Saturday 7 December 2013

വഷളന്‍....



പ്രിയ കൂട്ടുകാരെ .. ആദ്യം തന്നെ പറയാം ഈ കഥക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ലാ ഇനി അഥവാ തോന്നിയാല്‍ കൊണ്ട് പോയി കേസ് കൊടുക്ക് അല്ല പിന്നെ.. പ്രിയ ഫെമിനി സുഹൃത്തുക്കള ദയവായി ഇത് വായിക്കല്ല്.. വായിച്ചിട്ട് എന്റെ മേലേ കുതിര കയറാന്‍ വന്നാല്‍ അമ്മച്ചിയാണേ എന്റെ കൊണം മാറും..

അപ്പൊ കാര്യത്തിലേക്ക് കടക്കാം ..
എന്റെ കഥാ നായകന്‍റെ പേര് വിവേക് , തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ സീനിയര്‍ എന്‍ജിനീയര്‍.. ജോലി കഴിഞ്ഞാല്‍ അതിയാന്റെ മെയിന്‍ പണി ഫേസ് ബുക്കില്‍ തകര്‍പ്പ്.. തകര്‍പ്പ് എന്ന് പറഞ്ഞാല്‍ ഫെമിനിസ്റ്റ് ചേച്ചി മാരെ ഒതുക്കല്‍. അതിനു അവനെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും . അത് കൊണ്ട് തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവന്റെ സുഹൃത്തുക്കള്‍ അവനെ അവിടേക്ക് ക്ഷണിക്കും. അവന്‍ ഹാജര്‍ ആയാല്‍ ഫെമിനി ചേച്ചിമാരുടെ കാര്യം കട്ട പൊക..

കാര്യം ഇതൊക്കെ ആണെങ്കിലും ത്രീ ഡി അനിമേഷന്‍ രംഗത്തെ ഒരു പുലിക്കുട്ടി ആണ് വിവേക് .. ചെയ്യുന്ന ജോലിയില്‍ പ്രോമ്പ്റ്റ്..

ഒരു ദിവസം ജോലിക്കിടെ തന്റെ പോസ്റ്റുകള്‍ക്ക്‌ കിട്ടിയ ലൈക്കും കമന്റും നോക്കി ഇരിക്കുമ്പോള്‍ ആണ് അമ്മയുടെ  കാള്‍ ..
 മോനെ എത്രയും പെട്ടന്ന് വീട്ടില്‍ വാ..
എന്താ അമ്മെ???
നീ വേഗം വാ..
അപ്പൊ തന്നെ ലീവ് ആപ്ലിക്കേഷന്‍ മെയില്‍ ഫോര്‍വേഡ് ചെയ്തു ..
ഒടുവില്‍ അത് അനുവദിച്ചു കിട്ടി .. നേരെ വീട്ടിലേക്ക് വണ്ടി വിട്ടു
വീട്ടില്‍ എത്തിയപ്പോള്‍ ആണ് പണി അമ്മ പാല്‍പ്പായസത്തില്‍ തന്നെ തന്നു എന്ന് അവനു മനസിലായത്.. നാളെ രാവിലെ പെണ്ണ് കാണാന്‍ പോകണം...
അമ്മയുടെ നിര്‍ബന്ധത്തിനു മുന്നില്‍ ഒരു അഭ്യാസവും വില പോകില്ല ..ക്ഷമ കെടുമ്പോ അമ്മ പറയും..
വഷളന്‍ ...
അങ്ങനെ മാതൃ സമേതം പെണ്ണ് കാണല്‍.. ആദ്യം ഉണ്ടായ അനിഷ്ട്ടം പെണ്ണിനെ കണ്ടപ്പോ അനിക്സ്പ്രേ ആയി.. പൊടിപോലും ഇല്ല കണ്ടു പിടിക്കാന്‍..
ചവുട്ടിയും തെളിയും ഒടുവില്‍ വിവാഹ സുദിനം വന്നെത്തി..
ചടങ്ങുകള്‍ ഗംഭീരം..
തങ്ങളുടെ വീര സുഹൃത്തിന്റെ കല്യാണം എഫ്ബി സുഹൃത്തുകള്‍ പോസ്റ്റുകള്‍ കൊണ്ട് ആഘോഷിച്ചു...
അങ്ങനെ നേരം രാത്രി ഒന്‍പത്...

സീന്‍ ഒന്ന്.. :-

ആദ്യരാത്രിയുടെ  മധുര സ്വപ്‌നങ്ങള്‍ കണ്ടു വിവേക് മണിയറയില്‍ ..
ഒരു ഗ്ലാസ് പാലുമായി വധു ചിത്ര ഫ്രെയിമില്‍ എത്തി..
മുഖത്തു ഒരു ശ്രിംഗാര ഭാവമില്ല...
ഒരു റീ ടേക്ക് ആയാലോ? ഏയ്‌ വേണ്ടാ...
വന്ന പടി കയ്യില്‍ ഇരുന്ന ഗ്ലാസിലെ പാല്‍ അവള്‍ വാഷ് ബെയ്സനിലേക്ക് ഒഴിച്ചു...
ഏയ്‌..അവള്‍ക്കു പാല്‍ ഇഷ്ട്ടം അല്ലാരിക്കും വിവേക് മനസ്സില്‍ പറഞ്ഞു..
അവന്‍ മെല്ലെ എഴുന്നേറ്റ് തന്റെ കൈകള്‍ അവളുടെ ചുമലില്‍ വച്ചു..
തൊട്ടു പോകരുതെന്നെ..............
വച്ച കൈ അവന്‍ തിരിച്ചെടുത്തു..
ഇതെന്തോന്നിത് ? ആദ്യ രാത്രീല്‍ പെണ്ണുമ്പിള്ളയേ തൊടാന്‍ സ്വാതന്ത്ര്യം ഇല്ലേ ?
ചോദ്യ ഭാവത്തില്‍ അവന്‍ അവളെ നോക്കി..
നിനക്കോര്‍മ്മയുണ്ടോ എന്നെ?
പിന്നേ.. ഓര്‍മ്മയുണ്ട്.. എന്റെ ഭാര്യ ചിത്ര..
അതല്ല ... ചിത്രാഞ്ജലി എന്ന എഫ്ബി അക്കൌന്റ്?
എന്റെ പള്ളീ.. ലത് ലവളല്ലേ?.. കഴിഞ്ഞ ആഴ്ചേം കൂടി ചവിട്ടി ഒതുക്കിയ ഫെമിനി.. ചിത്രയ്ക്ക് അവളെ അറിയോ?
അറിയും..
ആരാ?.. ഫ്രെണ്ടാ?..
അല്ല.. അത് ഞാന്‍ തന്നയാ..
ചെറുതായിട്ട് ഒന്ന് തല കറങ്ങുന്നുണ്ടോ?... ഏയ്‌ ഇല്ല !!! തോന്നിയതാവും..
ഹഹ.. ചിത്ര അതൊന്നും മനസ്സില്‍ വക്കരുത്...അതൊക്കെ ഒരു തമാശയല്ലേ?..
ഒലക്കേടെ മൂട്.. മിണ്ടരുത് നീ..
സംസാരത്തിനോടുവില്‍ വിവീകിനു തന്റെ കണ്ട്രോള്‍ വിട്ടു..
ഠപ്പേ..!!!
കൃത്ര്യമായി കോണ്ഗ്രസ്സിന്റെ ചിഹ്നം ചിത്രയുടെ കവിളില്‍..
ഇനി എന്തും സംഭവിക്കാം...
പക്ഷെ ഒന്നും സംഭവിച്ചില്ല ..പറന്നു നിന്ന ചിത്ര കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് വീണു..
എന്ത് ചെയ്യണം എന്നറിയാതെ നിന്ന വിവേക് അവസാനം ലൈറ്റ് ഓഫ്‌ ആക്കി അതെ കട്ടിലില്‍ ചിത്രയ്ക്ക് കമ്പനി കൊടുത്തു..
കിടക്കുമ്പോള്‍ വിവേക് ഒന്ന് മനസ്സില്‍ ഉറപ്പിച്ചു
ഒന്നുകില്‍ ഈ തല്ല് കൊണ്ട് ഇവള്‍ നന്നാവും.. അല്ലങ്കില്‍ നാളെ എന്റെ ദാമ്പത്യത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകും..
രാത്രിയുടെ അന്ത്യ യാമത്തില്‍ എപ്പോളോ .. അവരുടെ പിണക്കങ്ങള്‍ അവര്‍ മറന്നു..

അതിരാവിലെ ചിത്ര ഉണര്‍ന്നു... ഉണര്‍ന്ന ഉടന്‍ അവള്‍ ലാപ്ടോപ് ഓണ്‍ ആക്കി.. കണ്ണുകള്‍ പാതി തുറന്നു അവന്‍ ശ്രദ്ധിച്ചു..ഇതെനിക്കുള്ള പണി തന്നെ എന്ന് അവന്‍ ഉറപ്പിച്ചു.. ഇപ്പൊ അവള്‍ പോസ്റ്റ്‌ ഇടും.. ആദ്യ രാത്രിയില്‍ തന്നെ പീഡിപ്പിച്ച ഭര്‍ത്താവിനെക്കുറിച്ച്.. ചിലപ്പോ എന്നെ ടാഗും ചെയ്യും.. യ്യോ...

പ്രതീക്ഷക്ക് വിപരീതമായി സംഭവിച്ചത് മറ്റൊന്ന്..
ചിത്ര ആ അക്കൗണ്ട്‌ ഡീ ആക്ടിവേറ്റ് ചെയ്തു..
ശേഷം ചിത്ര കുളിച്ചു കുറി തൊട്ടു അടുക്കളയിലേക്ക്..
അടുക്കളയില്‍ എത്തിയ മരുമകളുടെ  വെളുത്ത കവിളിലെ ചുവന്ന പാട് കണ്ട് .. അമ്മയുടെ വക കമന്റ് കേട്ട്.. ഒരു വിളറിയ ചിരി അല്ലാതെ ഒരു മറുപടിയും ചിത്രക്ക് ഉണ്ടായിരുന്നില്ല...
അവന്റെ അച്ഛന്റെ അതെ സ്വഭാവമാ അവനും.. സ്നേഹം കൂടിയാല്‍ വല്ലാണ്ട് ഉപദ്രവിക്കും..... വഷളന്‍...


Sunday 1 December 2013

അറിഞ്ഞോ? അറിയാതയോ?

എച്ച് ഈ എസ്സിന്റെ ടൈം പീസ്‌ ഒരു മര്യാദയും ഇല്ലാതെ കെ .പി എസ് . ഈ ടെ നാടകത്തിനു മൂന്നാം ബെല്‍ അടിക്കണ പോലെ അടിയോടടി ... മാലാഖയുമായുള്ള മധുര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങിയ എനിക്ക് അതൊരു എട്ടിന്റെ പണി ആയി L പാവം നാന്‍ .. കണ്ണ് തുറന്നു നോക്കി ... നേരം വെളുക്കുന്നേ ഉള്ളൂ.. പിന്നെ യേത്..... ആ ഈ അലാറം വച്ചേ ? ആവോ.. ചെലപ്പോ ഞാന്‍ തന്നെ ആവും ( വിളിച്ച തെറി പിന്‍ വലിച്ചു) ;)
പിന്നേം മൂടി പുതച്ചു കിടന്നു... കുറെ കഴിഞ്ഞപ്പോ അമ്മ വക അങ്കം L എന്നെ എഴുന്നെപ്പിക്കാന്‍... പാതി മയക്കത്തില്‍ നാന്‍ പറഞ്ഞു... അമ്മാ.. താമസിച്ചു പോയാ മതി..
അമ്മ അങ്കം വെട്ട് നിര്‍ത്തി അടുക്കളയിലേക്കു നീങ്ങി J
നാന്‍ ഫിന്നേം കൂര്‍ക്കം വലി അഫ്യാസം :D
അപ്പൊ ലോണ്ടെ മോവീലിന്റെ അഫ്യാസ പ്രകടനം അടിയോടടി L ഫിന്നേം ഫാവം നാന്‍ L
എടുത്ത വഴിക്ക് അപ്പന് വിളിക്കാന്‍ ഒരുങ്ങീതാ ;)
ബട്ട്‌ അപ്രത്ത്‌ ഗീതേച്ചി.. ന്‍റെ സര്‍വീസ് മാനജെര്‍ .. തെറി വിളിക്കാന്‍ പറ്റൂല്ലാ.. അതങ്ങനാ.. ;)
ഹലോ.. ചേച്ചിയേ.. ന്നാ?
അരുണേ രാവിലെ മുന്സിപാലിറ്റിയില്‍ കേറീട്ടെ വരാവൂ.. ട്ടാ
ഉം.. അത്രേ ഒള്ളു
അങ്ങനെ നാന്‍ എന്റെ പള്‍സര്‍ മോനേല്‍ കേറി നേരെ മാവേലിക്കര മുനിസിപ്പാലിറ്റിക്ക് വിട്ടു..
അവടെ ചെന്നപ്പാ... ഒരു മാക്രി കുഞ്ഞ് പോലും ഇല്ലാ.. നാനും നരക സഭേടെ ട്രാക്ടറും L
ഫിനിക്സ് ആന്‍ഡ്‌ മെക്സ് കോളെജിലേക്ക് പോണ പെമ്പിള്ളേരേം വായി നോക്കി ഞാനങ്ങനെ നിന്നു.. ദൂരെ നിന്നും സൈക്കിളില്‍ ഒരാള്‍ വരുന്നു .. എന്നെ പാസ് ചെയ്തു പോയ ആ സൈക്കിള്‍ അല്‍പ്പം മുന്നിലായി ബ്രേക്കിട്ടു... ഒരു യൂ ടേണ്‍ എടുത്ത് എന്റെ മുന്നില്‍ വന്നു നിന്നു....
അരുണ്‍..
ആ വിളി കേട്ട് ഞാനാ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി .. എവിടെയോ കണ്ടിട്ടുള്ളത് പോലെ...
ഒന്നുകൂടി ആലോചിച്ചു നോക്കി.. പക്ഷെ കിട്ടണില്ല ..
ഡാ ഞാന്‍.....

                                      ************************************
എന്റെ എട്ടാം ക്ലാസ് പഠനകാലം.. സ്ഥലത്തെ ഏറ്റവും വലിയ ചൂരല്‍ കഷായ ട്യൂഷന്‍ ആശുപത്രിയില്‍ തന്നെ ആയിരുന്നു സ്കൂള്‍ ശേഷമുള്ള സമാന്തര പഠനം.. നാല് മണി വരെ സ്കൂളില്‍.. കൃത്യം നാലരക്ക് ക്ലാസില്‍ എത്തിയില്ലാ എങ്കില്‍ എന്റെ പിന്നാമ്പുറം നീരുവെക്കും.. അത് കൊണ്ട് തന്നെ വന്ന പാടെ സൈക്കിളും എടുത്തു ഞാന്‍ പറക്കും.. എട്ടാം തരത്തില്‍ തന്നെ എഴുപതില്‍ അധികം കുട്ടികള്‍ അത് കൊണ്ട് തന്നെ രണ്ടു ഡിവിഷന്‍ ..അതില്‍ എ ഡിവിഷനില്‍ ആണ് ഞാന്‍ മുന്നില്‍ നിന്നും മൂന്നാം ബെഞ്ചില്‍ രണ്ടാം സ്ഥാനം ആണ് എന്റേത്.. മുന്‍ ബെഞ്ചുകളില്‍.. വലിയ സ്കൂളുകളില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍.. നമ്മ പാവം സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥി.. പക്ഷെ ഒന്നാം ബെഞ്ചില്‍ ഒന്നാമതിരിക്കുന്നത് ഞങ്ങള്‍ സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ അഭിമാനമാണ്..  മാധവന്‍ നമ്പൂതിരി.. എന്ന ഞങ്ങളുടെ പോറ്റി.... ഞങ്ങളുടെ അഭിമാനം... ഞാനുള്‍പ്പടെ എല്ലാവരും ചൂരലിന്റെ പണി കിട്ടി ... പിന്നാമ്പുറത്തുള്ള വലിയ പാടില്‍ വിരലോടിച്ചിരിക്കുമ്പോള്‍ ..അദ്ധ്യാപകരുടെ പ്രശംസ കിട്ടിയാല്‍ പോലും സങ്കടത്തോടെ ഞങ്ങളെ ഇടെക്കിടെ നോക്കും അവന്‍ .. അന്ന് വൈകിട്ട് അവന്‍ ഞങ്ങളെയും കൂട്ടി അവന്റെ വീട്ടില്‍ പോകും പിറ്റേ ദിവസത്തേക്ക് പഠിക്കാന്‍ ഉള്ളത് പറഞ്ഞു തരും.. അപ്പോഴേക്കും അവന്റെ അമ്മ ഒരു വലിയ മൊന്ത നിറയെ സംഭാരവുമായി വരും.. പഠനത്തെക്കാള്‍ ഏറെ.. അതാണ്‌ ഞങ്ങളുടെ വീക്നെസ് .. ആ സംഭാരത്തിന്റെ സ്വാദ് ഇന്ന് വരെയും എവിടെയും ലഭിച്ചിട്ടില്ല ..


ശങ്കരന്‍ നമ്പൂതിരി , അവന്റെ അച്ഛന്‍ .. തൊട്ടടുത്ത അമ്പലത്തിലെ ശാന്തി.. അവനെ ഒരു ഡോക്ടര്‍ ആക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.. അച്ഛന്റെ ആഗ്രഹ സഫലീകരണത്തിനായി  അവന്‍ നന്നായി പ്രയത്നിക്കുന്നും ഉണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം പത്താം തരത്തില്‍ ഉയര്‍ന്ന മാര്‍ക്കോട് കൂടി അവന്‍ പാസായി.. എങ്ങനെയാണെന്നറിയില്ല കൃത്യം അറുപത് ശതമാനം എനിക്കും കിട്ടി . പ്ലസ് ടൂ പഠിക്കാനായി അവിടുന്ന് പലവഴിക്ക് ഞങ്ങള്‍ പിരിഞ്ഞു..പിന്നീട് അവനെ കണ്ടിട്ടില്ല .. മെഡിക്കല്‍ എന്ട്രന്‍സ് കിട്ടി എന്ന് കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു... പിന്നീടുള്ളത് ഒന്നും അറിയില്ല..

                                                *************************************

പോറ്റി.....??
അതേടാ...
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല .. ദേഹത്തൊരു വെളുത്ത കോട്ടും കഴുത്തില്‍ ഒരു സ്തെതസ്കൊപും ആയി വരുന്ന അവനായിരുന്നു മനസ്സില്‍ എന്നും.. പക്ഷെ ഇപ്പൊ...
മുഷിഞ്ഞ വേഷവും..വെറ്റില കറ പുരണ്ട പല്ലുകളും.. അലക്ഷ്യമായി പാറുന്ന മുടിയും... നീട്ടി  വളര്‍ത്തിയ താടിയും..കറുത്തിരുണ്ട കണ്‍ തടങ്ങള്‍ക്കുള്ളില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ മാത്രം കാണാന്‍ സാധിക്കും ..പഴയ പോറ്റിയില്‍ അവശേഷിക്കുന്ന ഏക അടയാളം..കുപ്പി മുറികളെ തോല്‍പ്പിക്കുന്ന വെള്ളാരം കണ്ണുകള്‍.. പക്ഷെ ആ പഴയ തിളക്കം അവയ്ക്ക് നഷ്ട്ടമായിരിക്കുന്നു ..
ഡാ...
ചിന്തകളില്‍ നിന്നും എന്നെ ഉണര്‍ത്തിയത് ആ വിളിയായിരുന്നു..
മം .. പറയടാ..
മെല്ലെ തല ചൊറിഞ്ഞു  അവന്റെ നില്‍പ്പ് കണ്ടപ്പോ എനിക്ക് മനസ്സിലായി എന്തോ സഹായം ആവശ്യപ്പെടാന്‍ ആണെന്ന്..
മം ..പറയൂ....
അത്.. അത് പിന്നെ..നിന്റെ കയ്യില്‍ കാശ് വല്ലതും ഇരിപ്പുണ്ടോ? അമ്മക്ക് മരുന്ന് വാങ്ങണം തീരെ വയ്യ ... നോക്കീട്ടു ഒരു വഴിയും തെളിയുന്നില്ല എന്തെങ്കിലും പണി എടുത്താല്‍ തന്നെ വൈകിട്ടെ പൈസ കിട്ടൂ... അപ്പോഴേക്കും കൊണ്ട് ചെല്ലാന്‍ ആണെങ്കില്‍ ..പിന്നെ അതിന്റെ ആവശ്യം വരില്ലാ ..
അപ്പോഴേക്കും അവന്റെ വാക്കുകള്‍ മുറിഞ്ഞു പോയിരുന്നു...
പിന്നീട് ഒന്നും ആലോചിക്കാന്‍ നിന്നില്ല..അവന്‍റെ സൈക്കിള്‍ ഒരു ഭാഗത്ത് ഒതുക്കി വെച്ചു അവനെയും കയറ്റി നേരെ ഉപാസന മെഡിക്കല്‍ സ്റൊറിലെക്ക്  വിട്ടു ..ഒരു ഇന്‍ഹൈലര്‍ വാങ്ങി പരമാവധി വേഗത്തില്‍ അവന്റെ ഇല്ലത്തേക്ക് വിട്ടു..  ഇല്ലത്തിന്റെ പടിക്കല്‍ എത്തിയപ്പോള്‍ അവന്‍ പറഞ്ഞു.. ഡാ കുറച്ച് കൂടി മുന്നിലേക്ക്‌ ..
ങേ?
മം ഇതൊക്കെ വിറ്റ്.. ഇപ്പൊ വാടക വീട്ടിലാ...
ഞാന്‍ പിന്നെയും മുന്‍പിലേക്ക് പോയി .. വഴിയുടെ ഇടതു സൈഡില്‍ ഒരു ചെറിയ വീട് ചൂണ്ടി അവന്‍ പറഞ്ഞു
അവിടേക്ക് ഒതുക്ക്
ഞാന്‍ വണ്ടിയൊതുക്കി.. പിന്നെ അവന്റെ പിന്നാലെ ഉമ്മറത്തേക്ക് നടന്നു.
ഗായത്രീ.... ഗായത്രീ...
അവന്‍ ഉറക്കെ വിളിച്ചു.. ഒരു പെണ്‍കുട്ടി വന്നു വാതില്‍ തുറന്നു.. ഗായത്രി... അവന്റെ അനിയത്തിക്കുട്ടി .. പൂമ്പാറ്റയെ പോലെ പാറി നടന്നവള്‍... ഒരു പേക്കോലം പോലെ മുന്നില്‍...
അകത്തേക്ക് കയറിയപ്പോള്‍ കട്ടിലില്‍.. ആ അമ്മ.. ലക്ഷ്മീ ദേവിയെപ്പോലെ ഐശ്വര്യവതിയായ ആ അമ്മ ഇപ്പൊ ശ്വാസത്തിനായി കിടന്നു പുളയുന്നു... കൃഷ്ണാ  വേണമായിരുന്നോ ഇത്?
ആ ഇന്‍ ഹൈലര്‍ കുറച്ച് ആശ്വാസം നല്‍കി ആ പാവത്തിന്..
എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നുമല്ല , ആദ്യ കാഴ്ചയില്‍ തന്നെ ആ അമ്മ എന്നെ തിരിച്ചറിഞ്ഞു..
എന്താ കുട്ടീ.... എത്ര കാലായി കണ്ടിട്ട്? ഇപ്പൊ എന്റെ കുട്ടിക്ക് തരാന്‍ ഇവിടെ സംഭാരം ഇല്ലാലോ?
എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ എനിക്കായില്ല... ഓടിച്ചെന്ന് ആ അമ്മയെ നെഞ്ചോട്‌ ചേര്‍ത്ത് പൊട്ടിക്കരയാന്‍ അല്ലാതെ ഒന്നിനും എനിക്കായില്ല.. ചുമരില്‍ അവന്റെ അച്ഛന്റെ ചിത്രം.. മുന്നില്‍ ഒരു നിലവിളക്ക് അപ്പോഴും ഉണ്ടായിരുന്നു..

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ ..
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍..
മാളിക മുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പ് കെറ്റുന്നതും ഭവാന്‍ ..

അവിടെ നിന്നിറങ്ങുമ്പോ മനസ്സില്‍ ഒന്നുറപ്പിച്ചു.. അവനെ ഒരു കരക്കെത്തിക്കണം.. പിന്നീടുള്ള ശ്രമങ്ങള്‍ അതിനു വേണ്ടി മാത്രം ആയിരുന്നു.. ശ്രമത്തിനു ഫലമുണ്ടായി... ഒരു ചെറിയ ജോലി അവനു തരപ്പെടുത്തി...

ഇന്നും ഞാന്‍ വിശ്വസിക്കുന്നു... ഞങ്ങളുടെ പഴയ പോറ്റി ആയി അവന്‍ തിരിച്ച് വരും...


Saturday 7 September 2013

തനിയാവര്‍ത്തനം....


അവന്‍ എന്നെത്തന്നെ നോക്കുകയാണ് ..ഹാ എന്തൊരു ഓമനത്തമുള്ള മുഖം.. എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു അവന്‍ ഓടി ... ഞാന്‍ അവനൊരു കുഞ്ഞു ടാറ്റയും നല്‍കി പോകാന്‍ തുടങ്ങുമ്പോ ഒരു വലിയ ശബ്ദം ... ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ..അല്‍പ്പം മുന്‍പേ എന്നെനോക്കി പുഞ്ചിരിച്ച ആ കുഞ്ഞ്...ഹോ ... വലിയ ആ ടയറൂകള്‍ക്കിടയില്‍... “അമ്മേ ...” ഒരു വലിയ നിലവിളിയോടെ ഞാന്‍ ഞെട്ടിയുണര്‍ന്നു .. “ഭഗവാനെ സ്വപ്നമായിരുന്നുവോ ...” വല്ലാതെ ഭയപ്പെട്ടു പോയി. ഞാന്‍ ..പെട്ടന്നെണീറ്റ് ...ആ തണുപ്പത്തും ഫ്രിഡ്ജില്‍  നിന്നും വെള്ളമെടുത്ത് മട മടാ കുടിച്ചു... വല്ലാതെ വിയര്‍ത്തിരുന്നു.. ഞാന്‍ മുറിയിലാകെ ഒന്ന് കണ്ണോടിച്ചു ..തലേ ദിവസം രാത്രി കുടിച്ചു ബാക്കി വച്ചിരിക്കുന്ന വിസ്കിയും ഗ്ലാസ്സും... പകുതിയിലേറെ തീര്‍ന്നിരിക്കുന്നു.. ആഷ് ട്രേ സിഗരറ്റ് കുറ്റികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.. മനസ്സ് ഇപ്പോളും കൈവന്നിട്ടില്ല ... കുറെ ദിവസങ്ങളായി ..ആ കുട്ടിയും സ്വപ്നവും തന്നെ പിന്തുടരാന്‍ തുടങ്ങിയിട്ട്.. കാതു  തുളയ്ക്കുന്ന ഒരു വയലിന്‍ നാദം ..എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.. എന്റെ ഫോണ്‍ റിംഗ് ചെയ്യുന്നു .. അത് അവള്‍ക്കു അസൈന്‍ ചെയ്ത റിംഗ് ടോണ്‍ ആണ് ... മിഥിലക്ക് ... അവള്‍ക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട മ്യൂസിക്‌ ...പ്രണയത്തെ അതിന്റെ പാരമ്യതയില്‍ എത്തിക്കുന്ന ആ സംഗീതം... അപ്പോള്‍ എനിക്കത് വല്ലാതെ ഇറിട്ടെട്ടിംഗ് ആയി തോന്നി... പക്ഷെ മിഥില ...അവള്‍ എന്ത് തെറ്റ് ചെയ്തു...പാവം .. ജീവനെക്കാള്‍ ഏറെ തന്നെ സ്നേഹിക്കുന്നവള്‍..

ഞാന്‍ ഫോണ്‍ എടുത്തു...
“ആഹാ പൊന്നുമോന്‍ എണീറ്റോ ... ഇന്നലെ എത്രെണ്ണം വീശി... രാത്രി ഞാന്‍ വിളിച്ചപ്പോ എന്തൊക്ക്യാ പറഞ്ഞത്? ഏതോ കുഞ്ഞിനെ കൊന്നെന്നോ ...അതിനു കാരണക്കാരന്‍ ഇയാള ആണെന്നോ ഒക്കെ പറയുന്ന കേട്ടല്ലോ? എന്താ വെള്ളമടിച്ച് വട്ടായോ? അതോ പുതിയ വല്ല ബ്ലോഗിന്റെയും പിന്നാലെയാണോ?”

എന്റെ ഉള്ളൊന്നു കാളി .... ഇതൊക്കെ എപ്പോ?
“ഉം. ഞാന്‍ പിന്നെ വിളിക്കാം” ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ...
എപ്പോഴും  എന്റെ മാനസികാവസ്ഥ മനസ്സിലാക്കി മാത്രമേ അവള്‍ പെരുമാറിയിരുന്നുള്ളൂ.. അവളില്‍ നിന്നും ഒരു പ്രോബ്ലം ഇത് വരെ എനിക്കുണ്ടായിട്ടില്ല ... എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും അവളാണ്...

വേഗം തന്നെ കുളിച്ചൊരുങ്ങി ഞാന്‍ ഓഫീസിലേക്ക് പുറപ്പെട്ടു ... പോകുന്ന വഴിയെല്ലാം എന്റെ ചിന്ത ആ കൊച്ചു കുട്ടിയെപറ്റിയായിരുന്നു.. അവന്‍ എന്റെയൊപ്പം കൂടിയിട്ട് മൂന്നു ദിവസമായി.. കണ്ണടച്ചാലും ..തുറന്നാലും ആ കുഞ്ഞു മുഖം മാത്രം.. മനസ്സറിയാതെയാണെങ്കിലും അവന്റെ മരണത്തിനു ഞാനും ഒരു കാരണക്കാരനായി... ഓര്‍ക്കുമ്പോള്‍ മനസ്സുനീറൂകയാണ് ...കുറ്റബോധം കൊണ്ട്... പ്രേം എന്റെ ഉറ്റ സുഹൃത്ത്.. ഒരു സഹായത്തിനായി അവനും ഭാര്യയും കൈ നീട്ടിയപ്പോള്‍ കണ്ടില്ലന്നു നടിക്കാന്‍ ആയില്ല ...അതാണ്‌ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്.. പക്ഷെ ഒരിക്കലും അനുവദിക്കാന്‍ പാടില്ലായിരുന്നു...ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ...ഇങ്ങനെ ഒരു കൊടും പാതകം ആണ് അതെന്നു.. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് പ്രേമും പ്രിയയും വിവാഹിതരായത്.. രണ്ടു മതത്തില്‍ പെട്ടവര്‍.. വീട്ടുകാര്‍ എതിര്‍ത്തിട്ടും ഒന്നായവര്‍.. എട്ടു മാസങ്ങള്‍ക്ക് ശേഷം പ്രിയ പ്രേഗ്നന്റ്റ്‌  ആണെന്നും ഉടനെ ഒരു  കുഞ്ഞുണ്ടാവാന്‍ പാടില്ലന്നും ...ഒരു ഹോസ്പിറ്റലില്‍ വച്ച് അബോര്റ്റ്‌ ചെയ്യുന്നതിന് പല പ്രശ്നങ്ങളും ഉണ്ടെന്നും പറഞ്ഞപ്പോള്‍ ...എന്റെ വീട്ടില്‍ വച്ച് ..ആ കര്‍മ്മം നടത്താന്‍ അനുവാദം കൊടുത്തത് ..ഏതു നശിച്ച നേരത്താനെന്നോര്‍ത്തു  കരഞ്ഞിട്ടു ഇനി കാര്യമില്ല ... അബോര്‍ഷന് ശേഷം പ്രേമിന്റെ കയ്യിലിരുന്ന ആ കുഞ്ഞിനെക്കാണ്ട് ഞാന്‍ ഞെട്ടിപ്പോയി.. രണ്ടോ മൂന്നോ മാസം എന്ന് ഞാന്‍ കരുതിയ ആ കുഞ്ഞിനു രണ്ടല്ല ആറു മാസത്തിലേറെ പ്രായമുണ്ടായിരുന്നു.. നല്ല പ്രസന്നമായ മുഖമുള്ള ഒരു ആണ്‍കുഞ്ഞ് .... ആ കാഴ്ച കണ്ടു സപ്തനാടികളും തകര്‍ന്നിരുന്നുപോയി ... ഒന്നും ഉരിയാടാന്‍ പോലുമാവാതെ ഇരുന്നു പോയി ഞാന്‍.. എന്തിനാണ് അവന്‍ എന്റെ പ്രിയ സുഹൃത്ത്...എന്നെ ഇതിനു കരുവാക്കിയതെന്നു എനിക്കിപ്പോഴും മനസ്സിലാവുന്നില്ല ...തീരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള പ്രിയയെ കണ്ടിട്ടും ഇത്ര വളര്‍ച്ചയുള്ള ഒരു കുഞ്ഞ് അവളുടെ ഉദരത്തില്‍ വളരുന്നുണ്ടെന്നു തോന്നിയില്ല ... ആ കുഞ്ഞിന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല...അന്ന് മുതല്‍ അവന്‍ എന്റെ പിന്നാലെയുണ്ടെന്നു ഒരു തോന്നല്‍..

ഓഫീസില്‍ എത്തിയിട്ടും എനിക്കൊന്നിലും ശ്രദ്ധിക്കാനായില്ല .. അവര്‍ രണ്ടു പേരും ഇന്നും ജോലിക്ക് വന്നിട്ടില്ല ..

പിന്നീട് മനസ്സില്‍ പകയായിരുന്നു രണ്ടു പേരോടും...ഒരു കുഞ്ഞില്ലാതെ കരയുന്ന എത്രയോ പാവങ്ങള്‍ ഉള്ള നാടാണിത്.. അവിടെ ഉണ്ടായ ഒരു കുഞ്ഞിനെ നിഷ്ക്കരുണം...ഹോ ..ഓര്‍ക്കാന്‍ തന്നെ കഴിയുന്നില്ല ... മിഥിലയുമോന്നിച്ചു സന്തോഷമായി ജീവിക്കാന്‍ താന്‍ ഉണ്ടാക്കിയ ആ കൊച്ചു വീട്ടില്‍ വച്ച്.... ഒരു കൊലപാതകം.... അതും ഒരു കുഞ്ഞിനെ... ഭൂമിയിലേക്ക്‌ പിറക്കും മുന്നേ ഇല്ലാതക്കിയല്ലോ...അതിനു ഞാനും ഒരു കാരണമായല്ലോ.... മനസാകെ തകര്‍ന്നു പോയി ...

എന്റെ ഫോണ്‍ പിന്നെയും ശബ്ദിച്ചു.. നോക്കുമ്പോള്‍ അത് പ്രേം ആയിരുന്നു.. ദേഷ്യം കൊണ്ട് എനിക്കെന്നെ തന്നെ നിയന്ത്രിക്കാനായില്ല ...അവനെങ്ങനെ തോന്നി എന്നെ വിളിക്കാന്‍ ... ഫോണെടുത്തു ഞാന്‍ വലിച്ചെറിഞ്ഞു..... കുറെ നേരം കഴിഞ്ഞു ..അറ്റെണ്ടര്‍  വന്നു ഒരു കാര്യം പറഞ്ഞു..
“സര്‍, പ്രേം സര്‍ വിളിച്ചിരുന്നു ...പ്രിയ മാഡത്തിന് സുഖമില്ല...ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആണ്.. സാറിനെ ഒന്നറിയിക്കാന്‍ പറഞ്ഞു...

മനസ്സനുവദിച്ചില്ലങ്കിലും ഒന്നവിടം വരെ പോകാമെന്ന് വച്ചു .. ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ എന്നെ എതിരേറ്റത് പ്രിയയുടെ ചേതനയറ്റ ശരീരമാണ്.. ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ് ചെയ്ത അവര്‍ക്ക് ദൈവം കൊടുത്ത ശിക്ഷ ... അതില്‍ ചെറിയ ഒരു ശിക്ഷക്കും യൊഗ്യരല്ലായിരുന്നു  അവര്‍..തികച്ചും അശാസ്ത്രീയമായി ചെയ്ത ആ അബോര്‍ഷന്‍ ഒരു വലിയ അനുബാധക്ക് കാരണമായി , അത് അവളുടെ മരണത്തിനു കാരണമായി  ...

പ്രേമിന്റെ വാവിട്ട നിലവിളി എന്റെ ചെവിയില്‍ എത്തിയില്ല ... ആകെ ഭ്രാന്ത് പിടിച്ച ഒരവസ്ഥ .. പിന്നെ ഞാന്‍ ചെയ്തതൊന്നും എനിക്കൊര്‍മയില്ല ..എന്തൊക്കയോ കാട്ടിക്കൂട്ടി.. കണ്ണില്‍കണ്ടതെല്ലാം തച്ചുടച്ചു ...
                                          ***********************************************
ഇപ്പോള്‍ എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണെന്ന് ... ഈ സെല്ലിനുള്ളില്‍ എന്നെ പൂട്ടിയിട്ടിരിക്കുന്നു...

ഒരു പ്രാര്‍ത്ഥനയെ ഉള്ളൂ മനസ്സില്‍...എന്റെ മിഥില ...അവളെങ്കിലും എന്നെ തിരിച്ചറിഞ്ഞെങ്കില്‍...
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
(ജനിച്ചു വീഴും മുന്നേ തന്നെ ഒരുപാട് കുരുന്നുകളുടെ ജീവന്‍ നഷ്ട്ടപ്പെടുന്നു/പെടുത്തുന്നു ...മറുവശത്തു ഒരു കുഞ്ഞിനായി ജപവും പ്രാര്‍ഥനയുമായി മറ്റൊരു കൂട്ടര്‍... വിധിയുടെ വിരോധാഭാസം ...വീണ്ടും ആവര്‍ത്തിക്കുന്നു... )

Thursday 29 August 2013

പ്രണയം.....


വിരസമായ ഒരു രാത്രിയുടെ ഒടുവില്‍ ഉറങ്ങും എന്ന പ്രതീക്ഷയില്‍ കണ്ണുകള്‍ അടച്ച് ഞാന്‍ കിടന്നു. നിദ്രാദേവി കണ്ണുകളെ താഴുകിത്തുടങ്ങിയപ്പോള്‍ ഞാന്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി .. നിദ്രക്ക്‌ ഭംഗം വരുത്തിക്കൊണ്ട് തലക്കീഴില്‍ മൊബൈല്‍ രണ്ട് തവണ വിറ കൊണ്ടു . ആരാണീ പാതിരാത്രിയില്‍ മെസ്സേജ് അയക്കാന്‍ ? ചോദ്യ ഭാവത്തില്‍ അടഞ്ഞു പോകുന്ന കണ്ണുകള്‍ ബലമായി തുറന്ന് ഞാന്‍ ഫോണ്‍ എടുത്തു നോക്കി സമയം രാത്രി ഒരു മണി .. മെല്ലെ മെസ്സേജ് തുറന്നു ..

“It’s me your butterfly call me now if u love me”

“ഇന്ദു !!!!”

അറിയാതെ നാവ് മന്ത്രിച്ചു ആ പേര് . ഇവള്‍ എന്താണ് ഈ പാതിരാത്രിയില്‍? അറിയാതെ മനസ്സ് വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പോയി .....

പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ ഇന്ദുവിനെ ആദ്യമായി കാണുന്നത്. നഗരത്തിലെ ഗേള്‍സ്‌ സ്കൂളില്‍ ആണ് അവളുടെ പഠനം , ട്യൂഷനായി അവള്‍ വരുന്നത് ഞാന്‍ പഠിക്കുന്ന അതെ പാര്‍ലല്‍ കോളേജില്‍. വന്ന അന്ന് മുതല്‍ ക്ലാസിലെ പുരുഷ വൃന്തത്തിന്റെ ഏക ഫോക്കസ് പോയിന്റ് ആയി അവള്‍ അതിനു കാരണവും ഉണ്ട് . ആയിരം നിലവിളക്കുകള്‍ ഒന്നിച്ചു പ്രകാശിക്കുന്ന ഐശ്വര്യമാണ് ആ മുഖത്ത് , വിടര്‍ന്ന കണ്ണുകള്‍ കുപ്പി മുറി പോലെ തിളങ്ങും , ഇടതൂര്‍ന്ന ചുരുണ്ട കാര്‍കൂന്തല്‍ നിതംഭങ്ങളെ മറക്കും, ഞൊറിയിട്ട പട്ടു പാവാടയും ബ്ലൌസും അണിഞ്ഞ് അവള്‍ ക്ലാസിലേക്ക് വരുമ്പോള്‍ ഒരു പൂമ്പാറ്റ പറന്നു വരുന്നതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് .. ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അവളിലെക്കാവും.. മേശമേല്‍ ചൂരലിന്റെ പ്രഹര ശബ്ദം കേട്ടാവും എല്ലാവരും സ്വപ്നലോകത്ത് നിന്നിറങ്ങുക.

ക്ലാസ്സില്‍ പൊതുവേ നിശബ്ദന്‍ ആണ് ഞാന്‍ പഠിക്കാന്‍ അല്‍പ്പം പിറകിലും, അതുകൊണ്ട് തന്നെ അവസാന ബെഞ്ചാണ് എനിക്ക് വിധിക്കപ്പെട്ടതും, നാല് വരിക്കവിത പഠിച്ചു പാരായണം ചെയ്യാത്തതില്‍ പ്രധിഷേധിച്ച് മലയാളം വാദ്യാര്‍ എന്റെ കയ്യുടെ അളവ് ചൂരല്‍ കൊണ്ടെടുക്കുമ്പോള്‍  അവള്‍ അത്ഭുതത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കും, വേദന കൊണ്ട് പുളയുംപോളും കൈ വലിക്കാതെ നിന്നു തല്ല് വാങ്ങും. അവസാനം കൈ കഴച്ച് വാദ്യാര്‍ തന്നെ തല്ല് നിര്‍ത്തും, പിന്നെ എന്റെ സ്ഥാനം ക്ലാസിലെ ഏറ്റവും പിന്നിലെ ബെഞ്ചിന് മുകളില്‍.. അതെനിക്ക് സന്തോഷം നല്‍കുന്ന ഒന്നായിരുന്നു, കാരണം അടുത്തതായി കവിത പാടുന്നത് അവളാണ്, ക്ലാസില്‍ കുട്ടികള്‍ക്ക് അഭിമുഖമായി നിന്ന് നല്ല ഈണത്തില്‍ അവളത് ചൊല്ലും, ഒരു രാജാവിനെപ്പോലെ ഏറ്റവും പിന്നില്‍ ഉയര്‍ന്ന് നിന്ന് ഞാനത് ആസ്വദിക്കും , ഒരുപക്ഷെ ഈ ഒരു കാരണത്താല്‍ അറിയാമെങ്കില്‍ പോലും ഞാന്‍ അത് ചൊല്ലില്ല

ഒരു ശനിയാഴ്ച ക്ലാസുകളുടെ ഇടവേളകളില്‍ ഒന്നില്‍ ആരോടും കൂടാതെ ഏകനായി ക്ലാസിന്റെ ഒരു കോണില്‍ എന്റെ ചിന്താമണ്ഡലത്തില്‍ സ്വപ്‌നങ്ങള്‍ നെയ്തു ഞാനിരിക്കവേ എന്റെ തോളില്‍ ആരോ തട്ടി, സ്വപ്നലോകത്തുനിന്നും വഴുതി വീണ ഞാന്‍ തട്ടിയ ആളിനെ തുറിച്ചു നോക്കി ..
“ങേ?” എനിക്ക് വിശ്വാസം വന്നില്ല കണ്ണുകള്‍ തിരുമ്മി ഞാന്‍ ഒന്നുകൂടി നോക്കി, അതെ സത്യമാണ് ഇന്ദു തന്നെ, എന്ത് പറയണം എന്നറിയാതെ ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു.
“ഹലോ മാഷേ എന്താ സ്വപ്നം കണ്ടിരിക്കാ ? “
മറുപടിയായി അലസമായ ഒരു ചിരി മാത്രം ഞാന്‍ നല്‍കി
“അതെ ഈ ക്ലാസിലെ മുഴുവന്‍ കുട്ട്യോളും പദ്യം പഠിച്ച് പാടണുണ്ടല്ലോ? മാഷ്‌ മാത്രം എന്താ പാടാതെ തല്ല് വാങ്ങുന്നത് ?”
“അത്.... അത് പിന്നെ ...”
“അത് പിന്നെ?”
“ഞാന്‍ പാടിയാല്‍ പിന്നെ എനിക്ക് പിന്നില്‍ നിന്നു ഈ പൂമ്പാറ്റ പാടുന്നത് കേള്‍ക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ടാ”
അത്ഭുതത്തോടെ അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി .. കുപ്പിവളകള്‍ ചിതറുംപോലെ പൊട്ടിച്ചിരിച്ച് കൊണ്ട് അവള്‍ ഓടിപ്പോയി
പറഞ്ഞത് അബദ്ധായോ ? ഏയ്‌
അപ്പോഴേക്ക് അടുത്ത പീരീഡിനുള്ള മണി മുഴങ്ങി, വിരസമായ ഹിന്ദി പഠനത്തിനൊടുവില്‍ അന്നത്തെ പഠനം അവസാനിച്ചു , വീട്ടിലേക്കു പോകാന്‍ ഒരുങ്ങവേ അവള്‍ വീണ്ടും അടുത്തേക്ക്‌ വന്നു.
“ നോട്ടെഴുതാന്‍ ബുക്ക്‌ വെണന്ന്‍ പറഞ്ഞില്ലേ ? ഇന്നാ. തിങ്കളാഴ്ച കൊണ്ടുവരാന്‍ മറക്കല്ലേ”
“നോട്ടോ ?”
ചോദ്യ ഭാവത്തില്‍ നിന്ന എന്റെ കൈകളിലേക്ക് ബുക്ക്‌ നല്‍കി കൂട്ടുകാരികളോടൊപ്പം അവള്‍ നടന്നകന്നു, കണ്ണില്‍ നിന്നും മറയും വരെ ഞാനവളെ നോക്കി നിന്നു കണ്ണിമ ചിമ്മാതെ..
വീട്ടിലെത്തിയ ഞാന്‍ ആ ബുക്ക്‌ തുറന്നു നോക്കി അവളെപ്പോലെ മനോഹരമായ കൈപ്പട , കുറേനേരം അതിലേക്കു നോക്കിയിരുന്നു.. പതിയെ താളുകള്‍ മറിച്ചു. അവസാന പേജില്‍ മധ്യത്തിലായി ഒരു കുറിപ്പ് ..
“അതെ മാഷേ തിങ്കളാഴ്ച മര്യാദക്ക് പദ്യം ചൊല്ലിയില്ലങ്കില്‍ ഞാനിനി കൂട്ട് കൂടില്ല”
എന്ന്
മാഷിന്‍റെ പൂമ്പാറ്റ
“എന്റെ പൂമ്പാറ്റയോ?” എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ മുറിയില്‍ നിന്നു വട്ടം കറങ്ങി. പരിസര ബോധം വീണ ഞാന്‍ മലയാള പുത്തകം തുറന്ന് പഠിക്കാന്‍ ആരംഭിച്ചു.
“ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം.... ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം... ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം... ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം....”

വന്ന പാടേ പുസ്തകം തുറന്നിരുന്നു പഠിക്കുന്ന എന്നെക്കണ്ട് അമ്മ ശരിക്കും ഞെട്ടി!!
അടുത്ത ദിവസം ജീവിതത്തിലാദ്യമായി ഒരക്ഷരം പോലും തെറ്റാതെ പദ്യം മുഴുവനും ഞാന്‍ ഈണത്തില്‍ ചൊല്ലി. തലേ ദിവസം അമ്മയില്‍ ഉണ്ടായ ഞെട്ടല്‍ അധ്യാപകനിലെക്കും അവിടെ നിന്നും സഹാപാടികളിലെക്കും വ്യാപിച്ചു .
ചൊല്ലിത്തീര്‍ത്ത് ഇരിപ്പിടത്തിലേക്ക് പോകുമ്പോള്‍ മനസ്സില്‍ വല്ലാത്ത അഭിമാനം തോന്നി.. ഒപ്പം ആ മുഖത്ത് നിന്നും കിട്ടിയ പുഞ്ചിരി എന്റെ ആത്മ വിശ്വാസം ഇരട്ടിയാക്കി

അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍ എനിക്കുള്ളവയായിരുന്നു ആഴ്ചകള്‍ക്കുള്ളില്‍ എന്റെ ഇരിപ്പിടം ഒന്നാം ബെഞ്ചില്‍ ഒന്നാം സ്ഥാനത്തായി.. ഞങ്ങളുടെ ബന്ധവും ദൃഡമായി. ഓണപ്പരീക്ഷയില്‍ ഇന്ദുവിനൊപ്പം ഒന്നാം സ്ഥാനം ഞാന്‍ തന്നെ പങ്കിട്ടു. എന്നും വൈകിട്ട് ക്ഷേത്ര കുളക്കടവില്‍ ഞങ്ങളുടെ സംഗമം അധികം ആരുമറിയാതെ നടന്നു. ഞങ്ങളുടെ ചര്‍ച്ചകളില്‍ പഠനം മാത്രമായിരുന്നു വിഷയം, അതുകൊണ്ട് തന്നെ മറ്റാര്‍ക്കും അതില്‍ വലിയ പരിഭവവും തോന്നിയില്ല. മനസ്സുകള്‍ നോട്ട് ബുക്കിലെ അവസാന താളുകളിലൂടെ ഞങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു..

കൌമാരം യവ്വനത്തിനു വഴിമാറി . പഠന ശേഷം സ്റ്റൈഫന്റോടെ ഞാനൊരു ചെറിയ ജോലിയില്‍ പ്രവേശിച്ചു . ആ സമയത്താണ് ഇടിത്തീ പോലെ ആ വാര്‍ത്ത ഞാന്‍ കേള്‍ക്കുന്നത് . ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചു !!!! സര്‍വ്വ ശക്തിയും സംഭരിച്ചു ഇന്ദു എനിക്ക് വേണ്ടി അവളുടെ വീട്ടില്‍ സത്യാഗ്രഹവും ആത്മഹത്യാ ഭീഷണിയും ആരംഭിച്ചു ..

അന്ന് വൈകിട്ടും അവളെക്കാത്ത് കുളക്കടവില്‍ ഞാന്‍ നിന്നു.. പക്ഷെ വന്നത് അവളുടെ അമ്മയായിരുന്നു.. കവിളത്ത് ഒരടിയാണ് പ്രതീക്ഷിച്ചത് .. ഇല്ലത്തെ കുട്ടിയെ ആഗ്രഹിച്ചതിന് അധകൃതനായ എനിക്കുള്ള ശിക്ഷ .. പക്ഷെ കണ്ണുനീരില്‍ കലങ്ങിയ കണ്ണുകളും കൂപ്പിയ കൈകളുമായി ആ അമ്മ മകളുടെ ഭാവിക്കായി കേഴുകയായിരുന്നു സമ്പത്ത് ജീര്‍ണ്ണിച്ച ആ ഇല്ലത്ത് ഇനി ജീര്‍ണ്ണിക്കാനായി അഭിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. അത് നഷ്ട്ടമായാല്‍ ഒരു കൂട്ട ആത്മഹത്യയല്ലാതെ വേറെ മാര്‍ഗ്ഗമില്ല എന്നവര്‍ കേണപേക്ഷിച്ചു ..

അന്ന് അവസാനമായി ഞാന്‍ ഇന്ദുവിനെ കണ്ടു .. വിവാഹത്തിനു സമ്മതിക്കാന്‍ ഞാനവളെ നിര്‍ബന്ധിച്ചു .. ഒരു ജീവച്ഛവം കണക്കെ അവള്‍ സമ്മതം നല്‍കി . അങ്ങനെ ലോകത്തിലെ തൊണ്ണൂറ്റി ഒന്‍പത് ശതമാനം പ്രണയങ്ങളെപോലെ ഞങ്ങളുടെ പ്രണയവും അവിടെ അവസാനിച്ചു.... പ്രണയം മറക്കാന്‍ ഞാന്‍ പ്രവാസം സ്വീകരിച്ചു..

പിന്നെയും മൊബൈല്‍ വിറ കൊണ്ടപ്പോള്‍ ചിന്തകളില്‍ നിന്നും ഞാനുണര്‍ന്നു അന്നവള്‍ വന്ന് തട്ടി ഉണര്‍ത്തിയത് പോലെ .. രണ്ടും കല്‍പ്പിച്ചു മെസ്സേജ് വന്ന നമ്പരിലേക്ക് ഞാന്‍ തിരിച്ചു വിളിച്ചു ..ഒരു നിമിഷം കൊണ്ട് ഒരായിരം കാര്യങ്ങള്‍ അവള്‍ പറഞ്ഞു... വര്‍ഷങ്ങള്‍ക്കു ശേഷവും അവളിലെ പ്രണയത്തിന് നെല്ലിട വ്യത്യാസം വന്നിട്ടില്ല .. പക്ഷെ അവള്‍ ഇന്നൊരു ഭാര്യയാണ് ..ഒരമ്മയാണ് എന്നൊക്കെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു .. അവള്‍ ഒരു ആത്മഹത്യയുടെ വക്കിലാണെന്ന് എനിക്ക് തോന്നി .. അടുത്ത ദിവസം തന്നെ ഞാന്‍ നാട്ടിലേക്ക് പോയി .. അവിടെ ആ കുളക്കടവില്‍ എന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച് എന്റെ മടിയിലെക്കവല്‍ ചാഞ്ഞു ..

എനിക്കവളോടുള്ള പ്രണയത്തെ പറ്റി ഞാന്‍
പറഞ്ഞു കൊണ്ടേയിരുന്നു.

ഇടയ്ക്കെപ്പോഴോ അവള് ഉറങ്ങിപ്പോയിയെന്ന്
പിന്നീടാണെനിക്ക് മനസ്സിലായത്.

അപ്പോഴും അവളുടെ കൈവിരലുകള്
എന്റെ വിരലുകളെ മുറുകെ പിടിച്ചിരിന്നു,

ഒരിക്കലും ഒറ്റയ്ക്കാക്കി പോകരുതെയെന്ന്
പറയുന്ന പോലെ.

പ്രണയവും ജീവിതവും രണ്ടാണെന്ന് എനിക്ക്
മനസ്സിലാക്കുവാന് ആ
സമയം ധാരാളമായിരിന്നു.

എങ്കിലും എനിക്കിഷ്ടം ജീവിതത്തിലെ ആ
പ്രണയം തന്നെയായിരിന്നു;

ഉറങ്ങി കിടക്കുന്ന
അവളിലെ പുഞ്ചിരി പോലെ, കാറ്റില്‍
ഇടകിയാടുന്ന ആ കാര്‍കൂന്തല്‍ പോലെ....

ഞാനപ്പോഴും എന്റെ പ്രണയത്തെ പറ്റി സംസാരിച്ചു
കൊണ്ടേയിരിക്കുകയായിരിന്നു,
ഒരു
ഭ്രാന്തനെ പോലെ...

അവളെ അവളുടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുപോകാം എന്ന പ്രതീക്ഷയോടെ .....



മയില്‍‌പ്പീലി......

Tuesday 30 July 2013

കൊച്ചി ടൂ എര്‍ബില്‍


ഇന്ന് വീട്ടില്‍ ആകെ ഒരു ഉത്സവത്തിന്‍റെ പ്രതീതി ആണ് , അച്ഛന്റെ ബന്ധുക്കളും അമ്മയുടെ ബന്ധുക്കളും അവരുടെ കുട്ടികളും ഒക്കെ കൂടി ആകെ തകര്‍പ്പ് .. അമ്മയുടെ ഭാഗത്ത് നിന്നു കര്‍ശന നിര്‍ദ്ദേശം ഉണ്ട് എന്തൊക്കെ പ്രകോപനം ഉണ്ടായാലും നീ ഇന്ന് ഒരു തുള്ളി കള്ള് തൊട്ടു പോകരുത് .. വീടിന്റെ പല ഭാഗങ്ങളിലായി ഓരോ സെറ്റ് (പ്രായത്തിനനുസരിച്ച് ) കമ്പനി കൂടുന്നുണ്ട് ..സബരിമല മുര്വാ ഇതൊക്കെ സഹിക്കാന്‍ ഉള്ള ശക്തി നല്‍കണേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചുകൊണ്ട് ഞാനങ്ങനെ എല്ലാവരോടും സുഖാന്വേഷണം നടത്തി .. ഇതിനിടെ പല ഭാഗത്ത് നിന്നും അണ്‍സഹിക്കബിള്‍ പ്രകോപനങ്ങള്‍ ഉണ്ടാവുന്നുണ്ടായിരുന്നു .. അങ്ങനെ ഒരു തരത്തില്‍ മണി എട്ടായി .. ങാ കാര്യം പറഞ്ഞില്ലല്ലോ .. ഈ പറഞ്ഞത് എന്റെ വീട്ടില്‍ നടക്കാന്‍ പോന്ന കല്യാണത്തിന്റെ സെറ്റപ്പ് ഒന്നുമല്ല ..ഇന്ന് രാത്രി ഫ്ലൈറ്റിന് ഞാന്‍ പറക്കാന്‍ പോണൂ വേറെ എങ്ങോട്ടും അല്ല കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അതെ സ്ഥലം ഇറാക്ക് .. ബന്ധുക്കള്‍ എല്ലാവരും ഓടിയെത്തിയതിന്റെ രഹസ്യവും അതാവാം ..കൂട്ടുകാര്‍ എല്ലാം കള്ളുകുടിക്കാന്‍ നിര്‍ബന്ധിച്ചതിന്റെ രഹസ്യവും ഇപ്പോള്‍ നിങ്ങള്ക്ക് മനസ്സിലായിക്കാണും .. ഒരുമാതിരി തൂക്കി കൊല്ലാന്‍ പോന്നവനോട് ... ചെയ്യും പോലെ ..ഹും .. പോകുന്നതിനു മുന്നേ മൂത്ത മാമന്റെ വക ഒരു ചോദ്യവും “എന്നാലും മോനെ അവിടേക്ക് തന്നെ പോണോ നിനക്ക് ?” അതിനു നൈസ് ആയി ഞാന്‍ രു മറുപടിയും പറഞ്ഞു “എന്റെ മാമാ ഇവിടെ ആണേല്‍ നമ്മുടെ സര്‍ക്കാര്‍ നമ്മളെ ഇഞ്ചിഞ്ചായി കൊല്ലും അവിടെ ആണേല്‍ ഒറ്റ വെടിക്ക് കൊല്ലും ... രണ്ടായാലും അതുറപ്പാ അപ്പൊ പിന്നെ എളുപ്പ വഴി നോക്കുന്നതല്ലേ നല്ലത് ?” അതോടെ മാമന്റെ ഉത്തരം മുട്ടി . ഞാനാരാ മോന്‍
എട്ടര ആയപ്പോളെക്കും സമര്‍ പോകാനുള്ള രഥവുമായി എത്തി .. പിന്നെ സാധാരണ കാണാറുള്ള സെന്റി ഷോട്ട് ഒരു അഞ്ചാറെണ്ണം .. അമ്മയും അച്ഛനും കരച്ചിലിന്റെ വക്കത്താണ് ആദ്യമായാണ്‌ ഞാന്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍ ഇത് വരെ അവരെ വിട്ടു ഞാന്‍ നിന്നിട്ടില്ല .. എങ്കിലും അവരുടെ കണ്ണ് നിറഞ്ഞാല്‍ എല്ലാം കളഞ്ഞ് ഞാന്‍ പോകുന്നില്ല എന്ന് പറയും എന്നവര്‍ക്ക് നന്നായി അറിയാം .. അതുകൊണ്ട് വിഷമം പുറത്തു കാട്ടാതെ രണ്ടാളും എന്നോടൊപ്പം വണ്ടിയില്‍ കയറി .. സാരഥി രഥം തെളിച്ചു അത് ഞങ്ങളെയുംകൊണ്ട് നേരെ കൊച്ചിക്ക്‌ വിട്ടു .. അങ്ങനെ കൊച്ചിയില്‍ എത്തി
ഞാന്‍ കെട്ടും ഭാണ്ഡവും എല്ലാം ഒരു ഉന്തുവണ്ടിയില്‍ വച്ച് അകത്തേക്ക് കയറി .. ചേട്ടന്റെ വക ഒരു ഗംഭീര്‍ ക്ലാസും കിട്ടി അകത്തു കയറിയാല്‍ എന്തൊക്കെ ചെയ്യണം എങ്ങനൊക്കെ ചെയ്യണം എന്നൊക്കെ. അകത്തേക്ക് കയറിയ ഞാന്‍ സ്വപ്നലോകത്ത് ചെന്ന ബാല ഭാസ്കരന്‍ ആയി .. എങ്ങോട്ടോ ഒക്കെ നടന്നു .. ഒടുക്കം ബ്രേക്ക് ഇട്ട പോലെ നിന്നു ..ദാ നില്‍ക്കുന്നു ഒരു സുന്നരി കൊച്ച് ..ശോ അതെന്നെ നോക്കി ഒന്ന് സ്മൈലി .. എന്നെത്തന്നെ ആണോ ഞാനൊന്ന് തിരിഞ്ഞു നോക്കി .. ഏയ്‌ ആരൂല്ല അപ്പൊ എന്നെ തന്നെയാ ..ഞാനും ഒന്ന് സ്മൈലി .. അപ്പൊ ദാ ആ കൊച്ച് ഒരു ലോഡ് പേപ്പര്‍ കൊണ്ട് കയ്യില്‍ തന്നിട്ട് ഇതെല്ലാം പൂരിപ്പിച്ചു ആ കൌണ്ടറില്‍ കൊടുക്കാന്‍ പറഞ്ഞു .. ഈശ്വരാ ഞാന്‍ ഇനി പി എസ് സി പരീക്ഷക്ക്‌ വല്ലോം ആണോ വന്നത് എന്നൊരു സംശയം എല്ലാം ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ .. ആ കൊച്ചിന്റെ ശ്രദ്ധ എന്റെ അടുത്തു നിന്നും മാറാതിരിക്കാന്‍ കൃത്യമായി ഞാന്‍ സംശയങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു .. ആ കുട്ടി അതിനു ക്രത്യമായി ഉത്തരവും തന്നുകൊണ്ടിരുന്നു ഒപ്പം ഒരു കള്ള ചിരിയും (കൊക്കെത്ര കുളം കണ്ടതാ എന്നായിരിക്കും അപ്പൊ അവളുടെ മനസ്സില്‍ ) എന്നാലും ഭൂമീന്ന് പോങ്ങുന്നതിനു തൊട്ടു മുന്‍പ് കിട്ടിയ അവസരം മുതലാക്കി ഞാന്‍ പേപ്പര്‍ കൌണ്ടറില്‍ കൊടുത്തു.. ബാഗേജ് എല്ലാം സ്കാനിംഗ് കഴിഞ്ഞു നോക്കിയപ്പോ ഒരു സംശയം ആ കാണുന്നത് എമിഗ്രേഷന്‍ കൌണ്ടര്‍ ആണോ അതോ കേരളാ ബീവറെജസിന്റെ നെടുമ്പാശ്ശേരി ഔട്ട്‌ലെറ്റ്‌ ആണോ ? അത്ര വല്ല്യ ഒരു ക്യൂ .. ഞാനും ആ ക്യൂവില്‍ കയറി നിന്നു ..സമയം കടന്നു പോയപ്പോള്‍ എന്റെ മുന്‍പിലെ ക്യൂവിന് നീളം കുറയുകയും പിന്നിലെ ക്യൂവിന് നീളം കൂടുകയും ചെയ്തു ..കൌണ്ടറില്‍ എത്തിയപ്പോ ദാ അവിടെ പിന്നേം ഒരു മാലാഖ ...ശിവനേ .. അപ്പോഴാണ്‌ ഒരു കാര്യം ഓര്‍ത്തത് എനിക്ക് വിസ തന്ന ശ്രീമാന്‍ ഹരിക്കുട്ടന്‍ പ്രത്യേകം ഒരു കാര്യം പറഞ്ഞു .. ഒരു കാരണവശാലും സ്ത്രീകള്‍ ഇരിക്കുന്ന കൌണ്ടറില്‍ പോകരുത് .. ഇനീപ്പോ എന്ത് ചെയ്യും ഹാ വരുന്നെടത്തു വച്ച് കാണാം .. പക്ഷെ പ്രതീക്ഷിച്ച പോലെ പ്രശ്നം ഒന്നും ഉണ്ടായില്ല ..അവിടുന്ന് നേരെ അടുത്ത കൌണ്ടറില്‍ ഒരു കൊരങ്ങന്‍ യ്യോ കണ്ടാല്‍ പേടി വരും കൊമ്പന്‍ മീശേം ഒക്കെ വച്ചിട്ട് അവിടേം വല്ല്യ കുഴപ്പമൊന്നും ഇല്ലാതെ അത് കഴിഞ്ഞു നേരെ മുകളില്‍ പോയി ഗേറ്റില്‍ ഒരു സീറ്റ് പിടിച്ചു .. അപ്പൊ ലോണ്ടെ വരുന്നു ആ കൊച്ചു പിന്നേം .. ശോ .. ഞാന്‍ പിന്നേം കിട്ടിയ സമയം ഉപയോഗിച്ചു .. ഒന്ന് പോയി മുട്ടാന്‍ എന്താ മാര്‍ഗ്ഗം എന്ന് തല പുകഞ്ഞാലോചിച്ചു ..അപ്പോഴാണ്‌ ഒരു ഐഡിയ കിട്ടിയത് അബുദാബിയില്‍ നിന്നുള്ള ബോഡിംഗ് പാസ് മുകളില്‍ കിട്ടും എന്നാണ് അവിടിരുന്ന പയ്യന്‍സ് മൊഴിഞ്ഞത് .. എന്നാപ്പിന്നെ അങ്ങനെ ആവട്ടെ ..ഞാന്‍ നൈസ് ആയി ചെന്ന് കാര്യം അവതരിപ്പിച്ചു അപ്പോഴും അതെ കള്ള ചിരിയോടെ അവള്‍ “തരാം സര്‍, വെയിറ്റ് ചെയ്യു “ “യ്യോ സാറെന്നോ , അതൊന്നും വേണ്ടാ “ അതിനും ചിരി തന്നെ മറുപടി .. കുറച്ച് കഴിഞ്ഞപ്പോ ബോഡിംഗ് പാസ്സും തന്നു .. സമയമായപ്പോള്‍ പോയല്ലേ പറ്റൂ ..മനസില്ലാ മനസോടെ ഞാന്‍ ഒരു ബൈയും പറഞ്ഞു ഞാന്‍ ടെര്‍മിനല്‍ ലക്ഷ്യമാക്കി നടന്നു ..
ആദ്യ വിമാന പ്രവേശം...
കവാടത്തില്‍ പിന്നെയും രണ്ട് സുന്നരികള്‍ ...ഈസരാ ... മനസ്സില്‍ പിന്നേം പിന്നേം ലഡ്ഡു പൊട്ടി .. അകത്തു കയറി ഒരു തരത്തില്‍ സീറ്റൊക്കെ കണ്ടു പിടിച്ച് ബാഗൊക്കെ ഒതുക്കി വച്ച് സീറ്റ് ബെല്‍റ്റ്‌ ഒക്കെ ഇട്ടു പറക്കാന്‍ തയാറായി ഇരുന്നു അതില്‍ അറബിയില്‍ എന്തൊക്കയോ ഒരുത്തന്‍ പറയുന്നു ..അങ്ങനെ ബീമാനം പൊങ്ങി….. മണിക്കൂറുകള്‍ കടന്നുപോയി ... പിന്നേം അറബി വിളിച്ചു പറഞ്ഞു നമ്മള്‍ ഇപ്പോള്‍ അബുദാബി എയര്‍ പോര്ടിന്റെ മുകളില്‍ എത്തി എല്ലാവരും സീറ്റ് ബെല്‍റ്റ്‌ ഇട്ടോ എന്ന് ..സീറ്റ് ബെല്‍റ്റ്‌ ഒക്കെ ഇട്ട് ഇറങ്ങാന്‍ തയാറായി ഞാന്‍ ഇരുന്നു .. പത്ത് മിനിറ്റ് കഴിഞ്ഞു ...പതിനഞ്ച് മിനിറ്റ് കഴിഞ്ഞു ...അര മണിക്കൂര്‍ കഴിഞ്ഞു... ബീമാനം ഇപ്പളും ത്രിശങ്കു സ്വര്‍ഗത്തില്‍ തന്നെ നോ ലാന്ടിംഗ് .. കിട്ടിയ അവസരം പാഴാക്കാതെ ഞാന്‍ എയര്‍ ഹോസ്ടസ് കൊച്ചിനോട് എന്താ കൊയപ്പം എന്ന് ചോദിച്ചപ്പോ ആ കൊച്ച് പറയുവാ സിഗ്നല്‍ കിട്ടിയില്ലാന്ന്‍ ..ശോ .. കുറെ സമയം കിടന്നു കറങ്ങി ബോര്‍ അടിചിട്ടാണെന്ന് തോന്നുന്നു ബീമാനം ഒടുവില്‍ ഗ്രൗണ്ടില്‍ ലാന്‍ഡ് ചെയ്തു ..ഇറങ്ങിയ ഉടനെ രണ്ട് ബസ് വന്നു ഞങ്ങളെ ടെര്‍മിനല്‍ ഒന്നില്‍ കൊണ്ടിറക്കി വിട്ടു .. ഞാന്‍ ഡിസ്പ്ലേ മോണിട്ടറില്‍ ഒന്ന് നോക്കി എര്ബില്‍ ഫ്ലൈറ്റ് ലാസ്റ്റ് കാള്‍ .. മൂന്നാം ടെര്‍മിനല്‍ ... ഈശ്വരാ ..ഞാന്‍ രണ്ടും കല്‍പ്പിച്ചു ഓടി ഓടി ഓടി ടെര്‍മിനല്‍ ത്രീയില്‍ എത്തി അവിടെ സെക്യൂരിറ്റി ചെക്ക് ഹാവൂ രക്ഷപ്പെട്ടു ഞാന്‍ ഓടി ക്യൂവില്‍ കയറി എത്തിയ ഉടന്‍ ഷൂവും ലാപ്ടോപ്പും ബെല്‍ട്ടും ഒക്കെ ഊരി ഒരു ട്രേയില്‍ ഇട്ടു സ്കാനിംഗ് കഴിഞ്ഞു ഉള്ളിലേക്ക് കയറിയതും കൌണ്ടര്‍ ക്ലോസ് ചെയ്തതും ഒരുമിച്ചായിരുന്നു .. എന്നെ അവര്‍ തള്ളി വെളിയിലിട്ടു ... ഇനീപ്പോ എന്ത് ചെയ്യും ? ഈ അറബി കൊരങ്ങന്മാരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം ആദ്യമായിട്ടാണ് പ്ലെയിനില്‍ തന്നെ കയറുന്നത് അതിപ്പോ മിസ്സ്‌ ആയാല്‍ എന്ത് ചെയ്യും ? നോ ഐഡിയ :( ഒന്നാം തീയതി തപ്പി നടന്നു കിട്ടിയ പൈന്റ് താഴെ വീണു പൊട്ടിയ കുടിയന്റെ അവസ്ഥയായി എനിക്ക് ..ഒരെത്തും പിടിയും ഇല്ല ..ഹരിയെ വിളിച്ചു പറഞ്ഞാലോ ? മൊബൈല്‍ എടുത്തു നോക്കി ..ഫാഗ്യം റോമിംഗ് ഇല്ല :D അതും പോയി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിക്കുംപോലാണ് തോളില്‍ ആരോ ന്ജോണ്ടിയത് തിരിഞ്ഞു നോക്കിയപ്പോ ഡാ നിക്കുന്നു ഒരു ചേട്ടായി ഡി സ്മൈലി ഒക്കെ ഇട്ട് .. മം? ചോദ്യ ഭാവത്തില്‍ ഞാന്‍ നോക്കി അപ്പൊ പുള്ളിടെ വക ചോദ്യം എര്ബില്‍ പോകാന്‍ ആണല്ലേ ?
ഞാന്‍ : ഉം..ഉം..
അതിയാന്‍ : പേടിക്കണ്ടാ ഞാനും അങ്ങോട്ടാ എനിക്കും ഫ്ലൈറ്റ് മിസ്സായി പിന്നേം ഡി സ്മൈലി
ഹോ ഫാഗ്യം ഞാനൊറ്റക്കല്ല.. അങ്കം വെട്ടാന്‍ ഒരു ചേകവന്‍ കൂടി ഉണ്ട്
ചേട്ടനും ഞാനും കൂടി നേരെ എത്തിഹാദ് കൌണ്ടറില്‍ ചെന്ന് അവിടിരുന്ന ചേട്ടായിയോട് അറിയാവുന്ന ഇന്ഗ്ലീഷും അഭിനയ പാടവവും വെച്ച് കാര്യങ്ങള്‍ വിസ്തരിച്ചു ..
“മലയാളികള്‍ ആണല്ലേ?” ആ ഇരുന്ന മഹാന്റെ മലയാളം കേട്ട് ഞങ്ങള് രണ്ടും ശശി ആയി ..വെര്‍തെ ഇന്ഗ്ലീഷ് പറഞ്ഞു .. “ ഓക്കേ സര്‍ ഞാന്‍ ഒന്ന് ചെക്ക് ചെയ്യട്ടെ നിങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വരൂ ...” എന്നും പറഞ്ഞു ഒരു കൂപ്പണ്‍ ഞങ്ങള്‍ രണ്ടാള്‍ക്കും തന്നു .. “ അല്ല ഈ പറഞ്ഞ സാധനം എവിടെ കിട്ടും” “ഇവിടെയുള്ള ഏതു റെസ്റൊരന്റില്‍ കൊണ്ട് കൊടുത്താലും കിട്ടും?”
ഓഹോ? ഞാന്‍ ചേട്ടനെയും കൂട്ടി നേരെ റെസ്റൊരന്റിലേക്ക് വിട്ടു അവിടെ ചെന്ന് കൂപ്പണ്‍ കൊടുത്ത് ... ആ പയ്യന്‍സ് ഒരു കപ്പു കാപ്പിയും ഒരു സമൂസയും തന്നു ... ഒരു സമൂസയോ ? എന്റെ ചോദ്യം കേട്ട് ആ പയ്യന്‍ പറഞ്ഞു “ഈ കൂപ്പണ്‍ തന്നാല്‍ ഇത്രയോക്കയെ തരാന്‍ വകുപ്പുള്ളൂ ചേട്ടാ”
ദേ പിന്നേം മലയാളം ...നൈസ് ആയിട്ട് ഒന്ന് ചമ്മിയെങ്കിലും കിട്ടിയത് ഞാനും ചേട്ടനും കൂടി മാറി ഇരുന്നു കഴിച്ച് ... ഇവിടെ പെട്ടിരിക്കുന്ന വിവരം എങ്ങനെ ഒന്ന് പുറംലോകത്തിനെ അറിയിക്കും എന്ന ആലോചനയില്‍ ആയി ഞാന്‍ ..
ആലോചനയുടെ ഒടുവില്‍ ചേട്ടന്‍ തന്നെ പോംവഴി പറഞ്ഞു തന്നു ...
ആ പോംവഴി കേട്ട് എന്റെ മനസ്സില്‍ പിന്നേം ലഡ്ഡു പൊട്ടി ഒന്നല്ല രണ്ടല്ല മൂന്നെണ്ണം ഒരുമിച്ച്...
അബുദാബി എയര്‍ പോര്‍ട്ടില്‍ ഫ്രീ വൈ ഫൈ ഇന്റര്‍നെറ്റ്‌ ലഭ്യമാണ് പോലും . ഞാന്‍ ഓടിപ്പോയി ലാപ്‌ ഓണ്‍ ആക്കി . സ്കൈപ്പില്‍ പച്ച കത്തിയതും ദേ വരുന്നു ഡപ്പീടെ വക മെസ്സേജ്
ഡപ്പി : മുത്തേഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏ
ഞാന്‍ : എന്തോഓഓഓഓഓഓഓഓഓഓഓഓഓഓഓഒഓഓഓഓഓഓ
ഡപ്പി : നീ അങ്ങേത്തിയോ ?
ഞാന്‍ : ഇല്ലാ . ഫ്ലൈറ്റ് മിസ്സി :(
ഡപ്പി: യ്യോ ..നീപ്പം എന്നാ ചെയ്യും മുത്തെ ?
ഞാന്‍ : ആ എനിക്കൊന്നും അറിയൂല്ല :(
ഡപ്പി:നീ അവിടെ അന്വേഷിചില്ലേ ?
ഞാന്‍ : അന്വേഷിച്ച് , വെയിറ്റ് ചെയ്യാന്‍ പറഞ്ഞു
ഡപ്പി: ഉം , കൊറച്ച് കഴിഞ്ഞു ഒന്നൂടെ പോയി ചോദിക്ക് ട്ടാ
ഞാന്‍ : ഉം , നീ ഒരു കാര്യം ചെയ്യ് ഈ വിവരം ഹരിക്കുട്ടനേം പിന്നെ എന്റെ വീട്ടിലും ഒന്ന് അറിയിക്ക്.. വീട്ടില്‍ വിളിച്ചു പറയുമ്പോ അല്‍പ്പം നൈസ് ആയിട്ടൊക്കെ പറയണേ :)
ഡപ്പി : ഓക്കേ മുത്തെ ഇപ്പൊ തന്നെ പറയാം
എന്ന് പറഞ്ഞു കഴിഞ്ഞതും ബാറ്ററി ലോ ആയി ലാപ് പണി മുടക്കി ...ഫാഗ്യം ഞാന്‍ പെട്ട കാര്യം വീട്ടുകാര് അറിഞ്ഞല്ലോ ..
ഞാനും ചേട്ടനും ഒരിക്കല്‍ കൂടി വിവരങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു ..അപ്പോഴും അവര്‍ ഞങ്ങള്‍ക്ക് കൂപ്പണ്‍ തന്നു പറഞ്ഞു വിട്ടു ..എന്നാല്‍ പിന്നെ അവരെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.. ആറേഴു തവണ കൂപ്പണ്‍ വാങ്ങി ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ..അത് കഴിഞ്ഞപ്പോ ബോറടിച്ചു നേരെ ടെര്‍മിനല്‍ ഒന്നില്‍ പോയി അവിടെ ഒരു നീഗ്രോ ചേട്ടായി അവനോടും ആദ്യം നടത്തിയ അഭ്യാസം ആവര്‍ത്തിച്ചു ..
അയാള്‍ : ഓക്കേ സാര്‍ ബുദ്ധിമുട്ടുണ്ടായത്തില്‍ ക്ഷമിക്കണം ..ഞാനൊന്ന് ചെക്ക് ചെയ്തിട്ട് ഇപ്പോള്‍ പറയാം
ഞാന്‍ : സര്‍ ഫ്ലൈറ്റ് ഇന്നില്ലങ്കില്‍ വേണ്ടാ അതിനി എന്നാ ഉള്ളതെന്ന് ഒന്ന് പറഞ്ഞാല്‍ ഇങ്ങനെ തെക്കോട്ടും വടക്കോട്ടും നടക്കണ്ടല്ലോ കുറെ നേരമായി ഈ പണി തുടങ്ങിയിട്ട് ... (ദേഷ്യത്തിനെ സ്മൈലി ഒരു അഞ്ചെണ്ണം )
അയാള്‍ : ഓക്കേ സര്‍ ലെറ്റ്‌ മീ ചെക്ക് ...
ഞാനും ചേട്ടനും മാറിനിന്നു ഈ അബുദാബി എയര്‍പോര്‍ട്ട് പെണ്‍കുട്ട്യോളുടെ സൂപ്പര്‍മാര്‍ക്കറ്റ് ആണെന്ന് തോന്നുന്നു എവിടോട്ടു നോക്കിയാലും നഷ്ട്ടം ഒന്നുമില്ല ..തരക്കേടില്ലാത്ത ഒരു ഭാഗത്തേക്ക് എന്റെ കണ്ണുകള്‍ ഫോക്കസ് ചെയ്തു ഞാന്‍ നിന്നു അപ്പോള്‍ ദേ വരുന്നു ആ നീഗ്രോ ഒരു പേപ്പര്‍ ഒക്കെയായി
അയാള്‍ :സര്‍ അടുത്ത ഫ്ലൈറ്റ് നാളെ ഉച്ചക്ക് 12 മണിക്കേ ഉള്ളൂ പാസ്പോര്‍ട്ട് തന്നാല്‍ നിങ്ങള്ക്ക് പുറത്തു താമസിക്കാനും മറ്റുമുള്ള സൌകര്യങ്ങള്‍ ഞാന്‍ റെഡി ആക്കാം
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ പാസ്പോര്‍ട്ട് എടുത്തു കൊടുക്കാന്‍ ഒരുങ്ങിയതും ചേട്ടായി പിന്നില്‍ നിന്നും എനിക്ക് കൊടുക്കല്ലേ എന്ന സിഗ്നല്‍ തന്നു ..നീട്ടിയ കൈ ഞാന്‍ തിരിച്ചെടുത്തു
അപ്പോള്‍ ചേട്ടന്‍ : സര്‍ ഞങ്ങള്‍ ഇവിടെ വിശ്രമിച്ചോളാം. നാളത്തേക്കുള്ള ടിക്കറ്റ് റെഡി ആക്കി തരൂ ..
അയാള്‍ : ഓക്കേ സര്‍ ഇത് നിങ്ങള്‍ക്കുള്ള ഡമ്മി ടിക്കറ്റ് ആണ് നാളെ പതിനൊന്ന് മണിക്ക് ഈ പേപ്പറുമായി കൌണ്ടറില്‍ ചെന്നാല്‍ നിങ്ങള്ക്ക് പുതിയ ബോര്‍ഡിംഗ് പാസ് കിട്ടും ..ഇത് നിങ്ങള്ക്ക് ലഞ്ചിനും ഡിന്നറിനും നാളെ ബ്രേക്ക് ഫാസ്റിനും ഉള്ള കൂപ്പണ്‍ .. ഹാവ് എ നൈസ് ഡേ സര്‍ “
എന്റമ്മോ പിന്നേം കൂപ്പണ്‍ :) ഇന്ന് ഞാന്‍ തിന്നു മരിക്കും ..ലോകത്തില്ലാത്ത ടിക്കറ്റ് ചാര്‍ജ് പാവം എന്റെ കയ്യീന്ന് വാങ്ങീതല്ലേ അത് മുതലാക്കാന്‍ ഈസരന്‍ ആയിട്ട് ഒരു വഴി കാണിച്ചു തന്നതാ ..
ഇപ്പൊ മണി പത്ത് ഫ്ലൈറ്റ് നാളെ ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ഭഗവാനെ ഇരുപത്തിയാറ് മണിക്കൂര്‍ പോയ രണ്ട് മണിക്കൂര്‍ കൂടി കൂട്ടിയാല്‍ ഇരുപത്തി എട്ട് :( എന്തായാലും പോക്കിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയതിനാല്‍ അത് സമാധാനം ..
പതുക്കെ റസ്റ്റ്‌ സോണില്‍ പോയിരുന്നു ഭാഗ്യത്തിന് അവിടെ പവര്‍ ഔട്ട്‌ ലെറ്റ്‌ കണ്ടു ഞാന്‍ അതില്‍ ലാപ് കുത്തി ഓണ്‍ലൈന്‍ എത്തിയപ്പോള്‍ ചോദ്യങ്ങളുടെ ബഹളം ആരെയും നിരാശരാക്കാതെ ഞാന്‍ മറുപടി കൊടുത്ത് ഹരിക്കുട്ടനോട് ഞാന്‍ വീട്ടില്‍ വിളിച്ചു ഒന്ന് ഓണ്‍ലൈന്‍ വരാന്‍ പറഞ്ഞു .. അവന്‍ പറഞ്ഞത് അനുസരിച്ച് അച്ഛനും അമ്മയും ഓണ്‍ലൈന്‍ വന്നു ..അമ്മയുടെ മുഖം കണ്ടപ്പോന്‍ തന്നെ മനസ്സിലായി കഴിഞ്ഞ കുറച്ചു മണിക്കൂറുകള്‍ ആയി നോണ്‍സ്റ്റോപ്പ്‌ കരച്ചില്‍ ആയിരുന്നു എന്ന് ..എന്നെ കണ്ടതും അവര്‍ക്ക് ആശ്വാസമായി
മണിക്കൂറുകള്‍ കടന്നു പോയി രാത്രി ആയപ്പോള്‍ വല്ലാത്ത തണുപ്പ് ..ഒന്ന് പുതക്കാന്‍ ഒന്നുമില്ല എത്തിഹാടിന്റെ കൌണ്ടറില്‍ ചെന്ന് രണ്ട് ബ്ലാങ്കറ്റ് വാങ്ങി മൂടിപ്പുതചിരുന്നു . അപ്പോള്‍ എനിക്കൊരു സംശയം ഞാന്‍ പാസ്പോര്‍ട്ട് കൊടുത്തപ്പോള്‍ ഇതിയാന്‍ എന്തിനാണ് തടഞ്ഞത് ? എന്റെ ചോദ്യം കേട്ട് പുന്നെല്ല് കണ്ട എലിയെപ്പോലെ ചേട്ടന്‍ ചിരിച്ചു ..
ചേട്ടന്‍ :അതെ മോനെ കൊറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനിവിടെ ജോലി ചെയ്തിരുന്നു അന്നെടുത്ത ഒരു ലോണ്‍ ക്ലോസ് ചെയ്യാതെയാ ഞാന്‍ ഇവിടുന്നു മുങ്ങിയത് പാസ്പോര്‍ട്ട് കൊടുത്താല്‍ അവരെന്നെ പൂട്ടും
ഓഹോ അപ്പൊ കഥയില്‍ അങ്ങനെ ഒരു ട്വിസ്റ്റ്‌ ഉണ്ടല്ലേ ? ഓക്കേ ഞാനും ചേട്ടനും മാറി മാറി ഉറങ്ങി നേരം ആറു മണിയായി ലൈറ്റ് ആയി വിശക്കുന്നുണ്ടോ എന്നൊരു സംശയം ..നേരെ കൌണ്ടറിലേക്ക് വിട്ടു ..അവിടെ ചെന്ന് കൂപ്പണ്‍ ചോദിച്ചപ്പോള്‍ ആ ചേട്ടന്‍ ബോഡിംഗ് പാസ് അടിച്ചു തന്നു ..പിന്നെ കയ്യിലുണ്ടായിരുന്ന കൂപ്പണ്‍ വച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കുറെ കഴിഞ്ഞു ലഞ്ചും ..സമയം പതിനൊന്ന് ..ഞങ്ങള്‍ വേഗം ഗേറ്റില്‍ പോയി നിന്നു അപ്പോള്‍ അവിടെ നിന്ന മാന്യന്‍ പറഞ്ഞു ഇപ്പഴേ നില്ക്കണ്ടാ ഫ്ലൈറ്റ് രണ്ട് മണിക്കൂര്‍ ഡിലെ ആണ് :-o .. ഇത് ഇന്നലെ ആയിരുന്നേല്‍ ഞാനിപ്പോ അങ്ങ് ചെന്നേനെ പണ്ടാരം ..
പിന്നെയും പോയി ഇരുന്നു ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചെക്കിന്‍ ചെയ്യാന്‍ അനൌണ്സ് ചെയ്തു അങ്ങനെ പിന്നെയും ബീമാനത്തിനുള്ളില്‍. ഞാന്‍ എണ്ണി നോക്കി പതിനെട്ട് പേര്‍.
അങ്ങനെ മുപ്പത് മണിക്കൂര്‍ അബുദാബി ജീവിതത്തിനോടുവില്‍ ഞാന്‍ എര്ബിലിലേക്ക് പറന്നു
ഫ്ലൈറ്റ് എര്ബില്‍ എയര്‍പോര്‍ടില്‍ ലാന്‍ഡ് ചെയ്തു .. മൊബൈല്‍ സ്വിച്ചോണ്‍ ചെയ്യാന്‍ ഉള്ള അറിയിപ്പ് വന്നു ഓണ്‍ ആക്കി അപ്പൊ തന്നെ ഐഡിയ സൈന്‍ കൊറാക്ക് എന്നീ കമ്പനികളുടെ വെല്‍ക്കം മെസ്സേജ് തൊട്ടു പിന്നാലെ ഹരിക്കുട്ടന്റെ വിളിയും ..
ഹരി : എത്തിയോടാ ?
ഞാന്‍ : ഡാ ഇറങ്ങിയാതെ ഉള്ളൂ പുറത്തീക്ക് ഇറങ്ങുന്നു
ഹരി : ഉം വേഗം വേണം നിന്നെ പിക്ക് ചെയ്യാന്‍ മുതലാളി പുറത്തു വെയിറ്റ് ചെയ്യുന്നു ..
ഞാന്‍ : ന്റമ്മോ മുതലാളിയോ ? :(
ഹരി :മം ഞാന്‍ നിന്റെ ഫോട്ടോ കൊടുത്തിട്ടുണ്ട് ..പുള്ളിക്ക് നിന്നെ അറിയാം , ശരിയെന്നാല്‍ വെറുതെ കാശ് കളയണ്ടാ വെച്ചോ
ഞാന്‍ : ഉം
ചുറ്റുപാടും നോക്കിയാ ഞാന്‍ ഞെട്ടിപ്പോയി ഞങ്ങള്‍ പതിനെട്ട് പേരല്ലാതെ ഒരു കുഞ്ഞുങ്ങള്‍ അവിടെങ്ങും ഇല്ല ..എക്സിറ്റ് ബോഡ് നോക്കി നോക്കി ഞങ്ങള്‍ എമിഗ്രേഷന്‍ കൌണ്ടറില്‍ എത്തി .. പുറത്തിറങ്ങിയപ്പോള്‍ ദാ നമ്മുടെ ചേട്ടന്‍ എന്തോ പോയ അണ്ണാനെ പോലെ നില്‍ക്കുന്നു
ഞാന്‍ : മം , എന്ത് പറ്റി ?
ചേട്ടന്‍ : എന്റെ ലഗേജ് ഇത് വരെ വന്നില്ല :(
യ്യോ അപ്പോഴാണ്‌ ഞാന്‍ എന്റെ ലെഗേജിനെപ്പറ്റി ഓര്‍ത്തത് ഫാഗ്യം അമ്പലത്തിനു വലത്ത് വെക്കുന്നത് പോലെ എന്റെ ബാഗും കെട്ടും കണ്‍വെയറില്‍ വലത്ത് വെക്കുന്നു ഓടിപ്പോയി അതെടുത്തു ചേട്ടായിയോട് ബൈ പറഞ്ഞു സ്കാനിങ്ങോക്കെ കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി. പുറത്തൊരു ബസ് ഞങ്ങളെ കാത്ത് കിടപ്പുണ്ടായിരുന്നു അവിടെ നിന്നും 5കിലോമീറ്റര്‍ മാറി ആണ് എന്ട്രന്‍സ് ..സുരക്ഷാ കാരണങ്ങള്‍ കൊണ്ടാവും .അവിടെ എത്തിയപ്പോള്‍ തന്നെ മുതലാളി എന്നെ കണ്ടുപിടിച്ചു കളഞ്ഞു . മുതലാളി വക ബെന്‍സില്‍ നേരെ ടാക്സി സ്ടാണ്ടിലേക്ക് ..അവിടെ നിന്നും ഒരു ടാക്സിയില്‍ കയറ്റി വിട്ടു ഒപ്പം വഴി ചിലവിനായി പതിനയ്യായിരം ദിനാറും തന്നു (എന്ത് നല്ല മനുഷ്യന്‍ ) ടാക്സിയില്‍ അവിടെ നിന്നും സുലൈമാനിയക്ക്‌ പോകുന്ന വഴികളില്‍ അവിടെയും ഇവിടയൂം പൊട്ടിച്ചിതറിയ വാഹനങ്ങളുടെ അവശിഷ്ട്ടങ്ങള്‍ എന്റെ നെഞ്ഞിടിപ്പിന്റെ വേഗത കൂട്ടി ..ഒന്ന് മിണ്ടാനും പറയാനും ആരുമില്ല ചുറ്റും കുറെ ഉണ്ണാക്കന്‍മാര്‍ ഏതോ ഭാഷയില്‍ എന്തൊക്കയോ പറയുന്നു .. പുറത്തുള്ള സൈന്‍ ബോഡുകള്‍ നോക്കി ഞാനിരുന്നു ..ബാഗ്ദാദ് ,കിര്‍ക്കുര്‍ക്ക് .. പത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള പേരുകള്‍ അങ്ങനെ രണ്ട് ചെക്പോസ്ടുകളിലെ ചെക്കിങ്ങുകള്‍ കഴിഞ്ഞു സുലൈമാനിയ ചെക്പോസ്റ്റില്‍ ഞാനെത്തി അവിടുത്തെ പട്ടാളക്കാരന്‍ എന്നെയും വിളിച്ചു കൊണ്ട് ഓഫീസിനു അകത്തു പോയി .. അവിടുത്തെ വിസ്താരം കഴിഞ്ഞു ഇറക്കി വിട്ടു
പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ വാഹനം നിന്നു അതില്‍ നിന്നും മറ്റൊരു കാറിലേക്ക് കയറി ..കുറെ കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ മുറി ഇന്ഗ്ലീഷില്‍ ഫ്രെണ്ടിനെ വിളിക്കൂ എന്നാവശ്യപ്പെട്ടു ഞാന്‍ ഹരിയെ വിളിച്ചു ഫോണ്‍ ഡ്രൈവര്‍ക്ക് കൈമാറി എന്തൊക്കയോ സംസാരിച്ചിട്ടു അതിയാന്‍ ഫോണ്‍ തിരികെ തന്നു വണ്ടി നിര്‍ത്തി എന്റെ കെട്ടും പാണ്ടവും ഇറക്കിയിട്ട്‌ നോക്കുമ്പോള്‍ ദേ നില്‍ക്കുന്നു സാക്ഷാല്‍ ഹരിക്കുട്ടന്‍ മുന്നില്‍ :) നേരെ റൂമിലേക്ക്‌ ..ഇപ്പോള്‍ അഞ്ചു മാസങ്ങള്‍ കടന്നു പോയി .. ഈ നാടിനെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടുകള്‍ അപ്പാടെ മാറി .. പരസ്പര ബഹുമാനം ഉള്ള നാട്ടുകാര്‍ .. മാദ്യമങ്ങളില്‍ കൂടി നാം അറിഞ്ഞ ഒരു നാടേ അല്ലിത് ..തികച്ചും സമാധാനം കുടികൊള്ളുന്ന ഒരു പ്രദേശം .. കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമായി ഞങ്ങള്‍ സുഖമായി കഴിഞ്ഞു പോകുന്നു ...
ശുഭം ....