്‍ എമിഗ്രേഷന്‍ കൌണ്ടറില്‍ എത്തി .. പുറത്തിറങ്ങിയപ്പോള്‍ ദാ നമ്മുടെ ചേട്ടന്‍ എന്തോ പോയ അണ്ണാനെ പോലെ നില്‍ക്കുന്നു
ഞാന്‍ : മം , എന്ത് പറ്റി ?
ചേട്ടന്‍ : എന്റെ ലഗേജ് ഇത് വരെ വന്നില്ല :(
യ്യോ അപ്പോഴാണ്‌ ഞാന്‍ എന്റെ ലെഗേജിനെപ്പറ്റി ഓര്‍ത്തത് ഫാഗ്യം അമ്പലത്തിനു വലത്ത് വെക്കുന്നത് പോലെ എന്റെ ബാഗും കെട്ടും കണ്‍വെയറില്‍ വലത്ത് വെക്കുന്നു ഓടിപ്പോയി അതെടുത്തു ചേട്ടായിയോട് ബൈ പറഞ്ഞു സ്കാനിങ്ങോക്കെ കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി. പുറത്തൊരു ബസ് ഞങ്ങളെ കാത്ത് കിടപ്പുണ്ടായിരുന്നു അവിടെ നിന്നും 5കിലോമീറ്റര്‍ മാറി ആണ് എന്ട്രന്‍സ് ..സുരക്ഷാ കാരണങ്ങള്‍ കൊണ്ടാവും .അവിടെ എത്തിയപ്പോള്‍ തന്നെ മുതലാളി എന്നെ കണ്ടുപിടിച്ചു കളഞ്ഞു . മുതലാളി വക ബെന്‍സില്‍ നേരെ ടാക്സി സ്ടാണ്ടിലേക്ക് ..അവിടെ നിന്നും ഒരു ടാക്സിയില്‍ കയറ്റി വിട്ടു ഒപ്പം വഴി ചിലവിനായി പതിനയ്യായിരം ദിനാറും തന്നു (എന്ത് നല്ല മനുഷ്യന്‍ ) ടാക്സിയില്‍ അവിടെ നിന്നും സുലൈമാനിയക്ക്‌ പോകുന്ന വഴികളില്‍ അവിടെയും ഇവിടയൂം പൊട്ടിച്ചിതറിയ വാഹനങ്ങളുടെ അവശിഷ്ട്ടങ്ങള്‍ എന്റെ നെഞ്ഞിടിപ്പിന്റെ വേഗത കൂട്ടി ..ഒന്ന് മിണ്ടാനും പറയാനും ആരുമില്ല ചുറ്റും കുറെ ഉണ്ണാക്കന്‍മാര്‍ ഏതോ ഭാഷയില്‍ എന്തൊക്കയോ പറയുന്നു .. പുറത്തുള്ള സൈന്‍ ബോഡുകള്‍ നോക്കി ഞാനിരുന്നു ..ബാഗ്ദാദ് ,കിര്‍ക്കുര്‍ക്ക് .. പത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള പേരുകള്‍ അങ്ങനെ രണ്ട് ചെക്പോസ്ടുകളിലെ ചെക്കിങ്ങുകള്‍ കഴിഞ്ഞു സുലൈമാനിയ ചെക്പോസ്റ്റില്‍ ഞാനെത്തി അവിടുത്തെ പട്ടാളക്കാരന്‍ എന്നെയും വിളിച്ചു കൊണ്ട് ഓഫീസിനു അകത്തു പോയി .. അവിടുത്തെ വിസ്താരം കഴിഞ്ഞു ഇറക്കി വിട്ടു
പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ വാഹനം നിന്നു അതില്‍ നിന്നും മറ്റൊരു കാറിലേക്ക് കയറി ..കുറെ കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ മുറി ഇന്ഗ്ലീഷില്‍ ഫ്രെണ്ടിനെ വിളിക്കൂ എന്നാവശ്യപ്പെട്ടു ഞാന്‍ ഹരിയെ വിളിച്ചു ഫോണ്‍ ഡ്രൈവര്‍ക്ക് കൈമാറി എന്തൊക്കയോ സംസാരിച്ചിട്ടു അതിയാന്‍ ഫോണ്‍ തിരികെ തന്നു വണ്ടി നിര്‍ത്തി എന്റെ കെട്ടും പാണ്ടവും ഇറക്കിയിട്ട്‌ നോക്കുമ്പോള്‍ ദേ നില്‍ക്കുന്നു സാക്ഷാല്‍ ഹരിക്കുട്ടന്‍ മുന്നില്‍ :) നേരെ റൂമിലേക്ക്‌ ..ഇപ്പോള്‍ അഞ്ചു മാസങ്ങള്‍ കടന്നു പോയി .. ഈ നാടിനെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടുകള്‍ അപ്പാടെ മാറി .. പരസ്പര ബഹുമാനം ഉള്ള നാട്ടുകാര്‍ .. മാദ്യമങ്ങളില്‍ കൂടി നാം അറിഞ്ഞ ഒരു നാടേ അല്ലിത് ..തികച്ചും സമാധാനം കുടികൊള്ളുന്ന ഒരു പ്രദേശം .. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമായി ഞങ്ങള്‍ സുഖമായി കഴിഞ്ഞു പോകുന്നു ...
ശുഭം ....

Saturday, 15 September 2012

നവംബര്‍ 15


2010 നവംബര്‍ 15
മണി നാല് കഴിഞ്ഞു ..നീലിമ കാത്തിരിക്കുകയാണ് വിശ്വത്തിന്റെ വരവും കാത്ത് .. ഇന്ന് ഷോപ്പിങ്ങിന് പോകാന്‍ നേരത്തെ എത്താം എന്ന് വാക്ക് പറഞ്ഞു പോയതാണ് വിശ്വം .. അയാള്‍ വരില്ല എന്ന് അവള്‍ക്കു ഉറപ്പായിരുന്നു ..എങ്കിലും ഇന്ന് .. അവരുടെ ഈ വിവാഹ വാര്‍ഷിക ദിനത്തില്‍ അയാള്‍ വാക്ക് പാലിക്കും എന്നവള്‍ കരുതി .. ജീവിതം തുടങ്ങിയിട്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ തികയുന്ന ഈ ദിവസം എങ്കിലും അദ്ദേഹത്തിനു തിരക്കുകളില്‍ നിന്ന് ഒന്ന് ഒഴിയാമായിരുന്നു ...

നീലിമയുടെ ഫോണ്‍ ഒന്ന് ചിലച്ചു ... ഒരു മെസ്സേജ്

“സോറി ഡാ ഒരു അര്‍ജന്റ് പോസ്റ്റ്‌മോര്‍ട്ടം ..ഞാന്‍ എത്താന്‍ വൈകും, നീ കഴിച്ചു കിടന്നോളൂ  “

“ദൈവമേ, ഒരു പോലിസ്‌ സര്‍ജന്റെ ഭാര്യ ആയപ്പോള്‍ ഒരുപാട് സന്തോഷിച്ചവളാ ഞാന്‍ .. എന്റെ വിധി ഇങ്ങനെ ആയല്ലോ “

ഒരുക്കി വച്ചിരുന്ന വിഭവങ്ങള്‍ എല്ലാം എടുത്തു ഫ്രിഡ്ജില്‍ വച്ച് നീലിമ ഉറങ്ങാന്‍ കിടന്നു ..
പന്ത്രണ്ടു വര്‍ഷമായിട്ടും ഒരു കുഞ്ഞിക്കാല്‍ കാണാത്തതില്‍ അവള്‍ ഇന്ന് വല്ലാതെ ദുഖിച്ചു ... ആ ഒറ്റപ്പെടല്‍ അവളെ വല്ലാതെ വേദനിപ്പിച്ചു ..

പെട്ടന്ന് കാളിംഗ് ബെല്‍ മുഴങ്ങി ... 

“ഓഹോ എന്നെ പറ്റിക്കാന്‍ വേണ്ടി കള്ളം പറഞ്ഞതാ ദുഷ്ട്ടന്‍ ..ഇപ്പൊ ശരിയാക്കിത്തരാം “

അവള്‍ സ്വീകരണ മുറിയിലേക്ക് ഓടി വാതില്‍ തുറന്നു

“ആഹ് “

എന്തോ കണ്ടു പേടിച്ചു പിന്നിലെക്കാഞ്ഞു

വാതിലില്‍ അതാ ഒരു പ്രാകൃത രൂപം ..താടിയും മുടിയും നീട്ടി വളര്‍ത്തിയ ..ഭ്രാന്തന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ .. അയാള്‍ വെളിച്ചത്തിലേക്ക് കടന്നു വന്നു ..

ആ മുഖത്തെക്കവല്‍ ഒന്ന് സൂക്ഷിച്ചു നോക്കി .. നിലവിളിക്കാന്‍ തുടങ്ങുന്നതിനും മുന്നേ .. മൂര്‍ച്ചയേറിയ ആയുധം അവളുടെ ശബ്ദ നാളം തകര്‍ത്തു .. കഴുത്തില്‍ നിന്നും രക്തം പ്രവഹിച്ചു .. ആ രക്തം കൈക്കുമ്പിളില്‍ എടുത്തു അയാള്‍ സ്വന്തം ശിരസ്സിലേക്ക് ഒഴിച്ചു .. നിലത്ത് വീണു പിടഞ്ഞു പിടഞ്ഞു ...നീലിമ യാത്രയായി ... ഒരിക്കലും മരണമില്ലാത്ത ലോകത്തേക്ക് ...

                                      **********************************

കോടതിയില്‍ വാദം നടക്കുന്നു .. പ്രതി , സ്വയം പോലീസിനു കീഴടങ്ങിയ ജീവന്‍ .. കാഴ്ചയില്‍ ഒരു ഭ്രാന്തന്‍ എന്ന് തോന്നുന്ന ഒരു മനുഷ്യന്‍ ...നാല്പ്പതിനടുത്തു പ്രായം തോന്നും ...  പ്രതി കുറ്റ സമ്മതം നടത്തിയതിനാല്‍ കൂടുതല്‍ ആര്‍ഗ്യുമെന്റ്സ് ഒന്നും തന്നെ ഇല്ല ... പക്ഷെ പത്തു വര്‍ഷക്കാലം മാനസിക രോഗാശുപത്ത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു എന്ന ആനുകൂല്യം അയാള്‍ക്ക് ലഭിച്ചു എങ്കിലും .. ആ ആനുകൂല്യം അയാള്‍ നിഷേധിച്ചു ...പൂര്‍ണ്ണ ബോധത്തോടെ തന്നെയാണ് താന്‍ ആ കൊലപാതകം ചെയ്തത് എന്നും .. ലഭിക്കാവുന്ന പരമാവധി ശിക്ഷ തനിക്ക് നല്‍കണം എന്നും അല്ലങ്കില്‍ പുറത്തിറങ്ങുന്ന അന്ന് മറ്റൊരു കൊലപാതകം കൂടി താന്‍ ചെയ്യുമെന്നും അയാള്‍ കോടതിയില്‍ കരഞ്ഞു പറഞ്ഞു ..ഒടുവില്‍ അന്തിമ വിധി വന്നു ... നീതി പീഠത്തിന്റെ പരമാവധി ശിക്ഷ ...മരണം വരെ തൂക്കിലേറ്റാന്‍ വിധിയായി ...
    
                                 ****************************************

2011 നവംബര്‍ 15 ..

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സിംഗിള്‍ സെല്‍ ..മരണ ശിക്ഷ വിധിച്ചവര്‍ക്ക് മാത്രമുള്ള സ്പെഷ്യല്‍ സെല്‍ ...

ക്ഷുരകന്‍ എത്തി ... പാറിപ്പറന്ന അയാളുടെ മുടിയും നീണ്ടു വളര്‍ന്ന അയാളുടെ താടി രോമങ്ങളും വെട്ടിയൊതുക്കി ..
വാര്‍ഡന്‍ വന്നു ..അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചു ..
“ഉണ്ട് സാര്‍  ... ഒരു ആഗ്രഹം ഉണ്ട് ... മരിക്കുമ്പോള്‍ എനിക്കൊരു വേഷം വേണം .. വിവാഹ ദിവസം വരന്‍ ഇടുന്ന ഒരു മുണ്ടും ഷര്‍ട്ടും ...അത് മാത്രം മതി ...”
“ഓക്കേ ജീവന്‍ താങ്കളുടെ ആഗ്രഹം ഞാന്‍ സാധിച്ചു തരാം  ...”
വാര്‍ഡന്‍ പോയി അല്പ്പനേരത്തിനുള്ളില്‍ പറഞ്ഞ ഡ്രസ്സുമായി വന്നു ..ജീവന്‍ അത് ധരിച്ചു ... ഇപ്പോള്‍ അയാളെക്കണ്ടാല്‍ ഒരു ഭ്രാന്തന്‍ എന്ന് തോന്നില്ല ..ഒരു നല്ല കുടുംബത്തില്‍ ജനിച്ച ഒരു ചെറുപ്പക്കാരന്‍ ...

സമയം  10.10 PM... രാത്രി 12.00 മണിക്ക് ശിക്ഷ നടപ്പിലാകും
ഡോക്ടര്‍ എത്തി .. ആരോഗ്യപരമായി പ്രതി ഫിറ്റ്‌ ആണെന്ന് സര്‍ട്ടിഫൈ ചെയ്യണം ..
ബ്ലഡ്‌ പ്രഷറും മറ്റും നോക്കി എല്ലാം നോര്‍മല്‍ എന്ന് രേഖപ്പെടുത്തി ..
ശേഷം ഒരു ഇന്‍ജെക്ഷന്‍ .. കൊടുത്തു .. പോകാന്‍ ഒരുങ്ങവെ ജീവന്‍ ഡോക്ടറെ വിളിച്ചു..

“ഡോക്ടര്‍ വിശ്വം ജെസ്റ്റ്‌ എ മിനിറ്റ്‌ “

അയാള്‍ ഇപ്പോള്‍ ശരിക്കും ഞെട്ടി ..തിരിഞ്ഞു നോക്കി .. ഈ ഭ്രാന്തനു തന്നെ മനസ്സിലായോ ?

“വിശ്വം എനിക്ക് താങ്കളെ മനസ്സിലായി  ...നീലിമയുടെ ഭര്‍ത്താവ്‌ അല്ലേ .. എനിക്ക് ഒരു കാര്യം പറയാനുണ്ട് ... രണ്ടു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ പിന്നെ ഇത് പറയാന്‍ ഞാന്‍ ഉണ്ടാവില്ല .. കേള്‍ക്കാന്‍ ഉല്‍ല മനസ്സുണ്ടാവണം..”

വിശ്വം തിരിച്ചു വന്നു ജീവന്റെ മുന്നില്‍ ഇരുന്നു ...

“വിശ്വം നിങ്ങള്‍ എന്റെ സിരകളിലേക്ക് ഇന്‍ജെക്റ്റ്‌ ചെയ്തത് ഈ രണ്ടു മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ എന്റെ ജീവന്‍ എടുക്കാന്‍ ഉള്ള ഒറ്റമൂലി ആണെന്ന് എനിക്കറിയാം ...മരിക്കാന്‍ എനിക്ക് ഭയമില്ല ... ഇതല്ലങ്കില്‍ തൂക്കുമരം മരണം അതുറപ്പാണ് ..ഈ നേരം പുലരുമ്പോള്‍ .. ബാക്കി എന്റെ ചേതനയറ്റ ശരീരം മാത്രമാവും ..എന്റെ മരണം അനായസമാക്കിയത്തിനു ഒരുപാട് നന്ദി “

വിശ്വം ആകെ അസ്വസ്ഥനായി 
ജീവന്‍ തുടര്‍ന്നു
“വിശ്വം, ഞാന്‍ എന്തിനാണ് നീലിമയെ കൊന്നത് എന്ന് തനിക്കറിയെണ്ടേ? അതറിയണം എങ്കില്‍ പന്ത്രണ്ടു വര്ഷം പിന്നിലേക്ക്‌ യാത്ര ചെയ്യണം ... ജീവിതത്തില്‍ ഒരു പെണ്ണ് വേണ്ട എന്ന് തീരുമാനിച്ച ഒരു വിദേശ മലയാളി ആയിരുന്നു ഞാന്‍ .. വീട്ടില്‍ നിര്‍ബന്ധം കൂടി വന്നപ്പോള്‍ അവസാനം സമ്മതിക്കേണ്ടി വന്നു ..പോയി പെണ്ണിനെക്കണ്ടു... നീലിമ...”

ഇത്തവണ വിശ്വം ശരിക്കും ഞെട്ടി .. ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി
അതെ ജീവന്‍ .. ജീവന്‍ മേനോന്‍ .... വിശ്വത്തിന്റെ തൊണ്ടയില്‍ വെള്ളം പറ്റി .. നെറ്റിയില്‍ വിയര്‍പ്പ് കണങ്ങളുടെ എണ്ണം കൂടി .. വല്ലാതെ വിറച്ചു .. ബാക്കി കഥ ജീവന്‍ പറയാതെ തന്നെ അയാള്‍ക്കറിയാമായിരുന്നു ..ആ കഥയിലെ പ്രധാന കഥാപാത്രവും അയാള്‍ ആയിരുന്നു

ജീവന്‍ തുടര്‍നന്നു
“പെണ്ണിന്നെ കണ്ടപ്പോള്‍ തന്നെ വല്ലാതെ ഇഷ്ട്ടപ്പെട്ടു  ...  ഇടയ്ക്കു കിട്ടിയ നിമിഷങ്ങളില്‍ അവളോട്‌ ഇഷ്ട്ടമായോ എന്ന് ചോദിച്ചു ... സമ്മതമായി തലയോന്നനക്കി അവള്‍ ചിരിച്ചു ... എങ്കിലും വിവാഹം ഉറപ്പിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയുമായി ഒന്ന് സംസാരിക്കണം എന്ന് ഞാന്‍ ശഠിച്ചു .. രണ്ടു മണിക്കൂറിലേറെ  ഞങ്ങള്‍ സംസാരിച്ചു ..ഒരിക്കലും അവള്‍ പറഞ്ഞില്ല മറ്റൊരു ഇഷ്ട്ടത്തെപ്പറ്റി .. ജീവിതത്തിലെ മുപ്പതു വര്‍ഷങ്ങള്‍ ഒരു പെണ്ണിനും ഈ മനസ്സ് നല്‍കാതെ ഞാന്‍ സൂക്ഷിച്ചത് ...ഈ  ദേവതയെ സ്വന്തമാക്കാന്‍ ആയിരുന്നു എന്ന് ഞാന്‍ വിശ്വസിച്ചു ... വിവാഹത്തലേന്ന് കൂട്ടുകാരുമൊത്ത് ഞാന്‍ പോയി ..അപ്പോഴും സന്തോഷവതിയായി ഞങ്ങളെ സ്വീകരിച്ചു അവള്‍ ... സന്തോഷത്തോടെ ഞങ്ങള്‍ പിരിഞ്ഞു .. നാളെ കാണാം എന്നാ ശുഭ പ്രതീക്ഷയോടെ... പക്ഷെ പിറ്റേന്ന് വിവാഹത്തിനായി എത്തിയ ഞാന്‍ അറിഞ്ഞ വാര്‍ത്ത ...എന്നെ ശരിക്കും ഞെട്ടിച്ചു ... വധുവിനെ കാണാനില്ല !!! ഒരു കത്തെഴുതി വച്ച് കാമുകനൊപ്പം അവള്‍ ഓടിപ്പോയത്രേ .. ഒരു സൂചന നല്‍കിയിരുന്നെങ്കില്‍ .. ഞാന്‍ ഒഴിഞ്ഞു മാറിയേനെ ... പക്ഷെ... എന്റെ മനസ്സിന്റെ നില കൈവിട്ടു പോയി ..പിന്നെ നീണ്ട പത്തു വര്ഷം  മനോരോഗ ആശുപത്രിയില്‍ ... കഴിഞ്ഞ രണ്ടു കൊല്ലമായി ഞാന്‍ തേടി നടക്കുകയായിരുന്നു ആ മുഖം .. ദിവസങ്ങള്‍ക്ക് മുന്‍പ് ഞാനവളെ കണ്ടു ... ഈ കൊലപാതകത്തിനു ഞാന്‍ ആ രാത്രി തന്നെ തിരഞ്ഞെടുത്തു ..എന്റെ ജീവിതം നശിച്ച അതെ ദിവസം .. നിങ്ങള്‍ ആദ്യരാത്രി ആഘോഷിച്ച അതെ രാത്രി ..എന്റെ തലയില്‍ വൈദുതി കയറിയ അതെ രാത്രി.... ഞാന്‍ കൊന്നു ..നീലിമയെ ... “

കണ്ണുകള്‍  ഇറൂക്കിയടച്ചിരിക്കുകയായിരുന്നു  വിശ്വം .. കഴുത്തില്‍ എന്തോ മുറുകുന്നത് പോലെ ഒരു തോന്നല്‍ പൊടുന്നനെ കണ്ണുകള്‍ തുറന്നു ...തന്റെ കഴുത്തില്‍ കിടന്ന സ്തെതസ്കോപ്പ് .. കഴുത്തില്‍ വരിഞ്ഞു മുറുക്കുന്നു ജീവന്‍ ..
“അതെ ഇന്നും ഇതേ ദിവസം നിന്നെയും എന്റെ മുന്നില്‍ കൊണ്ട് വന്നു  ...സര്‍വ്വേശ്വരന്‍  ... നിന്റെ ഭാര്യയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് നീ നല്‍കുന്ന സമ്മാനം എന്റെ മരണം ... എനിക്കും ജയിക്കണ്ടേ? എവിടെയെങ്കിലും? ...ഞാന്‍ ജയിക്കുന്നു ..നമുക്കൊരുമിച്ചു പോകാം അവളുടെ അടുത്തേക്ക്‌...ഹഹഹഹാഹ “

വിശ്വം ഒന്ന് നിലവിളിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി.. കാലുകള്‍ പിടഞ്ഞ് ആ പിടച്ചില്‍ അവസാനിച്ചു ..ചേതനയറ്റ ആ ശരീരം താഴേക്കു വീണു .. ഒപ്പം ജീവനും ... മൂക്കില്‍ നിന്നും രക്തം പ്രവഹിക്കുന്നു ..ജീവന്‍ ... ആ ശരീരത്തിലെയും തുടിപ്പ് .. അവസാനിച്ചു .. ഓടി വന്ന നിയമ പാലകര്‍ക്ക് രണ്ടു മൃത ദേഹങ്ങള്‍ മാത്രം ബാക്കിയായി ..

ജീവിതം എന്ന സമസ്യയ്ക്ക് വിരാമമിട്ട് ..ജീവനും വിശ്വവും...

                                                        ***മയില്‍പ്പീലി*** 

Wednesday, 12 September 2012

രംഗബോധമില്ലാത്ത കോമാളി ..


മുഖത്താരോ വെള്ളം തെറിപ്പിച്ചു ..ഞാന്‍ ഉറക്കത്തില്‍  നിന്നും ഞെട്ടിയുണര്‍ന്നു .. കണ്ണ് തുറന്നപ്പോള്‍ അമ്മ മുന്നില്‍ നില്‍ക്കുന്നു ...” മണി ഏഴായി ...നിനക്കിന്നു ഓഫീസില്‍ പോകണ്ടേ ?”

പെട്ടന്ന് യാഥാര്‍ത്ത്യത്തിലേക്ക് ഞാന്‍ വഴുതി ..സ്ഥലകാല ബോധം വീണ്ടെടുത്തു ഞാന്‍ ക്ലോക്കിലേക്ക് നോക്കി ...ഈശ്ശ്വരാ മണി ഏഴു കഴിഞ്ഞു ...ഞാന്‍ ഉരുണ്ടു പിരണ്ടു എണീറ്റു ...വേഗം ചായ കുടിച്ചു ..പ്രഭാത കര്‍മ്മങ്ങള്‍ നടത്താന്‍ ഓടി ... എട്ടരയോടെ എന്റെ ജോലികള്‍ തീര്‍ത്ത്‌ ബൈക്കുമെടുത്ത് ഞാന്‍ ജോലിക്കിറങ്ങി ..
എന്തൊക്കയോ ഓര്‍മ്മകള്‍ ...എന്റെ ബൈക്ക് ഓടികൊണ്ടേയിരുന്നു ..പെട്ടന്നാണ് ബൈ റൂട്ടില്‍ നിന്നും ഒരു കാര്‍ വന്നു റോഡിലേക്ക് കയറിയത് ..ഞാന്‍ ഒന്ന് പേടിച്ചു .. എങ്കിലും വണ്ടി കയ്യില്‍ നിന്നും പോയില്ല ... ആ കാര്‍ ഉറക്കെ ഹോണ്‍ മുഴക്കുന്നുണ്ടായിരുന്നു ...സമയക്കുറവ് ഒന്ന് മാത്രം കാരണം ഞാന്‍ പിന്നെയും വേഗത കൂട്ടി ഇനി പന്ത്രണ്ടു മിനിട്ടുകള്‍ കൂടി മാത്രം ..അത് കഴിഞ്ഞാല്‍ ഹാഫ്‌ ഡേ ലീവ് വീഴും ... ഒരു മുടിഞ്ഞ വൈറല്‍ ഫീവര്‍ പിടിച്ചത് കാരണം പകുതി മാസത്തെ ശമ്പളം പോക്കാ... ഇന്നൂടെ ലേറ്റ് ആയാല്‍ ഒരു ദിവസം കൂടി കൂടും. ഹ്മം സൊ അല്‍പ്പം സ്പീഡ്‌ ആവാം ...
പക്ഷെ വെര്‍ണ നല്ല വണ്ടിയാ അതിഞ്ഞു കേറി വന്നു .. എന്റെ മുന്നിലായി ക്രോസ് ചെയ്തു നിര്‍ത്തി .. ഒരു ഉടക്ക് പ്രതീക്ഷിച്ചു .. പക്ഷെ ഇറങ്ങി വന്നത് എന്റെ ക്ലാസ്സ്‌ മേറ്റ് ജെറിന്‍ ...
”എടാ നിനക്ക് ചെവി കേക്കൂല്ലേ എത്ര നേരമായിട്ടു ഹോണ്‍ അടിക്കുന്നു ..!@#$
“ആഹാ നീ ആരുന്നോ ഞാന്‍ കരുതി ഏതോ --- മോന്മാര്‍ ഒടക്കാന്‍ വരുവാ എന്ന് ... ഹി ഹി എന്നാ അളിയാ?”
“നീ വരുന്നില്ലേ അടക്കത്തിനു?”
“ആരുടെ?”
“നിന്റെ ^*(&^ (^& “
“:(, കാര്യം പറയടാ ആരുടെ അടക്കം?”
 “നീ കണ്ടില്ലേ ഫേസ് ബുക്കില്‍ ...നമ്മടെ സ്മാര്ട്ടിടെ ഭര്‍ത്താവിന്റെ അടക്കം ഇന്നാ “
പെട്ടന്നാണ് തലേ ദിവസം ഫേസ്‌ ബുക്കില്‍ കോളേജ് ഗ്രൂപ്പില്‍ വന്ന ഒരു ഞെട്ടിക്കുന്ന വാര്‍ത്ത ഞാന്‍ ഓര്‍ത്തത്  ...
“A very bad news our Smarty's husband passed away due to heart attack.

Let us pray for the family”

പക്ഷെ അടക്കത്തെക്കുറിച്ചോന്നും അവിടെ ആരും പറഞ്ഞു കണ്ടില്ല ... അവള്‍ എവിടെയാണന്നോ എവിടെയാണ് അടക്കം എന്നോ ആര്‍ക്കും അറിയില്ല ... കുറെ അന്വേഷിച്ചു ഒരു പ്രയോജനവും ഉണ്ടായില്ല ...മനപൂര്‍വ്വം ആണെങ്കിലും അത് വിട്ടു  എന്ന് പറയുന്നതാവും  ശരി .. പെട്ടന്ന് ഞാന്‍ ചോദിച്ചു
“എപ്പോ? എവിടെ വച്ചാ അടക്കം?”
“ നീ വണ്ടിയെലോട്ടു കയറ് നമുക്ക് പോകാം"
“ ഡാ എന്നാല്‍ ഒരു കാര്യം ചെയ്യാം ഇവിടെ അടുത്താണ് കസ്ടമറിന്റെ വീട്  അവിടേക്ക് വണ്ടി കയറ്റി വച്ച് ഞാന്‍ വരാം ..നീ എന്റെ പിറകെ  വാ"
അവിടെ വണ്ടി വച്ച് ഞാന്‍ കാറില്‍ കയറി .. ഞങ്ങള്‍ അവിടേക്ക് യാത്രയായി .. ടൌണില്‍ നിന്നും അല്‍പ്പം ദൂരെയുള്ള ജംഗ്ഷനില്‍ എത്തി ഞങ്ങള്‍ വഴി അന്വേഷിച്ചു നാട്ടുകാര്‍ പറഞ്ഞ വഴിയെ വാഹനം മുന്നോട്ടു നീങ്ങി കഷ്ട്ടിച്ചു ഒരു വാഹനത്തിനു കടന്നു പോകാവുന്ന അത്ര ചെറിയ വഴി ...എതിരെ മറ്റു വാഹനങ്ങള്‍ ഒന്നും വരരുതേ എന്ന് പ്രാര്‍ത്തിച്ചു പോകുന്ന വഴിയില്‍ ഒക്കെ ആ ചെറുപ്പക്കാരന്റെ ചിത്രത്തോട് കൂടിയ ചെറിയ പോസ്റ്ററുകള്‍ ..ചെറിയ കറുത്ത കൊടിയും ... താഴെ പേരും റെഞ്ചി (27)
ആ ഐശ്വര്യമുള്ള ചിത്രം കണ്ടപ്പോള്‍ നെഞ്ചോന്നു പിടഞ്ഞു ... ഇത്ര ചെറുപ്പത്തിലെ .. എന്റെ മനസ്സില്‍ അപ്പോളും സ്മാര്ട്ടിയെക്കുരിച്ചുള്ള ചിന്തകള്‍ ആയിരുന്നു .. അവളെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന രൂപം ..കോളേജില്‍ ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കുന്ന ..ആ പതിനേഴുകാരി ആയിരുന്നു ..കോളേജില്‍ നിന്നും ഇറങ്ങിയ ശേഷം അവളെക്കുറിച്ച് ഒരു വിവരവും അറിയുന്നുണ്ടായിരുന്നില്ല .. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോളേജിന്റെ ഫേസ്‌ ബുക്ക്‌ ഗ്രൂപ്പില്‍ അവളുടെയും ഭര്‍ത്താവിന്റെയും ഒന്നിച്ചുള്ള ഫോട്ടോയോടു കൂടിയ ആ പ്രൊഫൈല്‍ കാണുന്നത് .. അന്നിട്ടും കൂടുതല്‍ മിണ്ടാനോ പറയാനോ സാധിച്ചില്ല...എവിടയാണ് വിവാഹം കഴിച്ചയച്ചതെന്നോ .. ഇപ്പോള്‍ എവിടെയാനന്നോ ഒന്നും അറിയാന്‍ കഴിഞ്ഞില്ല .. അപ്പോഴാണ്‌ ഇടിത്തീ പോലെ ഈ വാര്‍ത്ത കാണുന്നത് ..
“ഡാ നീ എന്താ ഉറങ്ങുവാണോ ബാ സ്ഥലമെത്തി ...”
ജെറിന്റെ വാക്കുകള്‍ ആണ് എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത് ...
മൈക്കിലൂടെ ക്രിസ്തു പുരോഹിതന്‍റെ പ്രാര്‍ത്ഥന കേള്‍ക്കാം ... നടന്നടുത്തപ്പോള്‍ ഹൃദയമിടിപ്പ് വല്ലാതെ കൂടി ... ഒപ്പം പഠിച്ച മിക്കവാറും കൂട്ടുകാര്‍ എല്ലാം അവിടെ എത്തിയിട്ടുണ്ട് ...ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായ ഈ കണ്ടു മുട്ടല്‍ പക്ഷെ എനിക്ക് ഒട്ടും സന്തോഷം നല്‍കിയില്ല ....
നിര നിരയായി ആളുകള്‍ ആ മൊബൈല്‍ മോര്‍ച്ചറിയുടെ അടുത്തേക്ക്‌ നീങ്ങി... കൂടത്തില്‍ ഹൃദയതാളം മുറുകി മുറുകി ഞാനും .. അല്‍പ്പം അകലെ നിന്നും ഞാന്‍ കണ്ടു എന്റെ കൂട്ടുകാരിയെ ...കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പ്രിയപ്പെട്ടവന്റെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ടവള്‍... അവളുടെ താടിയില്‍ നിന്നും മിഴിനീര്‍ കണങ്ങള്‍ തണുത്തുറഞ്ഞ  ആ ഗ്ലാസിലേക്ക് വീഴുന്നു ..ഒന്ന് മാത്രമേ നോക്കിയുള്ളൂ  ആ മുഖത്തേക്ക് .. അവള്‍ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല ... കണ്ണ് നീരുകൊണ്ട് പരിതപിക്കുന്നു  പാവം ...
രണ്ടു വര്‍ഷത്തെ വിവാഹ ജീവിതത്തില്‍ കേവലം മൂന്നു മാസങ്ങള്‍  ഒന്നിച്ചുള്ള ജീവിതം ... ശേഷം  ജീവിതം കേട്ടിപ്പടുക്കാനായി അവള്‍ കുവൈറ്റിലേക്ക് .. അടുത്തു കിട്ടിയ വെക്കേഷനില്‍ .. അവനെയും കൂടെ കൂട്ടാന്‍  വിസയുമായി പറന്നെത്തിയതാണ്  അവള്‍ ..  പക്ഷെ... പോകാന്‍ ഒരു പകല്‍ മാത്രം ബാക്കി നില്‍ക്കെ ... അവനെ കൊണ്ട് പോയി .. മരണം ... രംഗബോധമില്ലാത്ത ആ കോമാളി... ദൈവം എന്ന ശക്തിയെ വല്ലാതെ വെറുത്തു പോയ നിമിഷങ്ങള്‍ ....
അകാലത്തില്‍ പൊലിഞ്ഞു പോയ പനിനീര്‍ പുഷ്പ്പമേ ...നിനക്കെന്റെ ആദരാഞ്ജലികള്‍ ...

Monday, 10 September 2012

അര്‍ജുനന്‍ സാക്ഷി.....


ഞാന്‍ അര്‍ജുനന്‍ , ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് ഒരു നാഷണലൈസിഡ്  ബാങ്ക് ആയത് കൊണ്ട് വീട്ടില്‍നിന്നും കുറെ അകലയുള്ള ഒരു സ്ഥലത്താണ് ഇപ്പോള്‍ പോസ്റ്റിങ്ങ്‌ ..സുഖ ജീവിതം , ബാങ്കിനടുത്തുള്ളഒരു ചെറിയ വീട്ടില്‍ വാടകക്ക് താമസം ..

 

പ്രദീപ്‌ ...എന്റെ സഹ മുറിയന്‍ ..ഒരു സ്വകാര്യ പണമിടപാട്സ്ഥാപനത്തിലെ കളക്ഷന്‍ ബോയ്‌ .. എം ബി എ ബിരുദ ധാരി എങ്കിലും ജീവിക്കാന്‍വേണ്ടിയുള വേഷം കെട്ടല്‍ ..

 

ശ്രയ ... എന്റെ എല്ലാമെല്ലാമായ കൂട്ടുകാരി, സൌഹൃദത്തിനും പ്രണയത്തിനും അപ്പുറം ഒരാണിനും പെണ്ണിനും സ്നേഹിതരായി കഴിയാമെന്നു എന്നെപഠിപ്പിച്ച .. എന്റെ സ്വന്തം കൂട്ടുകാരി ...

 

ആ നാട്ടിലെ എല്ലാവര്ക്കും  എന്നെയും പ്രദീപിനെയും   ഇഷ്ടമായിരുന്നു. ഒരു പക്ഷെ അനാവശ്യ കാര്യങ്ങളില്‍ ഒന്നും ഞങ്ങള്‍ തലയിടാത്തത് കൊണ്ടാവാം..  ആ നാട്ടില്‍ ഞങ്ങള്‍ പൊതു സമ്മതരായിരുന്നു.  ... ജോലിക്ക്ശേഷം വീട്ടിലെത്തും, കുറെ നേരം നാട്ടുവര്‍ത്തമാനം.. അതിനു ശേഷം മുന്‍വശത്തുള്ള കണാരെട്ടന്റെ തട്ട് കടയില്‍ നിന്നും ഭക്ഷണം ...ശേഷം ഉറക്കം .. അതാണ്‌ ഞങ്ങളുടെ ദിനചര്യ... അവധി ദിവസങ്ങളില്‍ അവിടെയുള്ള വീടുകളില്‍ ഞങ്ങള്‍ പോകാറുണ്ട് ,സൌഹൃദംപങ്കു വെക്കാറുണ്ട് .. എന്നെക്കാളെറെ അവനോടാണ് എല്ലാവര്ക്കും പ്രിയം  ... ചടുലമായ സംസാരവും ആരെയും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വവും ഉണ്ടവന്... ...കുട്ടികള്‍ക്കാണ് അവനോട്  കൂടുതല്‍ ഇഷ്ട്ടം.. ഏതു സമയത്തും എവിടെയും കേറി ചെല്ലാനുള്ള സ്വാതന്ത്ര്യവും അവനുണ്ടായിരുന്നു..

 

അങ്ങനെ സന്തോഷമായി ജീവിക്കുന്നതിനിടയിലാണ് ഞങ്ങളുടെഅന്നദാതാവായ കണാരെട്ടന്റെ മകള്‍ ലക്ഷ്മിയുടെ തിരോധാനം ... രാത്രി ഉറങ്ങാന്‍ കിടന്നലക്ഷ്മിയെ രാവിലെ മുറിയില്‍ കാണാന്‍ ഇല്ല... കണാരെട്ടന്‍ ഓടി വന്നു എന്നോട് കാര്യംപറഞ്ഞു .. പ്രദീപ്‌ സ്ഥലത്തില്ല കമ്പനി ആവശ്യവുമായി അവന്‍ ദൂരെയെവിടയോപോയിരിക്കുന്നു .. ഞാന്‍ വണ്ടിയെടുത്തു കണാരെട്ടനെയും കൂട്ടി ആ നാട് മുഴുവന്‍ അരിച്ചു പെറുക്കി ... അവള്‍ പോകാന്‍ സാധ്യതയുള്ള എല്ലായിടവും അന്വേഷിച്ചു ...ഒരു തുമ്പും കിട്ടിയില്ല ... ഉച്ച കഴിഞ്ഞപ്പോള്‍ അവനും എത്തി ..പിന്നെ ഒന്നിച്ചായി അന്വേഷണം .. പക്ഷെ കാര്യമുണ്ടായിരുന്നില്ല ...ഒടുക്കം അവളുടെ കിടക്കയുടെ അടിയില്‍നിന്നും ഒരു കത്ത് കിട്ടി ... അവള്‍ സ്നേഹിക്കുന്ന ആരുടെയോ കൂടെ അവള്‍ പോകുന്നുഎന്നുള്ള കത്ത്.. അങ്ങനെ അന്വേഷണം അവിടെ നിര്‍ത്തി..

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിന്നെയും രണ്ടു പെണ്‍കുട്ടികള്‍ കൂടി  ആ നാട്ടില്‍ നിന്നും അപ്രത്യക്ഷരായി. അവര്‍  എഴുതി വച്ച കത്തുകളില്‍  നിന്നും പ്രണയം  തന്നെയാണ് വില്ലന്‍ എന്ന് മനസ്സിലായി..  അതോടെ ഗ്രാമത്തില്‍ അശാന്തി നിറഞ്ഞു.. ആളുകള്‍ കൂടുന്നിടത്ത് എല്ലാം ഇത് തന്നെ ആയിരുന്നു ചര്‍ച്ച വിഷയം..  .. നൊന്തു പെറ്റ മക്കള്‍ ഒരു രാത്രിയില്‍ ആരോടും പറയാതെ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടി പോവുന്ന ദുര്‍വിധിക്ക് തന്റെ മകളും പാത്രമാവുമോ എന്നോര്‍ത്ത്   പെണ്‍കുട്ടികളുള്ള ഓരോ അച്ഛനമ്മമാരും   അങ്കലാപ്പിലായി.   ഊണും ഉറക്കവുമില്ലാതെ പെണ്മക്കള്‍ക്ക്‌ കാവലിരിക്കേണ്ട ഗതികേടിലായി അവര്‍.  ഓരോ ആളുകളെയും സമാധാനിപ്പിക്കാന്‍ ഞാനും പ്രദീപും ഓടി നടന്നു.  ഞങ്ങളുടെ  പ്രയത്ന ഫലമായി ആ ഗ്രാമത്തില്‍ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ  രൂപപ്പെട്ടു..  ഇത് ഒരു യാദൃശ്ചിക സംഭവം ആണ് എന്നും.. ഇത് ഒരിക്കലും പതിവ് സംഭവമായി ഗ്രാമത്തിന്റെ സ്വൈര്യം നശിപ്പിക്കുന്ന അവസ്ഥയില്‍ എത്തില്ലന്നും ഞങ്ങള്‍ അവിടുത്തെ ഓരോ അച്ഛനമ്മമാരെയും ബോധ്യപ്പെടുത്തി.. പതുക്കെ പതുക്കെ  ഗ്രാമം പൂര്‍വസ്ഥിതിയിലായി.  ഗ്രാമത്തില്‍ സമാധാനം കൊണ്ട് വരാന്‍ എന്നെക്കാള്‍ ഏറെ പ്രവര്‍ത്തിച്ചത്  പ്രദീപ്‌ തന്നെയായിരുന്നു. എനിക്ക് എന്റെ കൂട്ടുകാരനെ  ഓര്‍ത്തു അഭിമാനം തോന്നി.  

ശമ്പളം കിട്ടിയ ദിവസമായിരുന്നു അന്ന് ....എല്ലാ മാസവും ശമ്പളംകിട്ടിയാല്‍ ഞാനും എന്റെ സുഹൃത്ത് സ്ടീഫനും കൂടി ടൌണിലുള്ള പഞ്ച നക്ഷത്ര ബാറില്‍ഒന്ന് പോകും  രണ്ടെണ്ണം വീശും , കുറെസംസാരിക്കും ...അത് എല്ലാ മാസവും നടക്കുന്നതാണ് ..പ്രദീപിനെ അതിനു കിട്ടാറില്ല... മദ്യപാനവും മറ്റും പാഴ്ചിലവ് ആണെന്നാണ്‌ അവന്റെ മതം.. പിന്നെ അവന്റെ ഒരുമാസത്തെ ശമ്പളം തന്നെ വേണ്ടി വരും അവിടുത്തെ ഒരു ബില്‍ സെറ്റില്‍ ചെയ്യാന്‍...അതാവും ഒരു പക്ഷെ അവന്‍ വരാത്തത് ... അന്ന് ഞാനും സ്ടീഫനും കൂടി കഴിച്ചുകൊണ്ടിരിക്കുമ്പോ കുറച്ചു ദൂരെയുള്ള ടേബിളില്‍ ഇരുന്നു മദ്യപിക്കുന്നവരേ വെറുതെഒന്ന് ശ്രദ്ധിച്ചു... ശ്രദ്ധിക്കാന്‍ ഒരു കാരണവും ഉണ്ട് ... അവരുടെ കൂടെ ഒരുമുപ്പത്തി അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുമുണ്ട് ... അവരും നന്നായിമദ്യപിക്കുന്നു.. ഞാന്‍ അവരെ ഒന്ന് ശ്രദ്ധിച്ചു ...വേറെ രണ്ടു ചെറുപ്പക്കാര്‍...വളരെ ഫ്രീക്ക്  ആയ രണ്ടു പയ്യന്മാര്‍ ..അവരുടെ മക്കളുടെ പ്രായമേ കാണൂ രണ്ടിനും... കൂടാതെ വേറെ ഒരാള്‍ അയാളുടെ മുഖംകാണുന്നില്ല... വെറുതെ വാഷ്‌ ബേസിന്‍ വരെ പോയി അയാളുടെ മുഖവും നുട്രലില്‍ ഒന്ന്നോക്കി ...ഞാന്‍ ഞെട്ടിപ്പോയി .. മദ്യപിച്ചു മദോന്മത്തനായ പ്രദീപ്‌ .. ആ സ്ത്രീയോടുള്ള അവന്റെ പെരുമാറ്റം കുറെ അതിര് കടന്നതും ആയിരുന്നു ...

എനിക്കെന്റെ കണ്ണുകളെത്തന്നെ വിശ്വസിക്കാന്‍ ആയില്ല...മദ്യമെന്നു കേട്ടാല്‍ കലി  തുള്ളുന്ന ഇവന് ഇങ്ങനെയും ഒരു മുഖമോ? ജോലി ആവശ്യത്തിനായി ബാംഗ്ലൂര്‍  വരെ പോകുന്നു എന്നാണല്ലോ രാവിലെ ഇവന്‍ പറഞ്ഞത് .. ഞാന്‍ ആ സ്ത്രീയെഒന്ന് നോക്കി ... എവിടെയോ കണ്ടിട്ടുണ്ട്... നല്ല പരിചയം തോന്നുന്നു , പക്ഷെ ആരാണെന്ന് മാത്രം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല...ഞാന്‍ പെട്ടന്ന് തന്നെ ബില്‍സെറ്റില്‍ ചെയ്തു  സ്ടീഫനെയും  കൂട്ടി പുറത്തിറങ്ങി .. അവന്‍ അവന്റെവീട്ടിലേക്കും ഞാന്‍ റൂമിലെക്കും പോന്നു ...വരുന്ന വഴിയിലും കിടന്നപ്പോളും എല്ലാംഎന്റെ ചിന്ത അവനെയും ആ സ്ത്രീയെയും കുറിച്ചായിരുന്നു ... ആരാണവര്‍? അവനു അവരുമായി എന്ത് ബന്ധമാണ് ? കൊച്ചു പയ്യനല്ലേ അവന്‍ ഇത്രയും മുതിര്‍ന്ന സ്ത്രീയോട്..  ഛെ .എനിക്ക് ആദ്യമായി  അവനോടു വെറുപ്പും അവജ്ഞയും തോന്നി.. ..

മനസ്സൊന്നു ഡീവിയെട്ട് ചെയ്യാനായി ഞാന്‍ ടീവി ഓണ്‍ ചെയ്തു .. പെട്രോളിയം വില വര്‍ദ്ധനവിക്കുറിച്ചു.. ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ തല്ലുകൂടുന്നു .. വീണ്ടും വീണ്ടും ചാനലുകള്‍ മാറ്റി .. പെട്ടെന്നെന്തോ കണ്ണിലുടക്കി ഞാന്‍ പിന്നിലെ ചാനല്‍ ഒന്ന് നോക്കി ...അതാ ആ സ്ത്രീ... രണ്ടു വര്‍ഷം മുന്‍പ് നടന്ന പ്രമാദമായ ഒരു പെണ്‍വാണിഭ കേസിലെ മുഖ്യ പ്രതി           ഹേമാ നായര്‍ .... തെളിവില്ലാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ നിരുപാധികം മാപ്പ് കിട്ടിയതില്‍ സന്തോഷിക്കുന്ന ഹേമ ... ഇവരല്ലേ ഇന്ന് ബാറില്‍ അവനോടൊപ്പം ഉണ്ടായിരുന്നത് ? അവരുമായി ഇവനെന്താണ് ബന്ധം ... എനിക്കാകെ ഭ്രാന്ത്‌  പിടിച്ചു ... അപ്പൊ ഈ മൂന്നുപെണ്‍കുട്ടികളെ ഇവനാകുമോ ? ഈശ്വരാ ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല ... എങ്ങനെയോ ഉറങ്ങി

രാവിലെ കതകില്‍ മുട്ട് കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .. ചെന്ന് തുറന്നപ്പോള്‍ ശ്രയ കുറെ ദിവസമായി അവളെ കണ്ടിട്ട് .. അകത്ത് കയറി അവള്‍ തന്നെ ചായ ഉണ്ടാക്കി .. അവളോടീക്കാര്യം പറഞ്ഞാലോ ? ഏയ്‌ വേണ്ടാ കൃത്യമായി  അറിഞ്ഞ ശേഷം മതി... ഒരു പക്ഷെ ഞാന്‍ കരുതുന്നത് പോലെയല്ല കാര്യങ്ങള്‍ എങ്കിലോ... തല്‍ക്കാലം പറയണ്ടാ ..

അവള്‍ ചായ കൊണ്ട് വന്നപ്പോളെക്കും പ്രദീപ വന്നു ...

“ഹാ.. ശ്രയാ!!  നീ ഉണ്ടായിരുന്നോ ഇവിടെ? ഞാനില്ലത്തോണ്ട് രണ്ടാളും ഇവിടെ അങ്ങ് കൂടിയോ ?”

ഒപ്പം ഒരു വൃത്തികെട്ട  ചിരിയും .. അത് ശ്രയക്ക്‌ തീരെ ഇഷ്ട്ടമായില്ല...അവള്‍ അവനോടു ഷൌട്ട്  ചെയ്തു  .. ഇനി മേലില്‍ ഇങ്ങനെ ആവര്‍ത്തിച്ചാല്‍ മേലില്‍ ഇവിടേയ്ക്ക് വരില്ലന്ന് അവള്‍ പറഞ്ഞു .. അവന്‍ സോറി പറഞ്ഞു ..

അപ്പോളെല്ലാം ഞാന്‍ അവനെ ശ്രദ്ധിക്കുകയായിരുന്നു ..തലേദിവസത്തെ പ്രകടനത്തിന്റെ ഒരു ക്ഷീണവും അവന്റെ മുഖത്തുണ്ടായിരുന്നില്ല.. ഞാനും ഭാവമാറ്റം ഒന്നും കാണിച്ചില്ല ..

പിറ്റേ ദിവസം മുതല്‍ അവനറിയാതെ ഞാന്‍ അവനെ പിന്‍ തുടര്‍ന്നു.. അവന്‍  എവിടെയൊക്കെ പോവുന്നു..  ആരെയൊക്കെ കാണുന്നു എന്നെല്ലാം .. . ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് ആ ദിവസങ്ങളില്‍ എനിക്ക് കണ്ടെത്താനായത്.  .ആ നഗരത്തിലെ അനവധി  ക്രിമിനല്സും ആയും അവനു ബന്ധമുണ്ടെന്നു എനിക്ക് മനസ്സിലായി..  , ഒന്നെനിക്കുറപ്പായി ലക്ഷ്മിയുടേതടക്കം ആ മൂന്നുകുട്ടികളുടെയും തിരോധാനത്തിനു പിന്നില്‍ ഇവന്റെ കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്... പക്ഷെ എങ്ങനെ ഞാനത് തെളിയിക്കും ... അവനെതിരെ ഒരു തെളിവുകളും എന്റെ പക്കലില്ല..ഞാന്‍ കണ്ട കാര്യങ്ങള്‍ അല്ലാതെ ഒന്നും.. ആരോട് പറഞ്ഞാലും ആരും അവിശ്വസിക്കില്ല അവനെ എന്നെനിക്കുറപ്പാണ്..

അന്ന് വൈകിട്ട് ഞാന്‍ അല്‍പ്പം മദ്യപിച്ചു .. റൂമിലേക്ക്‌ വന്നപ്പോള്‍  എന്റെ വീടിനു മുന്നില്‍ വലിയൊരു ജനക്കൂട്ടം .. എനിക്ക് ആശ്വാസമായി.. എല്ലാം അവര്‍ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.. ഇനി അവനെ അവര്‍ തന്നെ കൈകാര്യം ചെയ്തോളും... മനസ്സിന്റെ ഭാരം ഒന്ന് കുറഞ്ഞത് പോലെ തോന്നി.. എനിക്ക് ദൈവത്തിനോട് നന്ദി പറയാന്‍ തോന്നി..  ഭഗവാനെ നീ എന്നെ രക്ഷിച്ചല്ലോ.. ഞാന്‍  പതുക്കെ അവിടേക്ക് നടന്നു.. പെട്ടന്ന് ജനകൂട്ടം ആക്രോശിച്ചു കൊണ്ട് എന്റെ നേരെ ചാടി വീണു.. അവരില്‍ നിന്ന് പലരും വിളിച്ചി പറയുണ്ടായിരുന്നു..

“വിടരുത് അവനെ.. ആ പട്ടിടെ മോനെ തല്ലികൊല്ലണം, ചതിയനാണ് അവന്‍.. ഇത്രയും കാലം ഈ ഗ്രാമത്തിനെ വഞ്ചിക്കുകയായിരുന്നു അവന്‍..” 

പിന്നെ എല്ലാരും കൂടി എന്നെ തല്ലാനും ഉപദ്രവിക്കാനും .. തുടങ്ങി.. അതില്‍ ഒരുത്തന്റെ അടി എന്റെ വയറിലാണ് കൊണ്ടത്.. “ഹമ്മേ” ഞാന്‍ കരഞ്ഞു പോയി.. എന്നെ അടിച്ചവനെ ഞാന്‍ ഒന്ന് നോക്കി .. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. അത് അവന്‍ ആയിരുന്നു .. എന്റെ പ്രിയപെട്ട കൂട്ടുകാരന്‍.. പ്രദീപ്‌.. അവന്റെ കൂടെ അവളും ഉണ്ട്.. ശ്രയ.. എന്റ...എന്റെ പ്രിയപ്പെട്ട കൂട്ടുകാരി... പിന്നെ ഒന്നും ഓര്‍മ്മയില്ല... മുഖത്ത് ശക്തിയായി വെള്ളം വീണപ്പോളാണ് ഓര്‍മ്മ വന്നത്..  ശരീരത്തില്‍ പലയിടങ്ങളായി നീറ്റല്‍ തലയില്‍ നിന്നും ചോര ഒലിച്ചിറങ്ങി ധരിച്ചിരുന്ന ഡ്രസ്സില്‍ ചുവന്ന ചായം പടര്‍ത്തിയത് പോലെ ..

“നീഇത്ര ചീപ്പ് ആണെന്ന് ഞാന്‍ അറിഞ്ഞില്ല, എങ്ങനെ തോന്നിയടാ ഇതൊക്കെ ചെയ്തു കൂട്ടാന്‍?നിന്റെ സുഹൃത്തെന്ന് പറയാന്‍ എനിക്ക് ലജ്ജ തോന്നുന്നു ഛെ “    

ശ്രേയയുടെ ആക്രോശവും... തുപ്പലിന്റെ അവശിഷ്ട്ടങ്ങളും  മുഖത്തേക്ക്  വീണു... എന്റെ ഉള്ളം നീറി.. എങ്ങിനെ എന്റെ നിസഹായത ഞാന്‍ വെളിപ്പെടുത്തും... ഞാന്‍ ദൈവത്തിനോട് കേണു..

“ഭഗവാനെ എന്നെ രക്ഷിക്കു.. എന്റെ നിരപരാധിത്വം വെളിപ്പെടുത്താന്‍ എനിക്ക് ഒരു അവസരം ഉണ്ടാകി തരൂ ..”

പിന്നെയും അവള്‍ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു..   ഒന്നെനിക്ക് മനസ്സിലായി ...അവന്‍ വളരെ വിദഗ്ദമായി എന്നെ കുടുക്കിയിരിക്കുന്നു ... അവന്റെ തെറ്റുകള്‍ അവന്‍ എന്റെ മേല്‍ ചുമത്തിയിരിക്കുന്നു... ഒരായിരം തെളിവുകളും അവന്റെ കയ്യിലുണ്ട് .. ഞാന്‍ ആകെ തളര്‍ന്നു പോയി  .. ഉടന്‍തന്നെ പോലിസ്‌ എത്തി എന്നെ കസ്റ്റഡിയില്‍ എടുത്തു ..

ചോദ്യം ചെയ്യുന്നതിടയില്‍ ഞാന്‍ ഉണ്ടായ സംഭവങ്ങള്‍ എല്ലാം ഇന്‍സ്പെക്റ്ററോടു പറഞ്ഞു.. ..ഇന്‍സ്പെക്ടര്‍ക്കു എന്റെ നിസഹായത മനസ്സിലായെന്നു തോന്നുന്നു ... പക്ഷെ അദ്ദേഹം അത് പുറത്തു കാണിച്ചില്ല പകരം, കൂടുതല്‍ അനേഷണം നടത്തുന്നത് വരെ എന്നെ കസ്റ്റഡിയില്‍ വക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.  തുടര്‍ന്ന് അന്വേഷണങ്ങള്‍ക്കിടയില്‍  അയാള്‍ക്ക് സത്യം മനസ്സിലായി.. ..എന്നെ തെളിവെടുപ്പിനായി കൊണ്ട് പോവുന്നു എന്നാ വ്യാജേന ഇസ്ന്പെക്ടര്‍ എന്നെ ഞാന്‍ താമസിച്ചിരുന്ന വീട്ടിലേക് കൊണ്ട് പോയി.  എന്നെ കണ്ട നാട്ടുകാര്‍  പിന്നെയും അക്രമാസക്തരായി.. അവര്‍ എന്റെ നേര്‍ക്ക്‌ ആക്രോശം ചൊരിഞ്ഞു. ചില അമ്മമ്മാര്‍ അവരുടെ ചെരിപ്പുകള്‍ എന്റെ നേരെ എറിഞ്ഞു.... ആ ഉദ്യോഗസ്ഥന്‍ ശാന്തരാകാന്‍ നാട്ടുകാരോട് ആവശ്യപെട്ടു.. പിന്നീട് അവരെ സത്യം പറഞ്ഞു ബോധ്യപ്പെടുത്തി.. എല്ലാവരും കണ്ണില്‍ കണ്ണില്‍ നോക്കി ... ആര്‍ക്കും അത് വിശ്വസിക്കാനാവുന്നില്ലന്നു തോന്നി .. അപ്പോഴാണ്‌ അവന്‍ അങ്ങോട്ട്‌ വന്നത് എന്നിട്ട് ചോദിച്ചു ....

“ഹായ് സാര്‍, തെളിവെടുപ്പ് തുടങ്ങിയോ?”

“ഉം....കുറെ തെളിവുകള്‍ എടുക്കാനാടാ ഞാന്‍ വന്നത്”

പറഞ്ഞു തീര്‍ന്നതും അയാളുടെ ബാലിഷ്ട്ടമായ കാല്‍മുട്ടുകള്‍അവന്റെ നാഭിയിലേക്ക് പാഞ്ഞു ...

“ആഹ്”

ഒരു അലര്‍ച്ചയോടെ അവന്‍ ഓടാന്‍ ശ്രമിച്ചു ... അപ്പോഴേക്കും അവന്റെ മേല്‍ പിടി വീണിരുന്നു ... നാട്ടുകാര്‍ അവന്റെ നേരേ പാഞ്ഞടുത്തു.. ...

എന്റെ കണ്ണുകള്‍ അവര്‍ക്കിടയില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു മുഖത്തെ തേടുകയായിരുന്നു അപ്പോള്‍..  ഞാന്‍ കണ്ടു.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ.. എന്റെ നേര്‍ക്ക്‌ ഒന്ന് നോക്കാന്‍ പോലും   ശക്തിയില്ലാതെ പശ്ചാത്താപവിവശയായി അവസ്ഥയിലായിരുന്നു അവള്‍.. ഞാന്‍ അവളെ നോക്കി..  പക്ഷെ..ചുമരില്‍ മുഖമമര്‍ത്തി വിങ്ങുകയാണവള്‍.. ഓടി വന്നു എന്റെ കാല്‍ കീഴില്‍ കിടന്നു  പോട്ടിക്കരയണമെന്നു തോന്നുന്നുണ്ടാവണം അവള്‍ക്കിപ്പോ.. എന്നോട് ക്ഷമ ചോദിക്കണം എന്നുണ്ടാവാം. പക്ഷെ അതിനവള്‍ക്കാവുന്നില്ലന്നു തോന്നുന്നു അത് കൊണ്ടാവാം ഒരു പക്ഷെ അവള്‍ തേങ്ങി തേങ്ങി കരയുന്നത്..

“എന്റെ പ്രിയപ്പെട്ട കൂട്ടുകാരി.. ആമ്പല്‍ പൂവിതളിന്മേല്‍ മഞ്ഞു തുള്ളി വീണത് പോല്‍..നീ എന്റെ മനസ്സില്‍ കുളിര്‍ കോരിയിട്ടിരിക്കുന്നു . ..നിന്നെ കണ്ടത് മുതല്‍ ഞാന്‍ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു എത്തിയിരിക്കുന്നു...”

അപ്പോള്‍  ഒരു കുളിര്‍ തെന്നല്‍ പ്രകൃതിയോടു കിന്നാരം പറഞ്ഞു എന്നെ തലോടി കൊണ്ട് കടന്നു പോയി.. എനിക്ക് മനസ്സിലായി അവള്‍ തന്ന സൌഹൃദത്തിന്റെ സൌകുമാര്യം. 

സത്യം.. 

" സൌഹൃദമേ  നീ ആത്മാവിന്റെ സംഗീതമാണ് "

Sunday, 2 September 2012

മഴത്തുള്ളികള്‍


മഴ പെയ്യുകയാണ്...മനുഷ്യന്റെ മനസ്സും തിടുക്കവും അതിനു അറിയേണ്ട ആവശ്യമില്ലലോ? ചന്നം പിന്നം പെയ്തൊഴിയുക തന്നെ. 
" കുടയുണ്ടോ ഉണ്ണിമോളെ? " ടാക്സി ഓടിച്ചിരുന്ന  സുരന്‍ ചേട്ടന്‍ ചോദിച്ചു.
" ഉവ്വ്..എന്തൊരു മഴയാ..ഇന്ന്  വണ്ടി പോയത് തന്നെ...അമ്മയോട് പറഞ്ഞേക്ക് കേട്ടോ...ഞാന്‍ എത്തിയിട്ട് വിളിക്കാം" 
സൌമ്യ സ്റ്റേഷനീലേക്ക്  ഓടിക്കയറി .അപ്പോളേക്കും ട്രെയിന്‍ മൂന്നാം നമ്പര്‍ പ്ലാട്ഫോമില്‍ നിന്നും നീങ്ങി തുടങ്ങിയിരുന്നു.ഓടി എത്തുകയില്ലന്നു അറിയുന്നത് കൊണ്ട് തന്നെ അവള്‍ തളര്‍ന്നു അടുത്ത് കണ്ട സിമിന്‍റ് ബെഞ്ചില്‍ ഇരുന്നു. അടുത്ത ട്രെയിന് ഇനിയും നാല് മണിക്കൂര്‍ കാത്തിരിക്കണം. നാട്ടിലെ റോഡുകളുടെ ദുര്‍ഗതി ബസ് യാത്രയെ മടുപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ജേര്‍ണലിസം തലയ്ക്കു പിടിച്ച അന്ന് തുടങ്ങിയ യാത്രയാണ്..കാതങ്ങളും ദൂരങ്ങളും താണ്ടി. എവിടെയും ഒരു വാര്‍ത്ത പത്രക്കാര്‍ക്കായി കാത്തിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാവും. മനസ്സും ശരീരവും എപ്പോളും ജാഗരൂകമായിരിക്കും. എന്തൊക്കെയോ മനസ്സില്‍ ആലോചിച്ചു സൌമ്യ  ഒരു മാഗസിന്‍ ബാഗില്‍ നിന്നും എടുത്തു. വെറുതെ അതിന്‍റെ പേജുകള്‍ മറിച്ചു വിടുമ്പോള്‍ അടുത്തിരുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചു. 
കാഴ്ചയില്‍ അത്ര മോശമില്ല. നെറ്റിയിലേക്ക്  അലക്ഷ്യമായി വീണു കിടക്കുന്ന മുടി ......എന്തോ ഒരു ആകര്‍ഷണീയത തോന്നി അവള്‍ക്ക്.
" ഹായ്  ... അയാം സൌമ്യ  .." 
" ഉം ....മഹേഷ്‌ ...മഹി " 
" എവിടേക്ക് പോകുന്നു?"
" തീരുമാനിച്ചില്ല "  ഒരു ചിരിയോടെ മഹി പറഞ്ഞു 
" ഹ ഹ  കൊള്ളാമല്ലോ....എവിടെ നിന്നു വരുന്നു? " 
" ജയില്‍ നിന്ന്."
" അവിടെന്താ ജോലിയാണോ? ...പോലീസ്?? "
" അല്ല. ശിക്ഷയില്‍ ആയിരുന്നു."
" താന്‍ തമാശ പറയുക ആണല്ലോ അല്ലെ? " 
" ഒരിക്കലുമല്ല...ഒരു സത്യം ..അത് വിശ്വസിക്കാതിരിക്കാന്‍ മാത്രം നമ്മള്‍ തമ്മില്‍ ......"
" ഓക്കേ ഓക്കേ ..ഐ ആം സോറി ...ആദ്യമായി കണ്ട ഒരാളോട് ...ഇത്രയും....ഐ ആം എ ജേര്‍ണലിസ്റ്റ് ..അതുകൊണ്ടാവം ഇങ്ങനെ...എന്തും അറിയാന്‍...വെറുതെ ...ഐ ആം റിയലി സോറി "
അവള്‍ വെറുതെ മഴയിലേക്ക്‌ നോക്കി ഇരുന്നു....മഴ ശമിചിരുന്നില്ല....അയാളുടെ മനസ്സില്‍ ഒരു ഇടവപ്പാതി പെയ്തൊഴിയാന്‍ നില്‍ക്കുന്നു എന്നവള്‍ക്ക് തോന്നി 
" സൌമ്യ ...എന്നെ തനിക്കു അറിയില്ലേ? പഴയ വാര്‍ത്തകളില്‍ ഒന്നും എന്നെ കണ്ടതായി താന്‍ ഓര്‍മ്മിക്കുന്നില്ലേ?"
അവള്‍ ഓര്‍മ്മകളില്‍ ആ മുഖം പരതി നോക്കി. ഇല്ല ..കണ്ടെത്താന്‍ ആവുന്നില്ല 
" ഇല്ല...എനിക്ക്...ഞാന്‍...."
" ഒരിക്കല്‍ താന്‍ എന്നെ തേടി വന്നിരുന്നു ....ഇത് പോലെ ഒരു മഴയുള്ള ദിവസം...ജയിലില്‍....അന്ന് എനിക്ക്  ആരെയും കാണണ്ട എന്ന് ഞാന്‍ പറഞ്ഞു..അമ്മയും അച്ഛനും വിവാഹം തീരുമാനിച്ച പെണ്ണും ഒരുമിച്ചു ആത്മഹത്യ ചെയ്തപ്പോള്‍ ഒരു ജയില്‍ പുള്ളിയുടെ മനസ്സ്  അറിയുവാന്‍ ...ഓര്‍മ്മ ഉണ്ടോ തനിക്ക്? "
" അത്....താന്‍...പക്ഷെ അന്ന് ഞാന്‍ തന്നെ കണ്ടിരുന്നില്ല മഹി..."
" കാണാന്‍ ഞാന്‍ അനുവദിച്ചില്ല ...ആരെയും ...സ്വയം ഒരു പരിഹാസപാത്രമാകാന്‍ ആഗ്രഹിച്ചില്ല ...പത്രക്കാര്‍ക്ക് വാര്‍ത്ത മാത്രം മതി...അതിലെ മനുഷ്യന്റെ മനസ്സ് വേണ്ട....."
ലോകത്തോട്‌ മുഴുവനുള്ള ദേഷ്യം ആ കണ്ണുകളില്‍ അവള്‍ കണ്ടു. അയാള്‍ മഴയിലേക്ക്‌ തറപ്പിച്ചു നോക്കി 
" തനിക്ക് വിരോധമില്ലെങ്കില്‍ ഇന്ന് എനിക്കത് അറിയണം എന്നുണ്ട്....ഒരു സുഹൃത്തായി....ആ മനസ്സ് അറിയാന്‍..."
അയാള്‍ എഴുന്നേറ്റു മഴയിലേക്ക്‌ നോക്കി നിന്നു...അടുത്ത് കൂടി ഒരു ട്രെയിന്‍ വന്നു പോയത് അറിഞ്ഞില്ല എന്ന് തോന്നി. 
" അഞ്ജന...അവള്‍ എന്‍റെ ജീവന്‍ ആയിരുന്നു...കൂടെ കളിച്ചവള്‍...കൂടെ വളര്‍ന്നവള്‍...മുറപെണ്ണ്  ...കാലം സമ്പ്രദായങ്ങള്‍ മാറ്റി മറിച്ചിട്ടും എനിക്ക് വേണ്ടി കാത്തിരുന്നവള്‍..." അയാള്‍ പതിയെ പറഞ്ഞു തുടങ്ങി .സൌമ്യ അയാള്‍ അറിയാതെ വോയിസ്‌ രെക്കൊ൪ദര് ഓണ്‍ ആക്കി. 
" ഞങ്ങളുടെ കല്യാണം...എന്‍റെ വീട്ടിലും അവളുടെ വീട്ടിലും മാത്രമല്ല ആ നാട് മുഴുവന്‍ ഒരു ആഘോഷം ആക്കണമെന്ന് അച്ഛന്‍ എന്നും പറയുമായിരുന്നു...നാടടച്ച് വിളിച്ചു ...വലിയ പന്തല്‍ ഇട്ടു ...ഒരുപാട് ബന്ധുക്കള്‍ ഒരാഴ്ച മുന്നേ വീട്ടില്‍  എത്തി ...രണ്ടു കുടുംബങ്ങളെയും അറിയുന്നവര്‍ ആണ് എല്ലാവരും...ശരിക്കും ആഘോഷം ഒരാഴ്ച മുന്‍പേ തുടങ്ങി. ഇതിനിടക്ക്‌ പലതവണ ഞാന്‍ അന്ജനെയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല...ഈ തിരക്കുകളില്‍ എവിടെയോ അവള്‍ ഉണ്ടാകുമെന്ന് മാത്രം ഞാന്‍ ആശ്വസിച്ചു.മൂന്നു വര്‍ഷത്തെ  പ്രവാസ ജീവിതത്തിനു ശേഷം ഞാന്‍ നാട്ടില്‍ എത്തിയത് രണ്ടാഴ്ച മുന്‍പേ ആണ്...എല്ലാവരും തീരുമാനിച്ചു ഉറപ്പിച്ച വിവാഹത്തില്‍ ഒരു പെണ്ണുകാണല്‍ ചടങ്ങ് ഇല്ലാതിരുന്നതിനാല്‍ അവളെ കാണാന്‍ ഒരുപാട് കഷ്ടപെട്ടു...അമ്മായിയും അമ്മാവനും വീട്ടില്‍ വന്ന സമയം മനപൂര്‍വം അവളുടെ വീട്ടില്‍ പോയി...ഒരു നോക്ക് കണ്ടു..ഇത്തിരി വര്‍ത്തമാനം പറഞ്ഞു..അപ്പോളേക്കും അവളുടെ അനിയന്‍ വന്നു.....അവന്റെ ഒപ്പം എനിക്ക് തിരിച്ചു പോരേണ്ടി വന്നു...പിന്നീട് അമ്പലത്തില്‍ വെച്ച് ഒരു നോക്ക്..അത്ര മാത്രം...
"ഗോപുവിന്‍റെ ഫോണ്‍ വന്നു..അവന്‍ റെയില്‍വേ സ്റെഷനില്‍ നില്‍ക്കുവ...ഭയങ്കര മഴ ..നീയൊന്നു കൂട്ടി വാ..." അച്ഛന്‍ എന്നോട് പറഞ്ഞു. ഗോപു എന്‍റെ സുഹൃത്താണ്...എന്‍റെ സുഹൃത്തെങ്കിലും അച്ഛന് അവന്‍ സ്വന്തം മകനാണ്...അവന് തിരിച്ചും..എന്നെ വിളിക്കുന്നതില്‍ കൂടുതല്‍ അവന്‍ വിളിക്കുക അച്ഛനെയാണ്.." മഴ മാറട്ടെ അച്ഛാ ...അല്ലാതെ ഞാന്‍ എങ്ങനാ പോവുക..." " ഉം ..ശരി...ഹര്‍ത്താല്‍ ആണ് ...പോരാത്തതിന് ഓണക്കാലവും...സൂക്ഷിക്കണം..." അച്ഛന്‍ പറഞ്ഞു..
മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ ഞാന്‍ വണ്ടിയെടുത്തു ഇറങ്ങി...." അച്ഛാ ഞാന്‍ ഇറങ്ങുവ...." " നില്‍ക്ക് ..ദെ ഈ കുട്ടിയെ  ബസ് സ്ടാന്റില്‍ വരെ ഒന്ന് വിട്..നീ പോകും വഴി...നിനക്കിവളെ അറിയില്ലേ? അനിത....നമ്മുടെ അച്ചുന്റെ പെങ്ങള്‍..." അച്ഛന്‍ പറഞ്ഞു 
" ഓ അറിയാം..അനിത...ഞാന്‍ ഒരുപാട് കാലത്തിനു ശേഷമാ കാണുന്നത്..താന്‍ ബംഗ്ലൂരില്‍ അല്ലായിരുന്നോ? അമ്മ പറഞ്ഞു എപ്പോളോ.."
" അതെ ...കഴിഞ്ഞ ആഴ്ച വന്നതാ" അവള്‍ പറഞ്ഞു..
വണ്ടിയില്‍ അവളെ കയറ്റി പോകുമ്പോള്‍ മഴ ശമിച്ചിരുന്നു....വഴിയാണെങ്കില്‍ വിജനം....അതിനാല്‍ തന്നെ വേഗം എത്തുവാന്‍ സാധിച്ചു..ഗോപു കാത്തു നിന്നു മുഷിഞ്ഞിരുന്നു.....അനിതയെ സ്ടാന്റില്‍ വിറ്റു ഞാന്‍ ഗോപുവിനെ കൂട്ടി വന്നു..താമസിച്ചതിനു അവന്റെ വക കുറെ ചീത്തയും കേട്ടു 
കല്യാണത്തിന്റെ തലേ രാത്രി ഒരിക്കലും മറക്കാന്‍ ആവില്ല..അത്ര സന്തോഷം ആയിരുന്നു..എല്ലാവരും കൂടി...അതിനു അധികം ആയുസ്സ് ഉണ്ടായില്ല ...രാവിലെ ഫോട്ടോഗ്രാഫര്‍ എന്നെ നിര്‍ത്തിയും ഇരുത്തിയും ഒക്കെ ഫോട്ടോ എടുക്കുന്ന തിരക്കില്‍ ...ആരോ വന്നു പറഞ്ഞു..."ദെ ..പോലീസ്..." " പോലീസോ? എന്തിന്...? "  
വിലങ്ങുവെച്ചു വിവാഹവേഷത്തില്‍ പോകുന്ന വരനെ കാണാന്‍ ഒരുപാട് പേര്‍ തടിച്ചു കൂടി...എന്‍റെ വിവാഹ ഫോട്ടോ എടുക്കാന്‍ വന്നവന്‍ വരെ എന്‍റെ ഫോട്ടോ പല പത്രങ്ങള്‍ക്കു കൊടുത്തു. "
" അനിത...അതാണോ? " സൌമ്യ ചോദിച്ചു 
" ഉം ..മഹി പറഞ്ഞു....അവളെ കാണാന്‍ ഇല്ലാ എന്നായിരുന്നു ആദ്യം വാര്‍ത്ത...പിന്നീട് കൊല്ലപ്പെട്ടു എന്നും...ഒരു കത്ത് കിട്ടി ..ആത്മഹത്യ കുറിപ്പ് എന്ന പോലെ...അവള്‍ക്ക് ഒരു ഗള്‍ഫ്കാരനുമായി പ്രണയം ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ അയാള്‍ വേറെ വിവാഹം കഴിക്കുന്നതില്‍ മനം നൊന്തു അവള്‍ ആത്മഹത്യ ചെയ്യുന്നു എന്നും ആയിരുന്നു അതില്‍....വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം കണ്ട അനിതയും ഞാനും ആരും അറിയാതെ പ്രണയിക്കുകയായിരുന്നു എന്ന് പലരും വിധി എഴുതി.....അതില്‍ എന്‍റെ അച്ഛനും അമ്മയും....ഞാന്‍ തകര്‍ന്നു പോയി...എല്ലാവരും എന്നെ ശപിച്ചു വെറുത്തു....എല്ലാം അറിഞ്ഞ അഞ്ജന ....ആരോടും ഒന്നും സംസാരിച്ചില്ല....ഒടുവില്‍ അനിത എഴുതിയ കത്ത് പോലീസ് അവള്‍ക്ക് കാണിച്ചു കൊടുക്കും വരെ...പിന്നീട് എന്ത് സംഭവിച്ചു എന്നെനിക്കു അറിയില്ല...കൈവിലങ്ങ് വെച്ച് എന്നെ പോലീസ് കൊണ്ട് വന്നു എന്‍റെ വീട്ടില്‍....എനിക്കും അന്ജനക്കും  വേണ്ടി ഒരുക്കിയ പന്തലില്‍ ...മൂന്നു മൃത ദേഹങ്ങള്‍...അച്ഛന്‍ അമ്മ അഞ്ജന.....ഞാന്‍ വന്നത് മുതല്‍ ഒരുപാട് കാണാന്‍ ശ്രമിച്ച മുഖം....വര്‍ഷങ്ങളായി ഞാന്‍ മനസ്സില്‍ കൊണ്ട് നടന്ന എന്‍റെ അഞ്ജന.....അലറിക്കരയുകയായിരുന്നു ഞാന്‍.....കൂടി നിന്നവര്‍ എന്നെ വെറുപ്പോടെ നോക്കി....ആരും എന്നെ അറിഞ്ഞില്ല....എന്‍റെ മനസ്സ് അറിഞ്ഞില്ല...അഭിമാനിയായ എന്‍റെ അച്ഛന്‍ ...എന്‍റെ അമ്മ......വലിച്ചിഴച്ചു പോലീസ് എന്നെ കൊണ്ടുപോയി...എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.....ഞാന്‍ എന്നെന്നേക്കുമായി അനാഥന്‍ ആവുകയായിരുന്നു ......"
" കോടതിയില്‍...ഒന്നും....?" സൌമ്യ ചോദിച്ചു 
" ഇല്ല...ഒന്നും പറഞ്ഞില്ല....അനുഭവിച്ചു....വര്‍ഷങ്ങള്‍....വെളിയില്‍ എന്നെ കാത്തു ആരും ഇല്ലാന്ന് എനിക്ക് അറിയാമായിരുന്നു ..."
അയാളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത്‌ അവള്‍ കണ്ടു.....
അവള്‍ക്കുള്ള ട്രെയിന്‍ വരുന്നു എന്ന അനൌന്‍സ്മെന്റ്  മുഴങ്ങി ... അവള്‍ പതിയെ രേക്കൊര്ദര്‍ ഓഫാക്കി...
മഴയിലൂടെ ചെന്നു ട്രെയിനില്‍ കയറും വരെ അവര്‍ ഒന്നും സംസാരിച്ചില്ല...ട്രെയിന്‍ വിടുമ്പോള്‍ അവള്‍ കണ്ടു നിറ കണ്ണുമായി അവളെ നോക്കി നില്‍ക്കുന്ന മഹി...അവള്‍  പതിയെ കൈ വീശി കാണിച്ചു...
സീറ്റില്‍ ഇരുന്നു ആ രേക്കൊര്ടെര്‍ അവള്‍ ഓണാക്കി....അവന്റെ ശബ്ദം കാതുകളില്‍ ....ആദ്യമായി അന്നവള്‍ക്ക് ഒരു വാര്‍ത്ത ജനങ്ങളില്‍ എത്തിക്കേണ്ട എന്ന് തോന്നി....അത് ഓഫാക്കി അവള്‍ സീറ്റില്‍ ചാരിയിരുന്നു കണ്ണുകള്‍ അടച്ചു....മനസ്സില്‍ ഒരു മഴ പെയ്യുന്നു....അവിടെ മഴത്തുള്ളികള്‍ പോലെ അഞ്ജനയും ....മഹിയും...അനിതയുമെല്ലാം ......
മഴ ...മഴ .... അതങ്ങനെ തിമിര്‍ത്തു പെയ്യുകയാണ്